കണ്ണൂര്‍: സെന്‍ട്രല്‍ മത്സ്യമാര്‍ക്കറ്റിന്റെ പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഫിഷ് മര്‍ച്ചന്റ് അസോസിയേഷന്‍ ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. 2012ല്‍ ലാണ് കണ്ണൂര്‍ നഗരസഭ ഇവിടെ മത്സ്യവില്‍പനടത്തി ഉപജീവനം നടത്തുകായിരുന്ന വ്യാപാരികളെ കുടിയൊഴിപ്പിച്ച് മാര്‍ക്കറ്റിന്റെ പണി ആരംഭിച്ചത്. നാല് വര്‍ഷം കഴിഞ്ഞിട്ടും പണിപൂര്‍ത്തിയാക്കാന്‍ കഴിയാത്ത അധികൃതരുടെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. നാല് വര്‍ഷമായി പൊതുജനങ്ങളെത്താത്ത ആറാട്ട് റോഡ് മത്സ്യമാര്‍ക്കറ്റിലാണ് മത്സ്യകച്ചവടം നടന്നുവരുന്നത്. ജനങ്ങള്‍ എത്തിപ്പെടാത്ത ഈസ്ഥലത്തിന് പോലും വാടകയിനത്തില്‍ ഒരുവര്‍ഷത്തില്‍ രണ്ട്‌ലക്ഷം രൂപയാണ് ഈടാക്കുന്നത്.
240 രൂപയോളം തൊഴില്‍ നികുതിയും 1000 രൂപ ലൈസന്‍സ് ഫീസും ഇതിനുപുറമെ വ്യാപാരികളില്‍ നിന്നും ഈടാക്കുന്നുണ്ട്. ചാലാട് പടന്നപ്പാലത്തും തെരുവിലും അനധികൃതമായി മത്സ്യക്കച്ചവടം നടക്കുകയാണ്. ഇതിനെതിരെ പലതവണ അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. 2015ല്‍ നിര്‍മ്മാണോദ്ഘാടനം തുടങ്ങിയ ആയിക്കര മത്സ്യമാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ഉദ്ഘാടനം നിര്‍വ്വഹിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ കണ്ണൂരിലെ പുതിയ കോര്‍പ്പറേഷന്‍ അധികൃതരെങ്കിലും സെന്‍ട്രല്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.മുസ്തഫ അധ്യക്ഷത വഹിച്ചു. ടി.കെ.ആസാദ്, കെ.എന്‍.സിദ്ധിഖ്, എം.എല്‍.മൊയ്തീന്‍, എ.പി.ബഷീര്‍, വി.സലീം, ഫാറൂഖ് ഹാജി തുടങ്ങിയവര്‍ സംസാരിച്ചു.
















