കോട്ടയം: എംസി റോഡില്‍ കോടിമത യൂണിയന് ബാങ്കിന് സമീപം പൊട്ടിയ ജലവിതരണ കുഴലിലെ അറ്റകുറ്റപ്പണികള്‍ വൈകാന്‍ ഇടയുള്ളതുമൂലം ഇന്ന് നാട്ടകം മേഖലയിലെ ജലവിതരണത്തിന് തടസ്സമുണ്ടാകാന്‍ സാധ്യത. വെള്ളൂപ്പറമ്പിലെ പ്രധാന ജലസംഭരണിയില്‍ നിന്നും നാട്ടകത്തെ ഉപസംഭരണിയിലേക്ക് ജലമെത്തിക്കുന്ന പ്രധാന കുഴലാണ് ബുധനാഴ്ച രാത്രിയില്‍ പൊട്ടിഒഴുകിയത്.
വ്യാഴാഴ്ച രാവിലെ തന്നെ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചുവെങ്കിലും രാത്രി വൈകിയും പണികള്‍ പൂര്‍ത്തിയാക്കാനായില്ല. ഇന്ന് മുതല്‍ പമ്പിംഗ് ആരംഭിക്കുമെന്ന് അധികൃതര്‍ പറയുന്നെങ്കിലും ഇന്ന് ഉച്ചയോടെയേ പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയൂ. പൊട്ടിയ കാസ്റ്റയണ്‍ പൈപ്പ് ജെസിബി ഉപയോഗിച്ച് പുതിയത് സ്ഥാപിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. കുഴല്പൊട്ടിയത് മൂലം റോഡില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടിരുന്നു. റോഡ് പുതുക്കി പണിയുന്നതിന് മുമ്പ് സ്ഥാപിച്ച കുഴലുകള്‍ ആറടിയോളം ആഴത്തിലാണ് സ്ഥാപിച്ചിട്ടുള്ളത്. നിലവില്‍ ഉണ്ടായിരുന്ന റോഡില്‍ നിന്നും ഒരു മീറ്റര്‍ താഴ്ചയിലായിരുന്നു കുഴലുകള്‍. നവീകരണത്തിന്റെ ഭാഗമായി ഒരു മീറ്ററോളം റോഡ് ഉയര്‍ത്തിയതിനാല്‍ ഇപ്പോള്‍ 2 മീറ്റര്‍ താഴ്ചയിലാണ് കുഴലുകള്‍. അറ്റകുറ്റപ്പണികള്‍ക്ക് എടുത്ത ഉയരം കൂടിയ കുഴിയുടെ വശങ്ങള് ഇടിഞ്ഞു വീഴുന്നതാണ് പണികള്‍ വൈകാന്‍ ഇടയാക്കുന്നത്.
ബുധനാഴ്ച പമ്പിംഗ് നടന്നതിനാല്‍ നാട്ടകം സംഭരണിയില്‍ പകല്‍ ജലം ശേഖരിച്ചിരുന്നു. അതുകൊണ്ടാണ് ഇന്നലെ തടസ്സം കൂടാതെ വിതരണം നടത്താന്‍ കഴിഞ്ഞത്. സംഭരിച്ച ജലം തീരുകയും ഇന്ന് പമ്പിംഗ് ആരംഭിക്കുവാന്‍ കഴിയാതെ വരുകയും ചെയ്താല്‍ ഈ പ്രദേശത്തെ ജലവിതരണത്തെ ഇത് കാര്യമായി ബാധിക്കാന്‍ ഇടയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: