തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്നലെ പവന് 1,05,720 രൂപ നിരക്കിലായിരുന്നു വ്യാപാരം. ഗ്രാമിന് 13,215 രൂപയും. എന്നാൽ ഇന്ന് വില വീണ്ടും ഇടിഞ്ഞിട്ടുണ്ട്. 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണവില 1,05,240 രൂപയായി. ഗ്രാമിന് 13,155 രൂപയാണ് നൽകേണ്ടത്. വിപണി വില ഇത്രയാണെങ്കിലും ജിഎസ്ടിയും പണിക്കൂലിയും ചേരുമ്പോൾ വില വീണ്ടും കൂടും. മൂന്ന് ശതമാനം ജിഎസ്ടിയാണ് സ്വർണത്തിന് ഈടാക്കുന്നത്.
സ്വർണത്തോടൊപ്പം വെള്ളി വിലയും മാറുന്നുണ്ട്. ഇന്ന് ഗ്രാമിന് 234.90 രൂപയും കിലോയ്‌ക്ക് 2,34,900 രൂപയുമാണ് നൽകേണ്ടത്.രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ വന്ന മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. യുഎസ് ഫെഡറൽ റിസർവിന്റെ പണനയ യോഗം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. നിലവിലെ യോഗത്തിൽ പലിശ നിരക്ക് കൂടിയേക്കില്ലെന്നാണ് വിലയിരുത്തൽ. എന്നാൽ, വിപണിയിൽ ചില ഇടപെടലുകൾ നടത്താനുള്ള സാധ്യതയുണ്ട്.
ഇനി പുറത്ത് വരാനിരിക്കുന്ന ജിഡിപി, പണപ്പെരുപ്പ കണക്കുകളും സ്വർണവിലയിൽ നിർണായകമാകും. ഇതിനനുസരിച്ചാകും ഫെഡറൽ ബാങ്ക് പലിശ നിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്ക് വർധിപ്പിച്ചാൽ നിക്ഷേപകർ കൂടുതൽ നേട്ടമുള്ള സർക്കാർ ബോണ്ടുകളിലേക്ക് നീങ്ങുകയും സ്വർണത്തിന്റെ ഡിമാൻഡ് കുറയുകയും ചെയ്യും.















