കോഴിക്കോട്ട് മാന്‍ഹോളിലകപ്പെട്ട തൊഴിലാളികളെ രക്ഷിക്കാന്‍ ശ്രമിക്കവേ മരിച്ച ഓട്ടോ ഡ്രൈവര്‍ നൗഷാദിന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി ആശ്രിതയ്‌ക്ക് സംസ്ഥാന സര്‍വീസില്‍ ജോലി വാഗ്ദാനം ചെയ്തു.
തുടര്‍ന്ന് മുഖ്യമന്ത്രി പോയത് കശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വീരചരമമടഞ്ഞ കൊയിലാണ്ടി സ്വദേശി സുബിനേഷിന്റെ വീട്ടിലാണ്. നിലവിലുള്ള നിയമമനുസരിച്ച് ആശ്രിതര്‍ക്ക് ജോലി നല്‍കാന്‍ നിയമതടസ്സമുണ്ടെന്നാണ് അദ്ദേഹം അവിടെ പറഞ്ഞത്. ഇത് ശരിയല്ല. നിലവിലുള്ള നിയമത്തെക്കുറിച്ച് മുഖ്യമന്ത്രിക്കുള്ള അജ്ഞതയാണ് ഇവിടെ വെളിവാകുന്നത്. സൈനിക ക്ഷേമവകുപ്പ് മുഖ്യമന്ത്രിയുടെ ചുമതലയിലാണ്. രാജ്യസൈനിക ബോര്‍ഡിന്റെ പ്രസിഡന്റ് കൂടിയാണദ്ദേഹം. 1985-ല്‍ കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന സമയത്ത് ഒരു മലയാളി സൈനികന്‍ സേവനത്തിനിടയില്‍ കൊല്ലപ്പെട്ടാല്‍ സംസ്ഥാന സര്‍വീസില്‍ ഒരാശ്രിതന് ജോലി നല്‍കുന്നതിന് ഉത്തരവായിട്ടുണ്ട്. ജി.ഒ.(എംഎസ്) നമ്പര്‍: 185/85. ആ പദ്ധതി കേരളത്തില്‍ അഭംഗുരമായി തുടരുന്നു. ഇത് സംബന്ധിച്ച് ഇപ്പോള്‍ നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവ് ഇതാണ്.ജി.ഒ (പി)നം: 110/2002 തീയതി: 29-04-2002.
ഒരുവര്‍ഷം ശരാശരി 50നും 100നും ഇടയ്‌ക്ക് സൈനികരുടെ ആശ്രിതര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ജോലിനല്‍കുന്നുണ്ട്. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തും ഇപ്രകാരമൊരു പദ്ധതി നിലവിലില്ല. യുദ്ധത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കുമാത്രമേ മറ്റു സംസ്ഥാനങ്ങള്‍ ജോലി നല്‍കാറുള്ളൂ. തീവ്രവാദി ആക്രമണം, വാഹനാപകടം, പരിശീലനത്തിനിടയില്‍ സംഭവിക്കുന്ന ആകസ്‌കിമക മരണം, ശത്രുസൈന്യവുമായുള്ള സാധാരണ ഏറ്റുമുട്ടല്‍മൂലമുണ്ടാകുന്ന മരണം, ഫീല്‍സ് ഏര്യായില്‍ സേവനത്തിനിടയില്‍ ഉണ്ടാകുന്ന അസുഖംമൂലമുള്ള മരണം തുടങ്ങിയവയില്‍ ആശ്രിതര്‍ക്ക് കേരള സര്‍ക്കാര്‍ ജോലി നല്‍കുന്നുണ്ട്. സ്വന്തം വകുപ്പിലുള്ള ഒരു പ്രധാന പദ്ധതിമൂലം നല്‍കുന്ന ആനുകൂല്യത്തെകുറിച്ച് അറിയില്ലാത്തതു മുഖ്യമന്ത്രിയുടെ അജ്ഞതയെയാണ് കാണിക്കുന്നത്.
മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിച്ച വ്യക്തി മരണപ്പെട്ടപ്പോള്‍ ആശ്രിതയ്‌ക്ക് ജോലി കൊടുക്കാമെന്നു മുഖ്യമന്ത്രി ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്? രാജ്യത്തിനുവേണ്ടി വീരചരമമടഞ്ഞ ഒരു ജവാന്റെ ആശ്രിതന് സംസ്ഥാന സര്‍വീസില്‍ ജോലി നല്‍കുമെന്നു പറയാന്‍ മുഖ്യമന്ത്രി വൈമുഖ്യം കാട്ടിയതെന്തുകൊണ്ടാണ്?
അഡ്വ.പി.കെ. ശങ്കരന്‍കുട്ടി
കഴക്കൂട്ടം
















