ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്‍ ബജറ്റ് സമ്മേളനത്തില്‍ പാസാകാന്‍ സാധ്യത. കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍-പ്രതിപക്ഷ ധാരണയ്ക്ക് സാധ്യത തെളിഞ്ഞത്.
ജിഎസ്ടി, റിയല്‍ എസ്റ്റേറ്റ് ബില്‍ എന്നിവ സംബന്ധിച്ച സമവായത്തിനായാണ് പാര്‍ലമെന്ററികാര്യമന്ത്രി കോണ്‍ഗ്രസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത്. ബജറ്റ് സമ്മേളനത്തില്‍ ബജറ്റവതരണത്തിന് മുന്നോടിയായി ജിഎസ്ടി, റിയല്‍ എസ്റ്റേറ്റ് ബില്ലുകള്‍ പാസാക്കാനാണ് കേന്ദ്രനീക്കം. ഇതിനുള്ള അനുകൂല സാഹചര്യമുണ്ടാക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. ശീതകാല സമ്മേളനത്തില്‍ ജിഎസ്ടി ബില്‍ പാസാക്കാന്‍ ധാരണയിലെത്തിയെങ്കിലും നാഷണല്‍ ഹെറാള്‍ഡ് കേസ് വന്നതോടെ സഭാസമ്മേളനം ബഹളത്തില്‍ കലാശിക്കുകയായിരുന്നു.
ജിഎസ്ടി ബില്ലില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്ന മൂന്നിനങ്ങളുമായി ബന്ധപ്പെട്ടാണ് സോണിയാഗാന്ധി പ്രധാനമായും നിലപാട് മുന്നോട്ടുവെച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്രനിലപാട് നേരത്തെ തന്നെ കോണ്‍ഗ്രസ് നേതാക്കളോട് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് വെങ്കയ്യ നായിഡു അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്ത ശേഷം തിരികെ ബന്ധപ്പെട്ട് തീരുമാനം അറിയിക്കാമെന്നാണ് സോണിയാഗാന്ധി വ്യക്തമാക്കിയിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ബില്‍ കോണ്‍ഗ്രസിന്റെ ആവശ്യപ്രകാരം രാജ്യസഭയുടെ സെലക്ട് കമ്മറ്റിക്ക് കൈമാറിയിരിക്കുകയാണെന്നും സമിതിയുടെ എല്ലാ ശുപാര്‍ശകളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതായും വെങ്കയ്യ സോണിയയെ അറിയിച്ചു.
ജിഎസ്ടി നിരക്ക് സംബന്ധിച്ച് ഭരണഘടനയില്‍ നിജപ്പെടുത്തി ഭേദഗതി വരുത്തുക, സംസ്ഥാനാന്തര ചരക്ക് നീക്കത്തിനുള്ള ഒരു ശതമാനം നികുതി പിന്‍വലിക്കുക, തര്‍ക്കപരിഹാര പാനല്‍ സുപ്രീംകോടതി ജഡ്ജിന്റെ നേതൃത്വത്തിലാക്കുക എന്നീ മൂന്നാവശ്യങ്ങളാണ് കോണ്‍ഗ്രസ് മുന്നോട്ടു വെച്ചത്. ഇക്കാര്യത്തിലെ തീരുമാനം അനുസരിച്ച് ബില്‍ പാസാക്കാന്‍ അനുകൂലിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനകം തന്നെ പ്രതിപക്ഷത്തിന്റെ മിക്ക ആവശ്യങ്ങളും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: