താന്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കാമെന്നും നിയമസഭാ തെരഞ്ഞെടുപ്പിനെ സുധീരന്‍ മുന്നില്‍നിന്ന് നയിക്കട്ടെയെന്നും ഹൈക്കമാന്റിനെ ഭീഷണിപ്പെടുത്തി സുധീരനെ പരാജയപ്പെടുത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിജയശ്രീലാളിതനായി കേരളത്തില്‍ എത്തിയപ്പോഴാണ് സരിതയുടെ ലെറ്റര്‍ ബോംബ് പൊട്ടിയത്.
കോടികളുടെ സാമ്പത്തിക ക്രമക്കേടും അവിഹിത-അശ്ലീല ബന്ധങ്ങളുടെ ഞെട്ടിക്കുന്ന ഇടപാടുകളും നടന്ന സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ്.നായര്‍ സോളാര്‍ തെളിവെടുപ്പ് കമ്മീഷനില്‍ കൂടി ഹാജരാക്കാത്ത കത്ത് തെരഞ്ഞെടുപ്പിന്റെ കേളികൊട്ട് ഉയര്‍ന്നിരിക്കെ പുറത്തുവന്നതിലെ രാഷ്‌ട്രീയം എല്ലാവര്‍ക്കും ഊഹിക്കാവുന്നതാണ്. അത് എന്തുതന്നെയായാലും സരിതയും സരിതയുമായി കിടക്കപങ്കിട്ട ഉന്നതരും ഇന്ന് ഒരേപോലെ സാംസ്‌കാരിക കേരളത്തിനപമാനമാണ്.
തന്നെ ‘പീഡിപ്പിച്ചു’ എന്നു പറയുമ്പോള്‍ അത് സ്വസമ്മതത്തോടെയല്ലെങ്കില്‍ എന്തുകൊണ്ട് സൂത്രശാലിയായ സരിത സ്ത്രീപീഡനത്തിന് കേസ് കൊടുത്തില്ല എന്ന ചോദ്യം പ്രസക്തമാവുകയാണ്. ഇതോടെ കേരളത്തിലെ തെരഞ്ഞെടുപ്പ് രംഗം കലങ്ങി മറഞ്ഞിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി-സുധീരന്‍ തര്‍ക്കം അണികളെ അമ്പരപ്പിക്കുമ്പോള്‍ തന്നെയാണ് ഹൈക്കമാന്റ് സുധീരനെ തള്ളി ഉമ്മന്‍ചാണ്ടിയ്‌ക്ക് പിന്തുണ നല്‍കിയത്. സരിതാ വിവാദത്തില്‍ ഇപ്പോള്‍ ഹൈക്കമാന്റിനും പുനര്‍ചിന്തനം ഉണ്ടായിട്ടുണ്ടെന്ന് വ്യക്തമാണ്. സുധീരന്‍ എതിര്‍ത്ത അഞ്ചുപേര്‍ക്ക് സീറ്റ് ഉറച്ചെങ്കിലും ബെന്നി ബഹനാന്‍ സ്വയം പിന്മാറി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മന്ത്രിസഭ അഴിമതിക്ക് റെക്കോര്‍ഡിട്ട് സ്വജനപക്ഷപാതവും വര്‍ഗീയപ്രീണനവും പാരിസ്ഥിതിക നാശവും എല്ലാം വരുത്തിവച്ചുകൊണ്ടാണ് ജനങ്ങളുടെ മുന്നില്‍ വോട്ടഭ്യര്‍ത്ഥനയുമായി പോകുന്നത്. യുഡിഎഫിലെ പലരുമായും തനിക്ക് അവിഹിത ബന്ധമുണ്ടായിരുന്നുവെന്ന് സരിത പ്രഖ്യാപിക്കുന്നു. അതോടൊപ്പം തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതിന് തൊട്ടുമുന്‍പ് മെത്രാന്‍ കായല്‍ നികത്താനും പോബ്‌സ് ഗ്രൂപ്പിന്റെ കരുണ എസ്റ്റേറ്റില്‍നിന്ന് കരംപിരിക്കാനും വൈക്കത്തെ ചെമ്പില്‍ കായല്‍ നികത്താനും മറ്റും ധൃതിയില്‍ നല്‍കിയ ഉത്തരവുകള്‍ ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നു.
യുഡിഎഫ് മന്ത്രിസഭയില്‍ കളങ്കിതരായ റവന്യൂ മന്ത്രി അനില്‍കുമാര്‍ മുതലായ മന്ത്രിമാരെ മത്സരിപ്പിക്കരുതെന്നും ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തരായ ബെന്നി ബഹനാനും മറ്റും സീറ്റ് നല്‍കരുതെന്നുമായിരുന്നു സുധീരന്‍ ഹൈക്കമാന്റിനോടാവശ്യപ്പെട്ടത്. സുധീരന്റെ ലക്ഷ്യം മുഖ്യമന്ത്രി സ്ഥാനമാണെങ്കിലും തെരഞ്ഞെടുപ്പ് മുന്നില്‍നിന്ന് നയിക്കാന്‍ പറയുമ്പോള്‍ സുധീരന്‍ അധീരനാകുന്നു. സുധീരന്റെ കഴിവുകേടാണ് ഇവിടെ തെളിയുന്നത്.
