പരദൂഷണമോ, തന്റെ കേമത്തം പറയലോ, നാട്ടുവര്‍ത്തമാനങ്ങളോ, ക്ഷേത്രത്തിനുള്ളില്‍ ചെന്നാല്‍ ചെയ്യരുത്. സ്വയം, ഈശ്വരനാമങ്ങളോ കീര്‍ത്തനങ്ങളോ പാടിയില്ലെങ്കിലും അങ്ങനെ ചെയ്യുന്നവരെ നിന്ദിക്കുക, പാപികളെന്ന് വിളിക്കുക, അവരുടെ കീര്‍ത്തനാലാപം കാരണം തന്റെ സുഹൃത്തുക്കളുമായ നര്‍മസല്ലാപത്തിന് ഭംഗം വരുത്തി എന്ന് ആക്രോശിക്കുക എന്ന തരത്തിലുള്ള ദുര്‍ജനങ്ങളുടെ കൂട്ടത്തില്‍ എന്നെ പെടുത്തരുതേ എന്ന് നാരായണീയത്തില്‍ ഭട്ടപാദര്‍ പ്രാര്‍ത്ഥിച്ചിരിക്കുന്നു. ഇന്നു മാത്രമല്ല അന്നും ഇത്തരക്കാര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തം.
ഭക്തന്‍ ഒരിക്കലും തനിക്ക് പ്രത്യേകാവകാശം കിട്ടാന്‍ ആഗ്രഹിച്ചുകൂടാ. മറ്റുള്ളവരെ തിക്കിത്തിരക്കി, മാറ്റി നിര്‍ത്തി, അവിഹിതമായ മാര്‍ഗങ്ങളില്‍ കൂടി ഈശ്വരദര്‍ശനം നടത്തുന്നവര്‍, രജോഗുണക്കാരാണ്, ഈശ്വരനിന്ദയാണവര്‍ ചെയ്യുന്നത് എന്ന് അവര്‍ അറിയുന്നില്ല. അവരെ മാപ്പാക്കണേ എന്നേ ഭക്തന്‍ പ്രാര്‍ത്ഥിക്കൂ. ക്ഷേത്രാരാധനയുടെ ആദ്യഘട്ടങ്ങളില്‍ സകാമപ്രാര്‍ത്ഥന ആവുന്നതില്‍ തെറ്റു പറഞ്ഞുകൂടാ. പക്ഷെ ക്രമത്തില്‍ അത് നിഷ്‌കാമ പ്രാര്‍ത്ഥനയാവേണ്ടതാണ്. പ്രഹ്ലാദന്റെ കഥ ഇവിടെ പ്രസക്തമാണ് ഈ പരമഭക്തന്‍ ഭഗവാനെ, ഭക്തിയാകുന്ന കാശു മേടിച്ച് ഭുക്തിയാകുന്ന മദ്യം വില്‍ക്കുന്ന വര്‍ത്തകന്‍ (കച്ചവടക്കാരന്‍) ആയി കരുതാന്‍ ഇഷ്ടപ്പെടില്ല. ലോകത്തില്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മോക്ഷാനുഭൂതികൊടുത്ത്, അവസാനമേ തനിക്ക് മോക്ഷം വേണ്ടൂ എന്നാണ് പ്രാര്‍ത്ഥിച്ചത്. ഇത് നമുക്ക് ഒരു പാഠമാണ്. ഈ ഭാവന ഉണ്ടെങ്കില്‍ ഭക്തന്‍ ഒരിക്കലും പ്രത്യേക ആനുകൂല്യങ്ങള്‍ ആഗ്രഹിക്കില്ല.
സാധാരണ പലരും ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നത് കേള്‍ക്കാം. ഭഗവാനെ അവിടുന്നതല്ലാതെ എനിക്ക് ഇനി വേറെ ഒരു ആശ്രയമില്ല്യേ. ഇതില്‍ അല്‍പ്പം പന്തികേടുള്ളത് പറയാം. ഇതുവരെ, പണം, പുത്രന്മാര്‍, ബലം, അധികാരം മുതലായവ തനിക്ക് ആശ്രമെന്നു കരുതി. അവ ഓരോന്നായി നഷ്ടം വന്നശേഷം ഇനി ആശ്രയം ബാക്കിയായി ഭഗവാനേ ഉള്ളൂ എന്ന ധ്വനിയുണ്ടതില്‍. യഥാര്‍ത്ഥമായി ചിന്തിച്ചാല്‍ ഭഗവാനല്ലാതെ മറ്റൊന്നും എനിക്ക് ആശ്രയമുണ്ടാവരുതേ എന്നാണ് യുക്തമായ പ്രാര്‍ത്ഥന. ഈശ്വരനോട് സ്വയം വരം ചോദിച്ച ഹിരണക്യകശിപു, രാവണന്‍, ഭസ്മാസുരന്‍ മുതലയാവരെല്ലാം പൊളിഞ്ഞ് പാളീസായി; ഒരു വരവും ചോദിക്കാത്ത പ്രഹ്ലാദന്‍, മുചുകുന്ദന്‍ സര്‍വസ്വവും നേടി. ഇതൊക്കെ അറിയാനാണ് അര്‍ത്ഥമറിഞ്ഞ് പുരാണാദികള്‍ പാരായണം ചെയ്യുന്നത്.
ക്ഷേത്രത്തില്‍ പോയി പരദൂഷണം പറയുക, പരദ്രോഹം ചെയ്യുക, പായസമുണ്ണുക, അല്‍പ്പം വല്ലതു കാണിക്ക-വഴിപാട് ചെയ്യുക, ഇതോടെ ക്ഷേത്രാരാധന അവസാനിച്ചു എന്ന തോന്നല്‍ വന്നതിന്റെ അപകടം ഇന്ന് പ്രത്യക്ഷത്തില്‍ കാണാം. ഇതിന്റെ പരിഹാരം ശകാരമല്ല, ആരാധകരെ ബോധവാന്മാരാക്കലാണ്. അതിന്നാവശ്യമായ ആസൂത്രിത പരിപാടികള്‍ ആവിഷ്‌കരിക്കാന്‍ ക്ഷേത്രഭരണാധികാരികള്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് പ്രതീക്ഷിക്കാം.
തുടരും
















