തലശ്ശേരി: തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ രാജിവെച്ച ചെയര്‍മാന്റെ വോട്ട് അസാധുവായത് തലശ്ശേരിയിലെ സിപിഎമ്മിനകത്ത് നടന്നുവരുന്ന വിഭാഗീയതക്ക് തെളിവായി.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി ചന്ദ്രശേഖരന്റെ വോട്ടാണ് അസാധുവായത്. ഇത് കയ്യബദ്ധമാണെന്നാണ് പാര്‍ട്ടിയിലെ ചില സഖാക്കള്‍ പറയുന്നത്. എന്നാല്‍ കയ്യബന്ധം പിണയാന്‍ മാത്രം വിവരമില്ലാത്തവനല്ല കാരായി ചന്ദ്രശേഖരനെന്നാണ് മറുഭാഗത്തിന്റെ പക്ഷം.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന നിബന്ധനയോടെ ഫസല്‍ വധക്കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ചന്ദ്രശേഖഖരനെ തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎമ്മിലെ ചന്ദ്രശേഖര അനുകൂല വിഭാഗം തീരുമാനിച്ചപ്പോള്‍തന്നെ മറുഭാഗം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ നിയമ കോടതി വിധിയേക്കാള്‍ പ്രധാനമാണ് ജനകീയ കോടതി വിധി എന്ന് വാദിച്ചുകൊണ്ട് ചന്ദ്രശേഖരനെ സ്ഥാനാര്‍ത്ഥിയാക്കുകയും വിജയിപ്പിക്കുകയും ചെയ്ത ഈ വിഭാഗം ഇയാളെ തന്നെ ചെയര്‍മാനാക്കുകയും ചെയ്തു.
തലശ്ശേരി നഗരസഭാ ചെയര്‍മാനെന്ന നിലയില്‍ ഭരണപരമായ കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതിനാല്‍ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ജാമ്യവ്യവസ്ഥ ഒഴിവാക്കണമെന്ന ചന്ദ്രശേഖരന്റെ വാദം പക്ഷേ കോടതി അംഗീകരിച്ചില്ല. ഇതുകാരണം ചന്ദ്രശേഖരന്‍ രാജിവെക്കണമെന്ന് പാര്‍ട്ടിക്കകത്തെ ചന്ദ്രശേഖര വിരുദ്ധ വിഭാഗത്തിന്റെ ആവശ്യത്തിന് മുന്നില്‍ പാര്‍ട്ടിക്ക് മറ്റുപിടിവള്ളികളൊന്നും ഉണ്ടായില്ല.
തല്‍ഫലമായാണ് ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. ഇതേ തുടര്‍ന്നാണ് ഇന്നലെ പുതിയ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. എന്നാല്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ തന്റെ യഥാര്‍ത്ഥ മുഖം ചന്ദ്രശേഖരന്‍ തുറന്നുകാട്ടിയത് സിപിഎമ്മിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി വോട്ടെടുപ്പില്‍ തന്റെ വോട്ട് അസാധുവാക്കിക്കൊണ്ടാണ്. ഇത് സിപിഎമ്മിനകത്തെ വിഭാഗീയതയും പടലപിണക്കത്തിനും വരുംനാളുകളില്‍ തലശ്ശേരിയില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്. തലശ്ശേരി നഗരസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സിപിഎമ്മിനകത്ത് നടന്നുവന്ന വിഭാഗീയതയെ കുറിച്ച് നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത് കയ്യബന്ധമല്ലെന്നും അങ്ങിനെയായിരുന്നെങ്കില്‍ ചന്ദ്രശേഖരന്റെ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ അഡ്വ.വി.രത്‌നാകരന്റെ പേരിന് നേരെയാണ് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നതെന്നും ചന്ദ്രശേഖരനെ എതിര്‍ക്കുന്ന വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്. കാരണം ബാലറ്റ് പേപ്പറില്‍ എറ്റവും മുകളിലായി സ്ഥാനാര്‍ത്ഥികളുടെ പേര് എന്നും, തൊട്ടുതാഴെ 1. അഡ്വ.വി.രത്‌നാകരന്‍ (ബിജെപി), 2.സി.കെ.രമേശന്‍ (എല്‍ഡിഎഫ്), 3. പി.പി.സാജിത (യുഡിഎഫ്) എന്നിങ്ങനെയാണ് രേഖപ്പെടുത്തിയത്. ഇതില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് എന്ന സ്ഥാനത്താണ് കാരായി ചന്ദ്രശേഖരന്‍ വോട്ടുരേഖപ്പെടുത്തിയത്. കയ്യബന്ധമായിരുന്നെങ്കില്‍ തോട്ടുതാഴെയുള്ള അഡ്വ.വി.രത്‌നാകരന്റെ പേരിന് നേരെയായിരുന്നു വോട്ടുവീഴേണ്ടിയിരുന്നത് എന്നാണ് എതിരാളികള്‍ വാദിക്കുന്നത്.
















