കാഞ്ഞിരപ്പള്ളി: പ്രാദേശിക കര്‍ഷക കൂട്ടായ്‌മകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക വിപണികള്‍ തകര്‍ക്കുന്നതിനായി കൃഷിവകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ ഗൂഢശ്രമം നടത്തുന്നതായി ആരോപണം. ഇത് കര്‍ഷകരില്‍ പ്രതിഷേധത്തിനു കാരണമാകുന്നു. പ്രദേശത്തെ പല കാര്‍ഷിക വിപണികളുടെ പ്രവര്‍ത്തനത്തെയും വകുപ്പുദ്യോഗസ്ഥര്‍ പിന്നാക്കം വലിക്കുന്ന പ്രവണതയാണുള്ളതെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
സര്‍ക്കാര്‍ അനുവദിച്ച കര്‍ഷക ക്ഷേമകരമായ പലപ്രവൃത്തികളും സമയബന്ധിതമായി നടപ്പിലാക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപമാണ് ചില ഉദ്യോഗസ്ഥര്‍ കാട്ടുന്നത്. എരുമേലിയിലാകട്ടെ മാസങ്ങള്‍ക്ക് മുമ്പ് കര്‍ഷകര്‍ കൂട്ടായി വിപണി രൂപീകരണ ശ്രമവുമായി മുന്നോട്ട് പോയപ്പോള്‍ തടസവാദമുന്നയിച്ചത് കൃഷിഭവന്‍ അധികൃതരാണെന്നാണ് ആക്ഷേപം.
മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മണിമല കാര്‍ഷിക വിപണിക്ക് കൃഷിഭവനില്‍ നിന്നു നല്‍കിയ പഴയതെങ്കിലും വിപണി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗമായിരുന്ന ഫര്‍ണിച്ചറുകള്‍ ബലമായി പിടിച്ചെടുത്താണ് പരാക്രമം. നിലവിലെ കൃഷി ഓഫീസറെ മറികടന്ന് സ്ഥലംമാറിപ്പോയ ഓഫീസറുടെ നിര്‍ദേശപ്രകാരം താത്കാലിക തൂപ്പുകാരിയും പത്തുവര്‍ഷമായി കൃഷി അസിസ്റ്റന്റായി ഇതേ ഓഫീസില്‍ തുടരുന്ന ഉദ്യോഗസ്ഥനും ചേര്‍ന്നാണ് പിടിച്ചെടുത്ത് ഉപയോഗശൂന്യമായ വസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണിലെത്തിച്ചത്.
ഇതേ തുടര്‍ന്ന് നിലത്ത് കുത്തിയിരുന്നും വാടകക്കെടുത്ത ഫര്‍ണിച്ചറുകള്‍ ഉപയോഗിച്ചുമാണിപ്പോള്‍ വിപണിയുടെ പ്രവര്‍ത്തനം. ഇതുസംബന്ധിച്ച് കര്‍ഷകര്‍ കൃഷിവകുപ്പ് മന്ത്രിക്ക് പരാതിയും നല്‍കി. കൃഷിവകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പുതിയ വിപണികളുടെ രൂപീകരണവും അടിസ്ഥാന സൗകര്യ വിപുലീകരണവും നടത്തുന്ന വേളയിലാണിത് സംഭവിച്ചിരിക്കുന്നത്.
















