ശ്രീകൃഷ്ണ ജയന്തി, ഗണേശോത്സവം, അയ്യപ്പ സേവ-ഒടുവിലിതാ യോഗയും. തളളിപറഞ്ഞവയെ ഒന്നൊന്നായി ഏറ്റെടുത്ത് സിപിഎമ്മും സഖാക്കളും. കാലഹരണപ്പെട്ട കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് ലോകത്താകമാനവും ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലും കനത്ത തിരിച്ചടിയാണ് നേരിട്ടു കൊണ്ടിരിക്കുന്നത്. ഇതിനാല്‍ നിലവിലെ സ്ഥിതിയില്‍ കേരളത്തിലും ഇനി ഏറെക്കാലം പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് സഖാക്കളെ ഭാരതീയ സാംസ്‌ക്കാരിക പൈതൃകത്തെ ഒന്നാകെ സാവധാനത്തിലാണെങ്കിലും സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നതെന്ന് വ്യക്തം. പാര്‍ട്ടി സഖാക്കള്‍ ഉള്‍പ്പെടെ കേരളത്തിലെ ജനങ്ങള്‍ ഒന്നാകെ ആധ്യാത്മികതയുടെ മഹത്വം തിരിച്ചറിയുകയും ദേശീയ പ്രസ്ഥാനങ്ങളില്‍ ചേക്കേറിത്തുടങ്ങുകയും ചെയ്തു തുടങ്ങിയിരിക്കുകയാണ്. ഇനി അവസാന കച്ചിത്തുമ്പെന്ന നിലയില്‍ രക്ഷ വൈരുദ്ധ്യാത്മിക ഭൗതിക വാദത്തെ ഉപേക്ഷിക്കുക- ആധ്യാത്മികതയെ പുല്‍കുക അല്ലാതെ മറ്റെന്തു ഗതി, പാവം സഖാക്കള്‍. ഓരോ യോഗം. സൂര്യായ നമഃ…
ഇന്നലെയാണ് സിപിഎമ്മിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് അക്കാദമി ആന്‍ഡ് യോഗാ സ്റ്റഡിസെന്ററിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ യോഗ പ്രദര്‍ശനം നടന്നത്. മെച്ചപ്പെട്ട ശരീരം, മെച്ചപ്പെട്ട മനസ്സ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സിപിഎം പുതിയ അടവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പൗരാണികതയെ മുഴുവന്‍ എല്ലാ കാലത്തും തളളിപ്പറഞ്ഞ സഖാക്കള്‍ക്ക് ഭാരതീയ ഋഷിവര്യന്‍ പതജ്ഞലി മുനി ആവിഷ്‌ക്കരിച്ച യോഗയെ അംഗീകരിക്കേണ്ടി വരികയായിരുന്നു സിപിഎമ്മിന്. മനസും ശരീരവും മെച്ചപ്പെടാന്‍ യോഗ പാഠ്യപദ്ധതിയിലടക്കം ഉള്‍പ്പെടുത്തണമെന്ന് പറയുമ്പോള്‍ അതിനെ കാവിവല്‍ക്കരണമെന്നാക്ഷേപിച്ചവര്‍ യുവാക്കളെ ആകര്‍ഷിക്കാന്‍ പുതിയ പൊടിക്കൈയുമായി ഇറങ്ങിയതിലെ ദുരദ്ദേശം പകല്‍പോലെ വ്യക്തമാണ്. യോഗയ്‌ക്കായി പ്രത്യേക സിലബസും പേരും പാര്‍ട്ടി തയ്യാറാക്കിയിട്ടുണ്ടെത്രേ. ഒടുവില്‍ യോഗയുടെ അട്ടിപ്പേര്‍ അവകാശപ്പെടുമോയെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. നല്ലത് എന്തും ഏതും ആര് ചെയ്താലും അത് ചെയ്തത് ഞങ്ങളാണെന്ന് അവകാശപ്പെടുന്നവര്‍ അവകാശവാദം ഉന്നയിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.
