കെ.സതീശന്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ കോളയാട് ഗ്രാമപഞ്ചായത്തിലെ കണ്ണവം റിസര്‍വ്വ് വനമേഖലയിലെ പെരുവയില്‍ ആദിവാസി കുടുംബങ്ങള്‍ നൂറ്റാണ്ടുകളായി താമസിക്കുന്നത് സ്വന്തം സ്ഥലത്തിന് ജന്മാവകാശം പോലുമില്ലാതെ. മൂവായിരത്തോളം പേരാണ് ഈ പ്രദേശത്ത് അടിസ്ഥാന സൗകര്യം പോലുമില്ലാതെ നരക ജീവിതം നയിക്കുന്നത്. ദേശീയപാതയില്‍ നിന്ന് കേവലം ഒന്നര കിലോമീറ്റര്‍ മാത്രം അകലെയുള്ള ഈ പ്രദേശത്ത് വൈദ്യുതി പോലും എത്തിയത് സമീപകാലത്താണ്. ഈ പ്രദേശത്ത് നടക്കുന്ന അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ മിക്കതും വനനിയമത്തിന്റെ പേര് പറഞ്ഞ് അധികൃതര്‍ അട്ടിമറിക്കുകയാണ്. വനത്തിനകത്ത് ആദിവാസികള്‍ താമസിക്കുന്ന വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന റോഡ്, പാലം, കുടിവെള്ള പദ്ധതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ പലതും ഇപ്പോഴും മുടങ്ങിക്കിടക്കുന്നത് നിയമത്തിന്റെ നൂലാമാലകള്‍ കാരണമാണ്. നിലവില്‍ കൊളപ്പ, ചെമ്പുക്കാവ്, കടല്‍ക്കണ്ടം, പാറക്കുണ്ട്, പാറക്കാട്, കാടോത്ത് തുടങ്ങിയ പ്രദേശങ്ങളില്‍ എത്താനുള്ള റോഡുകള്‍ ടാര്‍ ചെയ്യാനുള്ള അനുമതി വനം വകുപ്പ് തടഞ്ഞ് വെച്ചതിനാല്‍ മുടങ്ങിക്കിടകുയാണ്. ആദിവാസികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കും അധികൃതര്‍ തടസ്സം നില്‍ക്കുകയാണ്. പട്ടയം ലഭിക്കാത്തതിനാല്‍ സ്ഥലം ഈട് നല്‍കി ബാങ്ക് വായ്‌പയെടുക്കാനോ വീട്ടാവശ്യത്തിന് മരം മുറിച്ച് ഉപയോഗിക്കാനോ പോലും സാധിക്കുന്നില്ല.
643 ഹെക്ടര്‍ വനഭൂമിയില്‍ താമസിക്കുന്ന ആദിവാസികളുടെ ഭൂമിക്ക് ജന്‍മാവകാശം അനുവദിക്കുന്നതിന് ഹൈക്കോടതിയില്‍ കേസ് നിലവിലുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് കോടതി റിപ്പോര്‍ട്ട് തേടിയിരുന്നെങ്കിലും വിവിധ കാരണങ്ങളാല്‍ റിപ്പോര്‍ട്ട് വൈകിപ്പിക്കുകയാണ്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ തലക്കല്‍ ചന്തുവിന്റെ പിന്‍തലമുറക്കാരാണ് ദളിത് വിഭാഗത്തില്‍പ്പെടുന്ന കുറിച്ച്യ സമദായത്തില്‍പ്പെട്ടവര്‍. കേരളത്തില്‍ മാറി മാറി അധികാരത്തിലെത്തിയ ഇടതു വലതു മുന്നണിള്‍ ആദിവാസികളുടെ അടിസ്ഥാന ആവശ്യങ്ങള്‍ കണ്ടില്ലെന്ന് നടിച്ചതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാക്കാത്തതിന് പിന്നില്‍. കേരളത്തിലെ കുടിയേറ്റക്കാര്‍ക്കും സമ്പന്നര്‍ക്കും പട്ടയം അനുവദിച്ചപ്പോള്‍ തലമുറകളായി വനത്തില്‍ താമസിക്കുന്ന ആദിവാസികളെ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയായിരുന്നു.
എന്നാല്‍ വനം വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിയമം ലംഘിച്ചും വകുപ്പ് അധികൃതര്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നുണ്ട്. വനത്തിനകത്ത് നിന്ന് മരങ്ങള്‍ മുറിച്ച് കൊണ്ട് പോകുന്നതിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും ജെസിബി ഉപയോഗിച്ച് നിരവധി റോഡുകളുണ്ടാക്കിയിട്ടുണ്ട്. പാരമ്പര്യമായി വളരുന്ന മരങ്ങള്‍ മുറിച്ച് മാറ്റി തേക്കിന്‍ തൈകള്‍ വെച്ച് പിടിപ്പിക്കുന്നത് ഇപ്പോള്‍ വ്യാപകമാണ്. ഇത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കും. കായ്ഫലമില്ലാത്ത തേക്ക് മരങ്ങള്‍ മാത്രം വെച്ച് പിടിപ്പിക്കുന്നതിനാല്‍ ഭാവിയില്‍ ജലക്ഷാമം നേരിടാനും ഭക്ഷണം ലഭിക്കാതെ കാട്ട് മൃഗങ്ങള്‍ നാട്ടിലിറങ്ങാനുമുള്ള സാഹചര്യവുമുണ്ടാകും. ഇപ്പോള്‍ ബാഹുബലി എന്ന സിനിമയുടെ ചിത്രീകരണത്തിന് വനത്തിനകത്ത് അധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. പത്തോളം ആദിവാസി കുടുംബങ്ങള്‍ക്ക് അവുടെ വീടുകളിലേക്ക് പോകാനുള്ള വഴി പൂര്‍ണ്ണമായും തടഞ്ഞാണ് ചിത്രീകരണത്തിന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെ പ്രവേശനം നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡ് സ്ഥാപിച്ച് കാവലിന് ആളെയും നിര്‍ത്തിയിട്ടുണ്ട്. വനനിയമങ്ങള്‍ കാറ്റില്‍പ്പറത്തി വന്യജീവികള്‍ക്കും, പ്രദേശവാസികള്‍ക്കും ഹാനികരമാകുന്ന രീതിയില്‍ നടക്കുന്ന അധികൃതരുടെ നീക്കങ്ങള്‍ക്കെതിരെ കുറിച്ച്യ മുന്നേറ്റ സമിതി പരാതി നല്‍കിയിട്ടുണ്ട്. ആദിവാസികള്‍ക്കും മറ്റുള്ളവര്‍ക്കും രണ്ട് നീതിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്ന് കുറിച്ച്യ മുന്നേറ്റ സമിതി പ്രസിഡണ്ട് സുഷാന്ത് പറഞ്ഞു.
















