കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ അവസാന കാലത്തെടുത്ത മുഴുവന്‍ തീരുമാനങ്ങളെക്കുറിച്ചും സമഗ്രാന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ വന്‍ ഭൂമി കുംഭകോണമാണ് സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. സ്വകാര്യ മാഫിയകള്‍ക്ക് 2544 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ പതിച്ചു നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് 822 തീരുമാനങ്ങളാണ് മൂന്ന് മന്ത്രിസഭാ യോഗങ്ങളിലായി സര്‍ക്കാര്‍ കൈക്കൊണ്ടത്. കേരളത്തിന്റെ ചരിത്രത്തിലാദ്യാമായാണ് ഇത്തരമൊരു നടപടി. കടുംവെട്ടാണ് അവസാനം ഉമ്മന്‍ചാണ്ടി നടത്തിയത്. നിയമപരമായും രാഷ്‌ട്രീയമായും ഈ നടപടിയെ സിപിഎമ്മും എല്‍ഡിഎഫും നേരിടും. സന്തോഷ് മാധവനെപ്പോലുളളവരാണ് സര്‍ക്കാറിനെ നിയന്ത്രിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
യുഡിഎഫ് സര്‍ക്കാറിന്റെ ഭരണകാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ വളര്‍ച്ച പിറകോട്ടാണെന്നും വാര്‍ഷിക പദ്ധതിയിനത്തില്‍ 61 ശതമാനം മാത്രമാണ് ചിലവഴിച്ചിട്ടുളളതതെന്നും അദ്ദേഹം പറഞ്ഞു. 14,000 കോടി രൂപ ലാപ്‌സാകാന്‍ പോവുകയാണ്. വികസന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത സര്‍ക്കാര്‍ സ്ഥലവും സമ്പത്തും സ്വകാര്യ വ്യക്തികള്‍ക്ക് തീറെഴുതുകയാണ്. സോളാര്‍,ബാര്‍ തുടങ്ങി അഴിമതിരാജാണ് സര്‍ക്കാര്‍ കേരളത്തല്‍ നടപ്പിലാക്കിയത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയുമായി ബന്ധപ്പെട്ട് എല്‍ഡിഎഫിലോ സിപിഎമ്മിലോ പ്രശ്‌നങ്ങള്‍ ഇല്ലെന്നും അച്യൂതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം ജനങ്ങള്‍ക്കും പിണറായിയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി അണികള്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു സംസ്ഥാന സെക്രട്ടറി കെ.പി.സഹദേവനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















