ന്യൂദല്‍ഹി : ഇസ്രത് ജഹാന്‍ കേസില്‍ നരേന്ദ്രമോദിയെയും അമിത് ഷായെയും കുടുക്കാന്‍ ലക്ഷ്യമിട്ട് യുപിഎ സര്‍ക്കാര്‍ നടത്തിയ അട്ടിമറികളെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് ദിനംപ്രതി നടുക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തിലാണിത്. ഇസ്രത് ജഹാന്‍ കേസില്‍ സത്യവാങ്മൂലം തിരുത്തിയതു സംബന്ധിച്ച് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ലോകസ്ഭയെ അറിയിച്ചു.
കേന്ദ്രആഭ്യന്തരമന്ത്രാലയം ഗുജറാത്ത് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തി പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചതിന് പിന്നിലെ കാരണങ്ങളാണ് ആഭ്യന്തരവകുപ്പ് അന്വേഷണ വിധേയമാക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ കേന്ദ്രആഭ്യന്തരസെക്രട്ടറി അറ്റോര്‍ണി ജനറലിന് 2009ല്‍ അയച്ച രണ്ടു കത്തുകള്‍ കാണാതായെന്ന് കണ്ടെത്തിയിട്ടുണ്ട്. അന്നത്തെ അറ്റോര്‍ണി ജനറല്‍ പരിശോധിച്ച രണ്ട് സത്യവാങ്മൂലങ്ങളും കാണാതായിട്ടുണ്ട്, രാജ്‌നാഥ്‌സിങ് അറിയിച്ചു.
അന്നത്തെ കേന്ദ്രആഭ്യന്തരമന്ത്രിയാണ് സത്യവാങ്മൂലം തിരുത്തി സമര്‍പ്പിച്ചതെന്ന് പി.ചിദംബരത്തിന്റെ പേരു പരാമര്‍ശിക്കാതെ രാജ്‌നാഥ്‌സിങ് പറഞ്ഞു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി നടന്ന വലിയ ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മുംബൈയിലെ വിചാരണ കോടതി മുമ്പാകെ ഡേവിഡ് ഹെഡ്‌ലിയുടെ മൊഴി യുപിഎ സര്‍ക്കാര്‍ സമര്‍പ്പിച്ച ആദ്യ സത്യവാങ്മൂലമായിരുന്നു യാഥാര്‍ഥ്യമെന്ന് വ്യക്തമാക്കുന്നുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
ഇസ്രത് ജഹാന്റെ ലഷ്‌ക്കറെ തോയ്ബ ബന്ധം മറച്ചുപിടിച്ച് രാഷ്‌ട്രീയ നേട്ടത്തിനുപയോഗിച്ച കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുപിഎ സര്‍ക്കാരിനെയും വിമര്‍ശിച്ച രാജ്‌നാഥ്‌സിങ് ഭീകരവാദ വിഷയങ്ങള്‍ രാഷ്‌ട്രീയവല്‍ക്കരിക്കുന്നതിനെ വിമര്‍ശിച്ചു.
അതിനിടെ ഇസ്രത് കേസില്‍ അട്ടിമറിക്ക് കൂട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്തുകാരനായ ഉന്നത കോണ്‍ഗ്രസ് നേതാവ് തന്നെ വിളിച്ചിരുന്നതായി മുന്‍ മുംബൈ പോലീസ് കമ്മീഷണറും എംപിയുമായ സത്യപാല്‍സിങ് ലോക്‌സഭയില്‍ വെളിപ്പെടുത്തി. ഹെഡ്‌ലിയുടെ മൊഴി ആവശ്യപ്പെട്ടപ്പോള്‍ അതു കേന്ദ്രആഭ്യന്തരമന്ത്രിയുടെ പക്കലാണെന്നും തരില്ലെന്നുമുള്ള മറുപടി ലഭിച്ചിരുന്നതായും സത്യപാല്‍സിങ് പറഞ്ഞു. സിബിഐ ഉദ്യോഗസ്ഥനായ സതീഷ് വര്‍മ്മ കേസട്ടിമറിക്കാന്‍ നടത്തിയ ശ്രമങ്ങളും സത്യപാല്‍ സിങ് ലോക്‌സഭയില്‍ അക്കമിട്ട് നിരത്തി.
















