ജാജ്ജര്‍:ഹരിയാനയിലെ ജാജ്ജര്‍ ജില്ലയിലെ ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന യുവതിയെ പീഡിപ്പിച്ചു. ഹരിയാനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയാണ് സംഭവം.
പ്രസവ ശേഷം ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഐ.സി.യുവില്‍ പ്രവേശിപ്പിക്കപ്പെട്ട 22കാരിയാണ് പീഡനത്തിനിരയായത്. സംഭവം ഐ.സി.യുവിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
പുലര്‍ച്ചെ 03.30ന് ഒരു വെര്‍ണ കാറില്‍ എത്തിയ യുവാവാണ് പീഡിപ്പിച്ചത്. ഇയാള്‍ കാറില്‍ വന്നിറങ്ങതും പുറത്തേക്ക് പോകുന്നതും സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. ഐ.സി.യുവില്‍ എത്തിയ അജ്ഞാതന്‍ പീഡിപ്പിച്ച വിവരം യുവതി ഭര്‍ത്താവിനെ അറിയിക്കുകയും തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
അക്രമിയുടെ മുഖം സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. ഇയാളെ ഉടന്‍ പിടികൂടുമെന്ന് ബഹാദൂര്ഘഡ് സിറ്റി പോലീസ് അറിയിച്ചു. അതേസമയം സെക്യൂരിറ്റിക്കാരുടെ കണ്ണ് വെട്ടിച്ച് അക്രമി ഐ.സി.യുവില്‍ കടക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
പ്രതിയെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ലഭിക്കാത്ത സാഹചര്യത്തില്‍ പ്രതിയുടെ ചിത്രം പൊതുഇടങ്ങളില്‍ പ്രദര്‍ശിപ്പിക്കാനാണ് പോലീസ് ഉദ്ദേശിക്കുന്നത്. ജില്ലയിലെ മറ്റിടങ്ങളിലെ സി.സി.ടി.വി ക്യമറകളിലെ ദൃശ്യങ്ങളും പരിശോധിക്കുമെന്നും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും പോലീസ് അറയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: