കണ്ണൂര്‍: പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം ഊര്‍ജ്ജിതമെന്ന് പോലീസ്. റവന്യൂ വകുപ്പും കലക്ടറും ചേര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയ നാശ നഷ്ടത്തിന്റെ മൂന്നിരട്ടി നഷ്ടം പ്രദേശത്ത് ഉണ്ടായതായി ചൂണ്ടിക്കാട്ടി നാട്ടുകാര്‍ രംഗത്തെത്തി. സ്‌ഫോടക വസ്തു സൂക്ഷിച്ചിരുന്ന വീടിനു മാത്രം 70 ലക്ഷത്തോളം രൂപ നഷ്ടമുണ്ടെന്നിരിക്കെ മൊത്തം 99 ലക്ഷം രൂപ മാത്രമാണ് റവന്യൂ സംഘം നഷ്ടം കണക്കാക്കിയതെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇലക്ഷന്‍ കമ്മീഷന്‍ സംഭവത്തെ കുറിച്ച് കലക്ടറില്‍ നിന്നും റിപ്പോര്‍ട്ട് ആരാഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടിയന്തിര സഹായം നല്‍കാന്‍ സംസ്ഥാ ന സര്‍ക്കാറിന് അനുമതി നല്‍ കാനാണ് റിപ്പോര്‍ട്ട് തേടിയതെന്നാണ് സൂചന.
അന്വേഷണത്തിന്റെ ഭാഗമായി സംഭവത്തില്‍ അറസ്റ്റിലായ പന്നേന്‍പാറ ചാക്കാട്ട് പീടിക സ്വദേശി അനൂപിന്റെ ഏച്ചൂരുള്ള ‘ഭാര്യയുടെ വീട്ടില്‍ ഇന്നലെ പോലീസ് പരിശോധന നടത്തി. അന്വേഷണ ചുമതലയുള്ള ടൗണ്‍ എസ്.ഐ വി.പി.സിബീഷിന്റെ നേതൃത്തിലുള്ള പോലീസ് സംഘമാണ് പരിശോധന നടത്തിയത്. എന്നാല്‍ ഒന്നും കണ്ടെത്തനായില്ല. അനൂപുമായി തനിക്ക് നാലു വര്‍ഷമായി ബന്ധമൊന്നുമില്ലെന്നാണ് അനൂപിന്റെ ‘ഭാര്യ പറഞ്ഞെതെന്നാണ് സൂചന. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളും ഇവര്‍ക്കുണ്ട്. എറണാകുളത്ത് നിന്നാണ് വെടിമരുന്ന് കൊണ്ടുവന്നതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ എറണാകുളം പോലീസുമായി സഹകരിച്ച് അവിടെയും അന്വേഷണം നടത്തുന്നുണ്ട്. 350 ഓളം ഗുണ്ടുകളും കൂടാതെ വെടിമരുന്നും വീട്ടിനകത്ത് ഉണ്ടായിരുന്നതായാണ് സൂചന.
അപകടത്തില്‍ പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന ഹിബ എന്ന കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ട്. കുട്ടിക്ക് റാഹില കൂട്ടിരിക്കുന്നതിനാല്‍ ഇവരെ ഇതുവരെ പോലീസിന് ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ മെച്ചപ്പെട്ടാല്‍ ഇവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് റിമാന്റിലുള്ള പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ ഹരജി നല്‍കും. കഴിഞ്ഞ ദിവസം കോഴിക്കോട് റീജണല്‍ ഫോറന്‍സിക് അസി. ഡയറക്ടര്‍ പി.സച്ചിദാനന്ദന്റെ നേതൃത്തിലുള്ള സംഘം പരിശോധന നടത്തിയിരുന്നു.
മൂന്ന് വര്‍ഷം മുമ്പാണ് ഇയാള്‍ രാജേന്ദ്ര നഗര്‍ കോളനിയിലെ ഇരുനിലവീട് വാടകക്കെടുത്തത്. മയ്യില്‍ സ്വദേശിനിയും അമേരിക്കയില്‍ താമസക്കാരിയുമായ ജ്യോത്സ്‌നയുടെ വീടാണിത്. 15,000 രൂപയാണ് മാസവാടക. അയല്‍വാസികളുടെ ശ്രദ്ധപതിയാതിരിക്കാന്‍ അനൂപ് തന്റെ വീട്ടിന്റെ മതിലില്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ചുകെട്ടിയിരുന്നു. പരിചയമില്ലാത്തയാളായതിനാല്‍ അയല്‍വാസികള്‍ ഈ വീട്ടുകാരുമായി നല്ല ബന്ധത്തിലായിരുന്നില്ല. അനൂപ് ബിസിനസുകാരനാണെന്നും ഭാര്യ റാഹിലയും മക്കളുമാണ് കൂടെയുള്ളതെന്നുമാണ് ഇവര്‍ കരുതിയത്. പല ദിവസങ്ങളിലും രാവിലെ കാറില്‍ പുറത്തുപോകുന്ന അനൂപ് ഉച്ചയോടെ വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. 2009ലും 2013ലും അനധികൃത പടക്കം സൂക്ഷിച്ചതിന് വളപട്ടണം പോലീസ് ഇയാളെ പിടികൂടിയിരുന്നു.
പൊടിക്കുണ്ട് രാജേന്ദ്രനഗര്‍ കോളനിയില്‍ കഴിഞ്ഞ 24 ന് രാത്രിയാണ് ഇരുനിലവീട് തകര്‍ന്നടിയുകയും ഒട്ടേറെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്ത സ്‌ഫോടനമുണ്ടായത്. നാല്‍പത്തഞ്ചോളം വീടുകള്‍ക്കും കേടുപാട് പറ്റിയിരുന്നു. സംഭവ സമയത്ത് അനൂപും റാഹിലയും വീട്ടിലുണ്ടായിരുന്നില്ല. റാഹിലയുടെ മകള്‍ ഹിബ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. 40 ശതമാനത്തോളം പൊള്ളലേറ്റ ഹിബ യെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കനത്ത സ്‌ഫോടനം മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഇതിന്റെ ഫലമായാണ് 45 വീടുകള്‍ക്ക് കേടുപാട് സംഭവിച്ചത്. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വ്യാപക പരിശോധനയും ഇതിനകം തന്നെ പോലീസ് ആരംഭിച്ചിട്ടുണ്ട്. വിഷു വിപണിയും കണക്കിലെടുത്തു കൂടിയാണ് പരിശോധന ശക്തമാക്കിയത്. അനധികൃത പടക്കനിര്‍മാണമോ ബോംബുകളോ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇവ കണ്ടെത്താനാണ് സമഗ്രാന്വേഷണം ആരംഭിച്ചിരിക്കുന്നത്.
















