ശിവാകൈലാസ്
വിളപ്പില്‍: രക്തബാഗ് നിര്‍മ്മാണ കമ്പനിയായ പുളിയറക്കോണം ടെറുമോ പെന്‍പോളിലെ ജീവനക്കാരുടെ സമരം സ്ഥലം എംഎല്‍എ ശക്തന് മനപൂര്‍വം കണ്ടില്ലെന്ന് നടിച്ചതായി ആക്ഷേപം. പെന്‍പോളിലെ ഐഎന്റ്റിയുസി തൊഴിലാളിയായ ഉഴമലയ്ക്കല്‍ പുതുക്കുളങ്ങര സംസം മന്‍സിലില്‍ ഹാഷിം (46) മകള്‍ അര്‍ഷിതയ്ക്ക് (12) വിഷം നല്കിയ ശേഷം ആത്മഹത്യ ചെയ്തതിനെ തുടര്‍ന്നാണ് ബുധനാഴ്ച അര്‍ധരാത്രി ജീവനക്കാര്‍ സമരം ആരംഭിച്ചത്. നാനൂറോളം സ്ഥിരം ജീവനക്കാരും ആയിരം കരാര്‍ തൊഴിലാളികളുമാണ് പുളിയറക്കോണത്തെ പെന്‍പോള്‍ ഫാക്ടറി ഉപരോധിച്ചത്. കമ്പനി മാനേജ്മെന്റിന്റെ പീഡനം മൂലമാണ് ഹാഷിം ആത്മഹത്യ ചെയ്തതെന്ന് ആരോപിച്ചായിരുന്നു സമരം. ജീവനക്കാരുടെ പ്രതിഷേധത്തിന് പിന്തുണയുമായി നാടൊന്നടങ്കം ഫാക്ടറിയില്‍ തടിച്ചുകൂടി. പെന്‍പോളിലെ സ്വതന്ത്ര യൂണിയന്, ബിഎംഎസ്, സിഐറ്റിയു, ഐഎന്റ്റിയുസി തുടങ്ങിയ തൊഴിലാളി സംഘടനകള്‍ സംയുക്തമായാണ് സമരത്തിന് ചുക്കാന്‍ പിടിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി പി.കെ. കൃഷ്ണദാസ് ഉള്‍പ്പടെ നിരവധി രാഷ്ട്രീയ നേതാക്കള്‍ വെളുപ്പിന് നാലുവരെ നീണ്ടുനിന്ന തൊഴിലാളി സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്നു. എന്നാല്‍ സ്വന്തം യൂണിയനിലെ തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നടന്ന പ്രതിക്ഷേധമായിട്ടും എന്‍. ശക്തന് തിരിഞ്ഞുനോക്കിയില്ല.
മാനേജ്മെന്റിനെ പ്രീതിപ്പെടുത്താനാണ് ശക്തന് സമര സ്ഥലത്ത് എത്താത്തതെന്ന് ജീവനക്കാരുടെ കൂട്ടായ്മ ആരോപിക്കുന്നു. ഹാഷിമും കുടുംബവും കറയറ്റ കോണ്‍ഗ്രസുകാരായിരുന്നു. പെന്‍പോളിലെ ഏറ്റവും വലിയ യൂണിയന് സ്വതന്ത്ര യൂണിയന് ആയിട്ടുപോലും ഹാഷിം അംഗബലം കുറഞ്ഞ ഐഎന്റ്റിയുസിയില്‍ ചേര്‍ന്നതും പാര്‍ട്ടി സ്നേഹം കൊണ്ടായിരുന്നു. മാനേജ്മെന്റ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതോടെ ഹാഷിം മാനസികമായി തകര്‍ന്നു. നിത്യരോഗിയായ മകളെ കൊലപ്പെടുത്തി ഹാഷിം ആത്മഹത്യ ചെയ്യുകയായിരുന്നു. പെന്‍പോളില്‍ മറ്റ് അഞ്ച് തൊഴിലാളികളെ കൂടി പിരിച്ചുവിട്ടിട്ടുണ്ട്. ഇവരും ആത്മഹത്യയുടെ വക്കിലാണ്.
പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് കഴിഞ്ഞ നാലു ദിവസമായി സംയുക്ത തൊഴിലാളി യൂണിയന് സമരം നടത്തുന്നത്. ബുധനാഴ്ച വെളുപ്പിന് ജീവനക്കാരുടെ ആവശ്യപ്രകാരം പെന്‍പോള്‍ സിഎംഡി പത്മകുമാറുമായി പി.കെ. കൃഷ്ണദാസ് ഫോണില്‍ ബന്ധപ്പെട്ടു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് കൃഷ്ണദാസ് സിഎംഡിയോട് ആവശ്യപ്പെട്ടു. കൃഷ്ണദാസിന്റെ അഭ്യര്‍ത്ഥന പ്രകാരം പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാമെന്ന് മാനേജ്മെന്റ് ഉറപ്പുനല്‍കി. എന്നാല്‍ ഇതിനിടയില്‍ ഒരുവിഭാഗം പോലീസിനു നേര്‍ക്ക് അക്രമം അഴിച്ചുവിട്ട് ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയപ്പെടുത്തി. അതോടെ മാനേജ്മെന്റ് ഫാക്ടറി അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. സമാധാനപരമായി പര്യവസാനിക്കുമായിരുന്ന സമരത്തിനിടയില്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തിയ ഇടതു യൂണിയന്റെ നിലപാടില്‍ കമ്പനിയിലെ ഭൂരിഭാഗം ജീവനക്കാരും ഇപ്പോള്‍ അമര്‍ഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: