കണ്ണൂര്‍: സ്‌കൂള്‍ കലോല്‍സവവും ഇടയ്‌ക്ക് ഒരു കേരളോത്സവവും കഴിഞ്ഞാല്‍ കലയെ കൊണ്ടുനടക്കാന്‍ ഇടമില്ലെന്നു പറയുന്നവര്‍ക്കിടയില്‍ വ്യത്യസ്തമായ മാതൃകയുമായി രണ്ട് വനിതാ കൂട്ടായ്‌മകള്‍. പാനൂര്‍ നഗരസഭയില്‍ കോല്‍ക്കളിയുടെയും മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ തിരുവാതിരയുടെയും പെരുമ തീര്‍ക്കുകയാണ് ഒരു സംഘം വനിതകള്‍.
മറ്റു ജോലികള്‍ ചെയ്യുന്നതിനിടയിലും കോല്‍ക്കളി എന്ന കലാരൂപത്തെ 12 വര്‍ഷമായി ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുകയാണ് പാനൂരിലെ വനിതകള്‍. തീര്‍ത്തും യാദൃച്ഛികമായാണ് ഇവര്‍ കോല്‍ക്കളിയെ സ്‌നേഹിക്കാന്‍ തുടങ്ങിയത്. പാനൂര്‍ എലാങ്കോട്ട് ശ്രീകൃഷ്ണക്ഷേത്രത്തിലെ ഉത്സവത്തിന് വ്യത്യസ്തമായ എന്തെങ്കിലും പരിപാടി അവതരിപ്പിക്കണമെന്ന നിര്‍ദ്ദേശമുയര്‍ന്നപ്പോഴാണ് കുടുംബശ്രീ അംഗമായ രാധിക കോല്‍ക്കളിയെക്കുറിച്ച് ചിന്തിച്ചത്. രാധികയുടെ മകന്‍ സ്‌കൂള്‍ വാര്‍ഷികത്തിന് കോല്‍ക്കളി അവതരിപ്പിച്ചിരുന്നു. രാധികയുടെ അമ്മാവനായ നാണു ആശാന്റെ കീഴിലായിരുന്നു പരിശീലനം. സംഘത്തിലെ 14 വനിതകളും മറ്റു ജോലികള്‍ക്ക് പോകുന്നവരായതിനാല്‍ വൈകുന്നേരം 6 മണിമുതല്‍ 9 മണി വരെയായിരുന്നു പരിശീലനം. രണ്ടു മാസത്തെ പരിശീലനത്തിലൂടെ കോല്‍ക്കളിയുടെ ആദ്യപാഠങ്ങള്‍ സ്വായത്തമാക്കിയാണ് എലാങ്കോട്ട് ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോള്‍ പ്രദേശത്തെ വിവിധ ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലും ഘോഷയാത്രകളിലും ഇവരുടെ കോല്‍ക്കളിയുടെ നിറസാന്നിധ്യമുണ്ട്. തുടക്കത്തില്‍ 10000 രൂപപ്രതിഫലം ലഭിച്ചിരുന്നത് ഇപ്പോള്‍ 15000 വരെയായി. ചെറിയ പരിപാടികള്‍ക്ക് 7000 രൂപ ലഭിക്കുന്നുണ്ട്. സെയില്‍സ് ഗേളായും ഹോട്ടല്‍ ജോലിക്കുമൊക്കെ പോകുന്നതിനും കുടുംബകാര്യങ്ങള്‍ക്കുമൊപ്പമാണ് ഇവരെല്ലാം ഈ കലാരൂപത്തെ കൂടെ കൊണ്ട് നടക്കുന്നത്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരടങ്ങിയ സദസ്സിനു മുന്നില്‍ പോലും ശാസ്ത്രീയ തികവോടെ കോല്‍ക്കളി അവതരിപ്പിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ വിലമതിക്കാനാവാത്ത നേട്ടമായി ഈ കലാസ്‌നേഹികള്‍ കാണുന്നു.
മലയാളിയുടെ സായാഹ്നങ്ങള്‍ക്ക് എന്നോ നഷ്ടപ്പെട്ടുപോയ ഗൃഹാതുര സ്മരണകളുണര്‍ത്തുകയാണ് മുണ്ടേരി പഞ്ചായത്തിലെ തിരുവാതിര ഗ്രൂപ്പ്. വൈകുന്നേരങ്ങളില്‍ വീണുകിട്ടുന്ന ഒഴിവുവേളകളാണ് ഇവര്‍ ഏതെങ്കിലുമൊരു അംഗത്തിന്റെ വീട്ടില്‍ തിരുവാതിര പരിശീലനത്തിനായി വിനിയോഗിക്കുന്നത്. ഒന്നര വര്‍ഷം മുമ്പാണ് തിരുവാതിര ഗ്രൂപ്പ് ആരംഭിച്ചത്. ദേശീയ ഗെയിംസിനോടനുബന്ധിച്ച് കണ്ണൂരില്‍ നടന്ന 300 പേരുടെ തിരുവാതിരയിലാണ് ഇവര്‍ ആദ്യമായി ചുവടുവെച്ചത്. ഇപ്പോള്‍ ക്ഷേത്രോത്സവങ്ങളിലും പൊതുപരിപാടികളിലുമൊക്കെ ഇഷ്ടംപോലെ വേദികളായി. ഓണം സീസണില്‍ തിരുവാതിരയ്‌ക്ക് നിറയെ അവസരങ്ങളാണ്. ഒരു പരിപാടിയില്‍ പങ്കെടുത്താല്‍ ഒരാള്‍ക്ക് ചുരുങ്ങിയത് 400 രൂപയെങ്കിലും പ്രതിഫലം ലഭിക്കും. മറ്റു സമയങ്ങളില്‍ സെയില്‍സ് ഗേളായും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജോലിചെയ്താണ് ഇവരും കുടുംബകാര്യങ്ങള്‍ നോക്കുന്നത്. തങ്ങളുടെ പാത പിന്തുടരാനായി പുതുതലമുറയിലെ കൂടുതല്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനവും നല്‍കുന്നുണ്ട്. ജോലിത്തിരക്കുകള്‍ കഴിഞ്ഞുകിട്ടുന്ന ഇടവേളകളില്‍ കത്തിച്ചുവെച്ച ഒരു നിലവിളക്കിന് ചുറ്റും കലയുടെ പുതുവെളിച്ചം പകരുകയാണ് ഈ വനിതകള്‍.
















