റിയാദ്: ചരിത്രത്തിലാദ്യമായി സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ സൗദി അറേബ്യയുടെ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ഒരു വനിതാ സ്ഥാനാർത്ഥി വിജയിച്ചു.സൽമ ബിന്ദ് ഹിസാബ് അൽ ഒതേയ്ബിയാണ് മക്കയിലെ മദ്രക്കാ കൗൺസിലിലേയ്‌ക്ക് ആദ്യ വനിതാ കൗൺസിലറായി ചരിത്രത്തിൽ ഇടംനേടിയത്. ഏഴ് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് സൽമയ്‌ക്ക് എതിരാളിയായി ഉണ്ടായിരുന്നത്.
സ്ത്രീകൾക്ക് വോട്ടവകാശം വിലക്കിയ ലോകത്തെ അവശേഷിയ്‌ക്കുന്ന ഒരേയൊരു രാജ്യമായിരുന്നു കഴിഞ്ഞ ദിവസം വരെ സൗദി അറേബ്യ. സ്ത്രീകൾക്ക് വോട്ടവകാശം അനുവദിച്ചെങ്കിലും പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രത്യേകം പോളിംഗ് സ്‌റ്റേഷനുകളാണ് ഉണ്ടായിരുന്നത്.
ആകെ 6440 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നതിൽ 900ത്തിലേറെ വനിതകളാണുണ്ടായിരുന്നത്. എന്നാൽ പുരുഷന്മാരോട് നേരിട്ട് വോട്ട് ചോദിയ്‌ക്കാൻ വനിത സ്ഥാനാർത്ഥികൾക്ക് അവകാശമുണ്ടായിരുന്നില്ല.
ആകെ വനിതാ വോട്ടർമാരിൽ പത്ത് ശതമാനത്തിൽ താഴെയുള്ളവർ മാത്രമേ വോട്ട് ചെയ്യാനെത്തിയുള്ളൂ. മറിച്ചായിരുന്നെങ്കിൽ കൂടുതൽ വനിതാ സ്ഥാനാർത്ഥികൾക്ക് വിജയ സാദ്ധ്യതയുണ്ടായിരുന്നുവെന്നാണ് പൊതുവായ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക് പ്രകാരം 1,19,000 വനിതാ വോട്ടർമാരാണ് ഇത്തവണ രാജ്യത്തുള്ളത്. അതേ സമയം തങ്ങളെ പ്രചാരണത്തിൽ നിന്ന് വിലക്കിയതായി വനിതാവകാശ പ്രവർത്തകർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ 130, 000 വനിതകൾ മാത്രമാണ് വോട്ടവകാശം വിനയോഗിച്ചത്. എന്നാൽ 1.35 ദശലക്ഷം പുരുഷൻമാർ വോട്ടുചെയ്തു. തെരുവുകൾ നന്നായി സൂക്ഷിക്കുക, പൂന്തോട്ടങ്ങൾ പരിപാലിക്കുക, നഗരമാലിന്യം ശേഖരിക്കുക തുടങ്ങിയ പണികളേ മുനിസിപ്പൽ കൗൺസിലുകൾക്കുള്ളൂ.
















