തൃക്കരിപ്പൂര്‍: 22സംവത്സരങ്ങള്‍ക്കുശേഷം പെരുംകളിയാട്ടത്തിനൊരുങ്ങുന്ന തൃക്കരിപ്പൂര്‍ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍. കന്നി ക്കലവറക്ക് ക്ഷേത്രം ജന്മാശാരി കുറ്റിയടിക്കല്‍ കര്‍മ്മം നടത്തിയതോടെയാണ് കലവറ നിര്‍മ്മാണത്തിന് വേഗത കൈവന്നത്. കന്നിക്കലവറ, മുറുക്കാന്‍പന്തല്‍, ഭക്ഷണവിഭവങ്ങള്‍ സുക്ഷിക്കുന്ന കലവറ എന്നിവയുടെ പണി ഏതാണ്ട് പുര്‍ത്തിയായിക്കഴിഞ്ഞു. കുടാതെ ക്ഷേത്രേശന്‍മാര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള പന്തല്‍, ഭക്തജനങ്ങള്‍ക്ക് അന്നപ്രസാദംനല്‍ക്കാനുള്ള ഭക്ഷണശാലയുടെ പ്രവര്‍ത്തനവുംത്വരിതഗതിയില്‍ നടന്നുവരികയാണ്. പാലമരത്തില്‍ തിര്‍ത്ത തുണൂകളുടെയും പടങ്ങുകളുടെയും കവുങ്ങുകളുടെയും ഇഴയാടുപ്പിച്ച് മെടഞ്ഞ ഓലകളുടെയും തിരിയോലകളും അടങ്ങുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ടാണ് കലവറനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ദിനംപ്രതി നുറു കണക്കിന് വനിതകളാണ് ഓലമെടയാന്‍ ക്ഷേത്രത്തിലെത്തിച്ചേരുന്നത്. അതുപോലെ പെരുങ്കളിയാട്ടത്തിനുള്ള ദേവനര്‍ത്തകരുടെ ആടയാഭരണങ്ങളുടെ നിര്‍മ്മാണം ആഭരണ നിര്‍മ്മാണവിദഗ്ദന്‍ എടാട്ടുമ്മലിലെ അഴീക്കോടന്‍ ദാമോദരന്റെ നേതൃത്വത്തില്‍ മുച്ചിലോട്ട് ഭണ്ഡാരപ്പുരയില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തുവെച്ച് നടന്നു വരികയാണ്. മുച്ചിലോട്ട്ഭഗവതി, കണ്ണങ്ങാട്ടുഭഗവതി, പുല്ലൂര്‍കാളി എന്നീ കോമരങ്ങള്‍ അരങ്ങില്‍ അണിയുന്ന കടകം, തണ്ടവള, മണിമാല, പതക്കം, നെറ്റിപ്പട്ടം, പവന്‍മാല, കാതില്‍കടുക്കന്‍ തുടങ്ങിയവയാണ് പുതുക്കിപ്പണിയുന്നത്. കൂടാതെ ക്ഷേത്രം ജന്മാശാരിയുടെ കാര്‍മികത്വത്തില്‍ പെരുങ്കളിയാട്ടത്തിനാവശ്യമായ മരനിര്‍മ്മിത ഉപകരണങ്ങളുടെ പ്രവര്‍ത്തിയും നടന്നുവരുന്നുണ്ട്. ദേവിയുടെ പന്തല്‍ മംഗല്യച്ചടങ്ങുകള്‍ കെങ്കേമമാക്കാന്‍ സമുദായാംഗങ്ങള്‍ക്ക് പുറമെ പൊതുസമൂഹവും രംഗത്തെ ത്തിയതോടെ ക്ഷേത്രനഗരി സജിവമായിരിക്കുകയാണ്. കളിയാട്ടത്തിന് മുന്നോടിയായുള്ള നാട്ടെഴുന്നള്ളത്തിന് 17ന് തുടക്കമാവും. 31 ന് വരച്ച് വെക്കല്‍ ചടങ്ങ് നടക്കും. ഫെബ്രവരി 6 മുതല്‍ 9 വരെയാണ് പെരുംകളിയാട്ടം. മുച്ചിലോട്ടച്ചിയുടെ സാന്നിദ്ധ്യമുള്ള ഏക ദേവീസങ്കേതമാണെത്രെ ആദ്യ മുച്ചിലോട്ടുകളില്‍ രണ്ടാം സ്ഥാനം അലങ്കരിക്കുന്ന ഈ ദേവീക്ഷേത്രം.
















