ചെന്നൈ: തമിഴ്‌നാടിനെ ദുരിതക്കടലാക്കിയ കനത്തമഴയില്‍ മരിച്ചവരുടെ എണ്ണം 269 ആയി. വെള്ളപ്പൊക്കത്തില്‍ രണ്ടുപേര്‍ പോണ്ടിച്ചേരിയിലും മരിച്ചു. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. കനത്ത മഴ ഒരാഴ്ചകൂടി തുടരുമെന്നാണ് സൂചന.
ഇതിനിടയില്‍ മഴപെയ്യാതെ തന്നെ വെള്ളം ഉയരുന്നതും ചെന്നൈയെ ഭീതിയിലാക്കിയിട്ടുണ്ട്. ബുധനാഴ്ച രാത്രി മഴ പെയ്തതെ ഇല്ല. എന്നാല്‍ വെള്ളത്തിന്റെ നില ഒരേ രീതിയില്‍ ഉയര്‍ന്ന്‌കൊണ്ടിരിക്കുകയാണ്. 35ലക്ഷം ജനങ്ങള്‍ ചെന്നൈയില്‍ വെള്ളപ്പൊക്ക ദുരിതത്തിലാണ്. ഓടകളെല്ലാം മാലിന്യങ്ങളുമായി നിറഞ്ഞൊഴുകുന്നതും ദുരിതം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. അഡയാര്‍ നദി കരകവിഞ്ഞൊഴുകുന്നത് തുടരുകയാണ്.
നദീതീരങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റോഡില്‍ വെള്ളം കയറിയതിനാല്‍ അഡയാര്‍ നദിയുടെ ഇരുകരകളെ ബന്ധിപ്പിക്കുന്ന സെയ്ദാപ്പേട്ട് പാലം അടച്ചിരിക്കുകയാണ്. വെള്ളപ്പൊക്കത്തിന് പുറമേ പുഴകള്‍ കവിഞ്ഞൊഴുകുന്നത് സ്ഥിതി കൂടുതല്‍ വഷളമായിരിക്കുകയാണ്. പാലങ്ങളും വീടുകളും നശിച്ചു. കൂറ്റന്‍ പാലങ്ങള്‍ കവിഞ്ഞും വെള്ളമൊഴുകുകയാണ്. ചില സ്ഥലങ്ങളില്‍ 12 അടി വരെ ഉയരത്തില്‍ വെള്ളം കയറി.
ചെന്നൈ അന്താരാഷ്‌ട്ര വിമാനത്താവളം ആറാം തീയതി വരെ അടച്ചതിനാല്‍ ആരക്കോണത്തെ രാജാജി നേവല്‍ വിമാനത്താവളത്തില്‍ കൂടുതല്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. നേവിയുടെ ഐഎന്‍എസ് ഐരാവത് മെഡിക്കല്‍ സംവിധാനങ്ങളും മരുന്നുകളും ഡോക്ടര്‍മാരുമായും ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്. 15 ബോട്ടുകളും 20 മുങ്ങള്‍ വിദഗ്ധരും കപ്പലിലുണ്ട്.
സ്‌ക്കൂളുകളും കോളേജുകളും അടഞ്ഞ് കിടക്കുകയാണ്. പരീക്ഷകളെല്ലാം മാറ്റിവെച്ചിട്ടുണ്ട്. മദ്രാസ് സര്‍വകലാശാല, അണ്ണാ സര്‍വകലാശാല കാമ്പസുകള്‍ വെള്ളത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന് പുറമെ ദില്ലിയില്‍ നിന്നും ഒഡീഷയില്‍ നിന്നും ദുരിതനിവാരണ സേനയും സഹായത്തിനുണ്ട്. 2000 ലധികം പേരെ ഇതുവരെ സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിച്ചു.
ദീപാവലിക്ക് തുടങ്ങിയ മഴയ്‌ക്ക് ഇടയ്‌ക്ക് ഒരു ശമനം ഉണ്ടായെങ്കിലും അതിന് ശേഷം പൂര്‍വ്വാധികം ശക്തിയില്‍ തിരിച്ചുവരികയായിരുന്നു. അടുത്ത 48 മണിക്കൂറുകളിലും അതിശക്തമായ മഴയായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ദുരിതാശ്വാസങ്ങളിലും സ്ഥിതി ദുരിതം. ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍. സ്ത്രീകളും പുരുഷന്മാരും ഒരു കെട്ടിടത്തിലാണ് കഴിയുന്നത്. ഇതുവരെ ഒമ്പത് ലക്ഷം ഭക്ഷ്യ പായ്‌ക്കറ്റുകള്‍ വിതരണം ചെയ്തു. പ്രളയക്കെടുതിയില്‍ പെട്ടവരില്‍ അനേകം മലയാളികളുമുണ്ട
ബിഎസ്എന്‍എല്ലിന് പുറമെ മറ്റ് സ്വകാര്യ മൊബൈല്‍ കമ്പനികളായ എയര്‍ ടെല്ലും, വോഡഫോണും എയര്‍സെല്ലും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് സൗജന്യ കാളുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയില്‍ ചെന്നൈ മുങ്ങിയതോടെ ഡിസംബര്‍ അഞ്ചാം തീയതി പന്ത്രണ്ട് മണി വരെ ചെന്നൈ സെന്‍ട്രലില്‍ നിന്നും ചെന്നൈ എഗ്ാമോര്‍ സ്‌റ്റേഷനില്‍ നിന്നുമുള്ള എല്ലാ ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി. പലയിടങ്ങളിലും ട്രാക്കില്‍ വെള്ളം കയറി കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഈ രണ്ട് സ്‌റ്റേഷനുകളില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരുന്ന സ്‌പെഷ്യല്‍ ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് ചെന്നൈ ബീച്ച്തിരുവള്ളൂര്‍, ആരക്കോണം, തിരുത്തണി, എണ്ണൂര്‍ഗുമ്മിടിപൂണ്ടി, ചെന്നൈ ബീച്ച്‌വേളാച്ചേരി പ്രത്യേക സബര്‍ബന്‍ സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
