കാലങ്ങളായി കണ്ണൂര്‍ജില്ലയെ കലാപഭൂമിയാക്കി മാറ്റി തുടര്‍ അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കമ്മ്യൂണിസ്റ്റ് സഖാക്കളുടെ മനസ്സ് നിയന്ത്രണ വിധേയമാക്കാന്‍ യോഗയ്‌ക്ക് സാധിക്കുമെന്നതില്‍ തര്‍ക്കമില്ലെന്നാണ് നാട്ടുകാര്‍ക്കിടയില്‍ സംസാരം. മനുഷ്യശരീരത്തെയും മനസിനെയും ഇത്രയധികം സ്വാധീനിച്ച മറ്റൊരു ഭാരതീയ ആയോധനകല ഇന്ന് യോഗയോളം ലോകത്ത് മറ്റൊന്നില്ല. ഇതു തിരിച്ചറിഞ്ഞ് കഴിഞ്ഞ ജൂണ്‍ 21 അന്താരാഷ്‌ട്ര യോഗദിനമായി ലോകം ആചരിച്ചിരുന്നു. ആര്‍എസ്എസ് ദൈന്യംദിന ശാഖാ കാര്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയ യോഗയെ അനുഭവിച്ചറിഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്‌ക്കരിച്ച യോഗാദിനം ഐക്യരാഷ്‌ട്രസഭ അംഗീകരിക്കുകയായിരുന്നു. 191 രാജ്യങ്ങളില്‍ 257 സ്ഥലങ്ങളിലായി യോഗാദിനം ആചരിച്ചിരുന്നു. ഇതിനെ വിമര്‍ശിച്ചു രംഗത്തുവന്ന സിപിഎം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരി യോഗയെ അപമാനിച്ചു കൊണ്ട് പത്രസമ്മേളനവും നടത്തിയിരുന്നു. ഇതേ യോഗയെ സഖാക്കള്‍ കണ്ണൂരിലെ സിപിഎം നേതാക്കള്‍ സുമനസാലെ സ്വീകരിക്കുകയായിരുന്നു. ലക്ഷ്യം മറ്റൊന്നുമല്ലെന്ന് വ്യക്തം. സഖാക്കള്‍ കൂട്ടത്തോടെ സംഘപരിവാറിലേക്ക് ചേക്കേറുന്നതിന് തടയിടുക. സൂര്യ നമസ്‌ക്കാരവും അതിന്റെ മന്ത്രവുമെല്ലാം മാറ്റിയാണത്രേ സിപിഎം യോഗ. യോഗ പരിശീലിക്കുക വഴി കണ്ണൂരിലെ സഖാക്കള്‍ക്ക് മനം മാറ്റം ഉണ്ടായാല്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങള്‍ക്ക് ഒരു പരിധിവരെ അയവുണ്ടാകുകയും കണ്ണൂരിലെ ജനങ്ങള്‍ക്ക് സമാധാനപരമായി ജീവിക്കാന്‍ കഴിയുമോയെന്നും പ്രതീക്ഷയോടെ ഉറ്റു നോക്കുകയാണ് നാട്ടാര്‍ക്കൊപ്പം കണ്ണൂരാനും.
പതിറ്റാണ്ടുകളായി മനസില്‍ വെച്ച പകയും, വിദ്വേഷവും കഴുകി കളയാന്‍ ഫലപ്രദമായ ഔഷധമാണ് യോഗ. അത് ആദ്യം പരിശീലിക്കേണ്ടത് സിപിഎമ്മിന്റെ നേതാക്കള്‍ തന്നെയാണെന്നും ജനസംസാരമുണ്ട്. മെച്ചപ്പെടാന്‍ ഇനിയും ഒരുപാടുണ്ടെന്ന തിരിച്ചറിവ് സഖാക്കള്‍ക്കുണ്ടായത് ഏതായാലും നന്നായി എന്ന അഭിപ്രായവും പൊതുസമൂഹത്തില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. യോഗക്ക് പുറമെ കരാട്ടേ, കുങ്ഫൂ, കളരി, ജൂഡോ, കിക്ക് ബോക്‌സിങ് തുടങ്ങിയ ആയോധന അഭ്യാസങ്ങളും സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടെ പരിശീലിപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്നറിയുന്നു. എന്തായാലും കാലം വൈകിയാണെങ്കിലും സിപിഎം നേതൃത്വത്തിന് തിരിച്ചറിവുണ്ടായത് ശുഭോദര്‍ക്കമാണ്. യോഗയിലൂടെയെങ്കില്‍ അങ്ങനെ, നാടിനെ സമാധാനത്തിലേക്ക് നയിക്കണമെന്ന ആഗ്രഹമാണ് ജില്ലയിലെ സാധാരണക്കാര്‍ക്കുളളത്. അസഹിഷ്ണുതയ്‌ക്ക് പേരുകെട്ട സിപിഎം പാര്‍ട്ടി അണികള്‍ വിശ്വാസത്തിനു പിന്നാലെ പോകുന്നുവെന്ന് കണ്ടറിഞ്ഞ് കണ്ണൂരില്‍ ശ്രീകൃഷ്ണ ജയന്തിയും പിന്നെ ഗണേശോത്സവവും ആഘോഷിച്ചിരുന്നു. പിന്നീടിങ്ങോട്ട് പരിസ്ഥിതി സ്‌നേഹവുമായും രംഗപ്രവേശം ചെയ്തു. ഏറ്റവും ഒടുവില്‍ സാന്ത്വന പരിചരണ രംഗത്ത് ഐആര്‍പിസി എന്ന പേരില്‍ രോഗികള്‍ക്കായി സേവനമെന്ന കപടതയുമായി സിപിഎമ്മിറങ്ങി. അതിനു ശേഷം അയ്യപ്പന്‍മാരെ സഹായിക്കാന്‍ ഐആര്‍പിസിയെ ചുമതലപ്പെടുത്തി. ദേശീയപാതയിലൂടെ പോകുന്ന അയ്യപ്പഭക്തര്‍ക്ക് ചുക്കുകാപ്പിയും ഭക്ഷണവും നല്‍കി. ഇപ്പോഴിതാ യോഗയും. വിവേകാനന്ദ സ്വാമികളേയും സുഭാഷ് ചന്ദ്രബോസിനേയും ഉള്‍പ്പെടെ ദേശീയ ചിഹ്നങ്ങളേയും നോതാക്കളേയും ഒന്നാകെ അടച്ചാക്ഷേപിച്ച ചരിത്രമുളള സിപിഎമ്മിന് ഇവരെല്ലാം പിന്നീട് ആരാധ്യ നേതാക്കളായി മാറുകയുണ്ടായി. ആര്‍എസ്എസിന്റെ റൂട്ട് മാര്‍ച്ചിനേയും ദണ്ഡയേയും തളളിപ്പറഞ്ഞവര്‍ ഒടുവില്‍ ഇത് രണ്ടും അനുകരിച്ച് ഏറ്റെടുത്തു. അമ്പലങ്ങള്‍ പൊളിച്ച് നിരത്തി കപ്പവെയ്‌ക്കണമെന്നു പറഞ്ഞ സഖാക്കളുടെ നേതാക്കള്‍ തന്നെ പൂമൂടലു പോലുളള വഴിപാടുകളുമായി ക്ഷേത്രങ്ങളിലെത്തി. പലയിടത്തും ക്ഷേത്ര ഭരണം കൈപ്പിടിയിലൊതുക്കി. ചുരുക്കത്തില്‍ ഇപ്പോള്‍ പാര്‍ട്ടി കാട്ടിക്കൂട്ടുന്ന ആഭാസങ്ങളെല്ലാം സിപിഎമ്മിന്റെ യോഗമാണെന്നാണ് പൊതുജനം പറയുന്നത്. കാലം കരുതിവെച്ച യോഗത്തിന് മുന്നില്‍ അവസാനം പതുക്കെ പതുക്കെയെങ്കിലും സഖാക്കള്‍ക്കും ഭാരതത്തിന്റെ സാംസ്‌ക്കാരിക പൈതൃകത്തെ ഒന്നൊന്നായി അംഗീകരിക്കേണ്ടി വരികയാണ്. സിപിഎമ്മുകാരുടെ ഈ മാനസാന്തരം പാര്‍ട്ടിയെ ഏത് തൊഴുത്തില്‍ കൊണ്ട് കെട്ടുമെന്ന് കാത്തിരുന്നു കാണാം.
സമിിൗൃമി.ഷിയസിൃ@ഴാമശഹ.രീാ
















