ന്യൂദല്‍ഹി: ബിസിസിഐക്കും താരങ്ങള്‍ക്കും സംപ്രേക്ഷണാവകാശം നേടിയവര്‍ക്കുമെന്നുവേണ്ട ഇന്ത്യയില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരെയും ഞെട്ടിക്കുന്ന ഒരു നിര്‍ദേശം ലോധ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ട്; ഇന്ത്യയിലെ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ ഓവറുകള്‍ക്കിടയിലെയും വിക്കറ്റു വീഴുമ്പോഴുമുള്ള പരസ്യം ഒഴിവാക്കുക.
രണ്ട് ഇന്നിങ്‌സുകളുടെ ഇടവേളകള്‍, ഉച്ചഭക്ഷണം, ചായ, ഡ്രിങ്ക് തുടങ്ങിയ ഇടവേളകളില്‍ മാത്രമായി പരസ്യം പരിമിതപ്പെടുത്തണമെന്നാണ് ജസ്റ്റിസ് ലോധ സുപ്രീം കോടതിക്കു നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. മത്സരം സംപ്രേക്ഷണം ചെയ്യുമ്പോള്‍ മുഴുവന്‍ സ്‌ക്രീനും അതിനായി മാറ്റിവയ്‌ക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. അതായത് സ്‌ക്രോള്‍ ചെയ്യുന്ന രീതിയിലുള്ള പരസ്യങ്ങളോ മറ്റോ പാടില്ല. എന്നാല്‍, സ്‌പോണ്‍സറുടെ ലോഗോ ചെറുതായി സ്‌ക്രീനിന്റെ മൂലയില്‍ പ്രദര്‍ശിപ്പിക്കാം. ബിസിസിഐയുടെ പ്രധാന വരുമാന സ്രോതസ് എന്ന നിലയില്‍ ഐപിഎല്ലിനെ ഈ നിബന്ധനകളില്‍നിന്ന് ഒഴിവാക്കാമെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
കാണികളുടെ പക്ഷത്തുനിന്ന് നോക്കുമ്പോള്‍ ന്യായമെന്നു തോന്നുന്നവയാണ് ഇതെങ്കിലും എലിയെ കൊല്ലാന്‍ ഇല്ലം ചുടുന്നതുപോലെയാണ് നിര്‍ദേശങ്ങളെന്ന് വിമര്‍ശനവുമുയര്‍ന്നു. റിപ്പോര്‍ട്ട് നടപ്പാക്കല്‍ സുപ്രീം കോടതിയുടെ അനുമതിക്കു വിധേയമായതിനാല്‍ പരസ്യ പ്രതികരണത്തിന് ആരും തയ്യാറായിട്ടില്ല. ലോകത്തെ രണ്ടാമത്തെ സമ്പന്നമായ കായിക സംഘടന എന്ന നിലയിലേക്ക് ബിസിസിഐയെ ഉയര്‍ത്തിയ പരസ്യ വരുമാനം ഗണ്യമായി കുറയുമെന്നത് ഇതിന്റെ പ്രധാന ദോഷമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
കളിക്കാരുടെ വരുമാനത്തിലും ഇടിവുണ്ടാകും. മത്സരങ്ങള്‍ക്ക് സ്‌പോണ്‍സര്‍മാരെ ലഭിക്കാന്‍ പ്രയാസമാകും. തത്സമയ സംപ്രേക്ഷണം ഏറ്റെടുക്കാന്‍ ആരും തയാറാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ക്രിക്കറ്റില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതിന് സ്വന്തം കാലില്‍ നില്‍ക്കാന്‍ ബിസിസിഐ പ്രാപ്തമാക്കുന്നത് ഈ വരുമാനമെന്നത് നിഷേധിക്കാനാകില്ല. ആഭ്യന്തര താരങ്ങളുടെ വരെ പ്രതിഫലവും സൗകര്യങ്ങളുമെല്ലാം ഈ സമ്പത്തിന്റെ ബലത്തില്‍. സംസ്ഥാന അസോസിയേഷനുകള്‍ക്ക് കൈയയച്ച് സാമ്പത്തിക സഹായവും ബിസിസിഐ നല്‍കുന്നു. രാജ്യാന്തര മത്സരങ്ങളുടെ നടത്തിപ്പിന് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമില്ലാത്ത രാജ്യത്തെ ഒരേയൊരു കായിക സംഘടനയും ബിസിസിഐയെന്നതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയുമായി കളിക്കാന്‍ വിവിധ രാജ്യങ്ങള്‍ തയ്യാറാകുന്നത്, ഇവിടെനിന്നു ലഭിക്കുന്ന വരുമാനം കണ്ടാണ്. ഇവിടെയായാലും അവരുടെ നാടുകളിലായാലും കളിക്കാര്‍ക്കും അവിടത്തെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും ഒരു പരമ്പര കൊണ്ട് കൈ നിറയെ കാശുമായി മടങ്ങാം. ഇംഗ്ലണ്ടും, ഓസ്‌ട്രേലിയയും, ദക്ഷിണാഫ്രിക്കയുമൊന്നും ഇതിന് അപവാദമല്ലെന്നും ഇവര്‍ പറയുന്നു.
വരുമാനസ്രോതസുകള്‍ അടയ്‌ക്കാതെ അഴിമതി തൂത്തെറിയണമെന്നാണ് നിര്‍ദേശത്തെ എതിര്‍ക്കുന്നവരുടെ നിലപാട്. സിഎജി ഓഡിറ്റിങ്ങും വിവരാവകാശ നിയമവുമെല്ലാം ബാധകമാക്കുന്നതും, ഭാരവാഹികള്‍ക്ക് കാലാവധി നിശ്ചയിക്കുന്നതും അഴിമതി തടയാന്‍ പ്രാപ്തമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. റിപ്പോര്‍ട്ടില്‍ തീരുമാനം പറയേണ്ടത് സുപ്രീം കോടതിയാണെന്നതിനാല്‍, അതിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം.
















