മലപ്പുറം: പരിസ്ഥിതിക്ക് വിഘാതമാകും വിധം പ്രവര്‍ത്തിക്കുന്ന ക്വാറി മാഫിയകളെ സംരക്ഷിക്കുന്ന ജില്ലാ ഭരണകൂടത്തിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് പരിസ്ഥിതി കൂട്ടായ്‌മ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എടവണ്ണ പത്തപ്പിരിയത്ത് നടന്ന ജനകീയ പോരാട്ടെ അടിച്ചമര്‍ത്താനാണ് പോലീസും ഭരണാധികാരികളും ശ്രമിച്ചത്. ടാര്‍ മിക്‌സിംഗ് യൂണിറ്റിനെതിരെ സമരം ചെയ്ത് പാവപ്പെട്ട നാട്ടുകാരെ ക്രൂരമായി മര്‍ദ്ദിച്ചു. സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിട്ടില്ല. പോലീസിന്റെ നരനായാട്ടിനെ തുടര്‍ന്നാണ് അയ്യപ്പനെന്ന തൊഴിലാളി കിണറ്റില്‍ വീണ് മരിച്ചത്. ക്വാറി മാഫിയയുടെ സംരക്ഷകനായി നിലകൊണ്ടിരുന്ന സ്ഥലം എംഎല്‍എ സംഭവം നടന്നതിന് ശേഷം പോലീസിനെ കുറ്റം പറയുന്നത് പരിഹാസ്യമാണ്. അയ്യപ്പന്റെ മരണത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ലാ കലക്ടറോട് ജനങ്ങള്‍ ആദ്യം ആവശ്യപ്പെട്ടത് നരനായാട്ടിന് നേതൃത്വം നല്‍കിയ വണ്ടൂര്‍ സിഐക്കെതിരെ നടപടി സ്വീകരിക്കണമെന്നായിരുന്നു. ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച കലക്ടര്‍ പ്രശ്‌നങ്ങള്‍ ശാന്തമായപ്പോള്‍ കാലുമാറിയിരിക്കുന്നു. ജില്ലാ കലക്ടര്‍ അനീതിക്ക് കുടപിടിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുത്തിരുന്ന മുന്‍ കലക്ടറെ സ്ഥലം മാറ്റിയതിന് പിന്നില്‍ ജില്ലയിലെ ക്വാറി മാഫിയയാണ്. നീതിക്ക് വേണ്ടി നിലകൊള്ളുന്ന കലക്ടര്‍മാര്‍ക്ക് ജില്ലയില്‍ അധികകാലം വാഴാന്‍ സാധിക്കില്ല. അയ്യപ്പന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരവും സംരക്ഷണവും സര്‍ക്കാര്‍ നല്‍കണം, പത്തപ്പിരിയത്തെ ക്വാറി എന്നന്നേക്കുമായി അടച്ചുപൂട്ടണം, ജില്ലയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും ഉടനടി നിര്‍ത്തണം, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികള്‍ നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
