ഉമ്മന്‍ചാണ്ടിയെ പിണക്കിയാല്‍ പാര്‍ട്ടി പിളര്‍ന്നേക്കാം എന്ന ഭീഷണിയും ഈ അവസരത്തില്‍ ഉയരുന്നു. എ-ഐ ഗ്രൂപ്പുകള്‍ ചേര്‍ന്നതാണ് കോണ്‍ഗ്രസ്. അതില്‍നിന്നും എ ഗ്രൂപ്പ് പുറത്തുപോയാല്‍ കോണ്‍ഗ്രസ് ബലഹീനമാകും എന്നതും വസ്തുതയാണ്. ഇതിനുപുറമെ ഉമ്മന്‍ചാണ്ടിയെ പിന്തുണച്ച് മുസ്ലിംലീഗും രംഗത്തുവന്നത് സുധീരനെ കൂടുതല്‍ അപ്രസക്തനാക്കി.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പലതിന്റെയും ഭരണം നഷ്ടപ്പെടുകയും ആസാമില്‍ പ്രതീക്ഷയ്‌ക്ക് വകയില്ലാതാകുകയും ചെയ്തതോടെ കേരളം കൂടി നഷ്ടപ്പെടരുത് എന്ന വികാരമാണ് ഹൈക്കമാന്റിനെ ഉമ്മന്‍ചാണ്ടിയ്‌ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ചത്. രാഹുല്‍ ഗാന്ധി സുധീരപക്ഷം അംഗീകരിക്കുന്ന ആളായി മാറിയപ്പോള്‍ ഹൈക്കമാന്റിലും വിള്ളലായി.
മറ്റൊരു വസ്തുത കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുമായി സോണിയാഗാന്ധി നടത്തിയ അനൗപചാരിക ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയുടെ നിലപാടാണ് പാര്‍ട്ടിക്ക് ഗുണകരം എന്ന അഭിപ്രായത്തിനാണ് മുന്‍തൂക്കം ലഭിച്ചത്. ഇതുപറയുമ്പോഴും ഈ വരുന്ന തെരഞ്ഞെടുപ്പില്‍ അഴിമതിയിലും അവിഹിതത്തിലും മുങ്ങിയ യുഡിഎഫിന് ഒരു തിരിച്ചുവരവ് അസാധ്യമാണ്. പ്രത്യേകിച്ച് വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് എന്‍ഡിഎയുടെ ഭാഗമായപ്പോള്‍. ഇന്ന് കേരളത്തില്‍ അവഗണിക്കാന്‍ വയ്യാത്ത ശക്തിയായി മാറിയ ബിജെപി ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവയ്‌ക്കുമെന്ന് പാര്‍ട്ടിയുടെ എതിരാളികള്‍പോലും സമ്മതിക്കുന്നു.
സരിതാ നായരുടെ വിവാദകത്ത് പുറത്തുവന്ന സാഹചര്യത്തിന് രാഷ്‌ട്രീയമുണ്ടെങ്കിലും ഉമ്മന്‍ചാണ്ടി ഒരുനിലയ്‌ക്കും പുണ്യവാളനാകുന്നില്ല. കത്തില്‍ പറയുന്ന കാര്യം സത്യമാണെന്ന് ആണയിടുന്ന സരിത ഇതിന് ഉപോല്‍ബലകമായ ഓഡിയോ- വീഡിയോ കാസറ്റുകള്‍ ഹാജരാക്കാമെന്നും പറയുന്നുണ്ടല്ലൊ. സംഭവത്തിനു പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയാണെന്ന് കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറയുന്നതാണ്.
പോലീസും മറ്റ് അന്വേഷണ ഏജന്‍സികളും സ്വന്തം നിയന്ത്രണത്തിലിരിക്കെ ഈ ഗൂഢാലോചനക്കാരെ ഇനിയും പുറത്തുകൊണ്ടുവരാന്‍ എന്തുകൊണ്ടാണ് ഉമ്മന്‍ചാണ്ടിയ്‌ക്ക് കഴിയാത്തത്? അപ്പോള്‍ അങ്ങനെയാരും ഇല്ലെന്നു കരുതണം. സോളാര്‍ കമ്മീഷനു മുന്‍പാകെ ഹാജരായ മുഖ്യമന്ത്രി നുണപരിശോധനക്ക് തയ്യാറായില്ലല്ലൊ. ഇതൊക്കെ തെളിയിക്കുന്നത് ഉമ്മന്‍ചാണ്ടിയെന്ന രാഷ്‌ട്രീയ നേതാവിന്റെയും ഭരണാധികാരിയുടെയും കള്ളത്തരങ്ങളാണ്.
















