മാഡ്രിഡ്: സ്പാനിഷ് ഫുട്ബോള്‍ ലീഗില്‍ ജയത്തോടെ റയല്‍ മാഡ്രിഡ് മടങ്ങിവന്നു. ഐബറിനെ അവരുടെ തട്ടകത്തില്‍ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി റയല്‍. സൂപ്പര്‍ താരങ്ങള്‍ ഗരത് ബെയ്ലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമാണ് സ്കോര്‍ ചെയ്തത്. 13 കളികളില്‍ പോയിന്റുള്ള റയല്‍ പട്ടികയില്‍ മൂന്നാമത്.
സ്കോര്‍ സൂചിപ്പിച്ച പോലെ എളുപ്പമായിരുന്നില്ല റയലിന് ജയം. കഴിഞ്ഞ കളയില്‍ ബാഴ്സയോടേറ്റ വന്‍ തോല്‍വിയുടെ കെടുതികള്‍ വിട്ടുമാറിയില്ലെന്ന തോന്നല്‍ റയലിന്റെ നീക്കങ്ങളില്‍ നിറഞ്ഞുനിന്നു. അതേസമയം, തട്ടകത്തില്‍ നന്നായി പൊരുതി ഐബര്‍. ഇടവേളയ്ക്കു പിരിയാന്‍ രണ്ടു മിനിറ്റ് ശേഷിക്കെ ഗരത് ബെയ്ല് ആദ്യ ഗോള്‍ നേടി. കോര്‍ണര്‍ ഗോളിലേക്കു വഴിയൊരുത്തി. ഇടതു ഭാഗത്തു നിന്ന് കോര്‍ണറെടുത്ത ലൂക്ക മോഡ്രിച്ച് നേരിട്ടു പോസ്റ്റിലേക്കു നല്‍കാതെ സൈഡ് ലൈന്‍ അരികെ നിന്ന ജയിംസ് റോഡ്രിഗസിനു നല്കി. റോഡ്രിഗസ് പോസ്റ്റിലേക്ക് ഉയര്‍ത്തി വിട്ട പന്ത് തലകൊണ്ട് തൊടുകയേ വേണ്ടിയിരുന്നുള്ളു ബെയ്ലിന്.
രണ്ടാം ഗോളിന് കളിയുടെ അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വന്നു മാഡ്രിഡിലെ കരുത്തന്മാര്ക്ക്. ലൂക്കാസിനെ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റി ക്രിസ്റ്റ്യാനൊ വലയിലാക്കി. ലാ ലിഗയില്‍ പോര്‍ച്ചുഗീസ് താരത്തിന്റെ 234ാം ഗോളാണ് പിറന്നത്. ഇതോടെ, ഗോള്‍ വേട്ടയില്‍ റയലിന്റെ ഇതിഹാസം താരം ഹ്യൂഗോ സാഞ്ചസിനൊപ്പം മൂന്നാംസ്ഥാനത്തെത്തി ക്രിസ്റ്റ്യാനോ.
മറ്റൊരു കളിയില്‍ സെവിയ്യ വലന്‍സിയയെ കീഴടക്കി. സ്വന്തം മൈതാനത്ത് മടക്കമില്ലാത്ത ഒരു ഗോളിന് സെവിയ്യയുടെ ജയം. 50ാം മിനിറ്റില്‍ സെര്‍ജിയോ എസ്ക്യുഡെറൊ സ്കോറര്‍. 19 പോയിന്റുമായി വലന്‍സിയ ഒമ്പതാമത്,
18 പോയിന്റുള്ള സെവിയ്യ പത്താമത്.
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍ ചാമ്പ്യന്‍ ലിവര്‍പൂള്‍ ജയം തുടരുന്നു. സ്വാന്‍സീ സിറ്റിയെ മടക്കമില്ലാത്ത ഒരു ഗോളിന് കീഴടക്കി ലിവര്‍. അതേസമയം, ആഴ്സണലിനെ നോര്‍വിച്ച് സിറ്റി തളച്ചു. നിലവിലെ ചാമ്പ്യന്‍ ചെല്‍സിക്കും സമനില.
സ്വന്തം മൈതാനത്ത് ജയത്തിനായി ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു ലിവര്‍പൂളിന്. എങ്കിലും യുര്‍ഗന്‍ ക്ലോപ്പ് പരിശീലകനായെത്തിയ ശേഷം തോല്‍വിയറിയാതെ മുന്നേറുന്നു ടീം. 62ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെ ജയിംസ് മില്‍നറാണ് ഗോള്‍ നേടിയത്. നെയ്ല്‍ ടെയ്ലര് ബോക്സില്‍ പന്ത് കൈകൊണ്ട് തട്ടിയതിനു ലഭിച്ച പെനല്‍റ്റി ഗോളിലേക്കു വഴിതുറന്നു. 14 കളികളില്‍ 23 പോയിന്റുള്ള ലിവര്‍പൂള്‍ ആറാം സ്ഥാനത്ത്.
ജയിച്ചിരുന്നെങ്കില്‍ മുന്നിലേക്കു കയറാമായിരുന്ന ആഴ്സണലിന് സമനില തിരിച്ചടിയായി. 30ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിലൂടെ മുന്നിലെത്തിയ ആഴ്സണലിനെ 43ാം മിനിറ്റില്‍ ലൂയിസ് ഗ്രബ്ബനിലൂടെയാണ് നോര്‍വിച്ച് തളച്ചത്. 27 പോയിന്റുള്ള ആഴ്സണല്‍ നാലാം സ്ഥാനത്ത്. ടോട്ടനമാണ് ചെല്‍സിയെ ഗോളടിക്കാന്‍ വിടാതെ പിടിച്ചു കെട്ടിയത്. 25 പോയിന്റുള്ള ടോട്ടനം അഞ്ചാമത്. 15 പോയിന്റുള്ള ചെല്‍സി പതിനാലാമത്.
യുവന്റസ്
മുന്നോട്ട്
റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ നിലവിലെ ജേതാക്കള്‍ യുവന്റസ് മുന്നോട്ട്. കഴിഞ്ഞ കളിയില്‍ പലെര്‍മോയെ മടക്കമില്ലാത്ത മൂന്നു ഗോളിന് തുരത്തി അഞ്ചാം സ്ഥാനത്ത് യുവന്റസ്. 14 കളികളില്‍ 24 പോയിന്റുണ്ട് ടീമിന്. മരിയോ മന്‍സുകിച്ച് (54), സ്റ്റെഫാനോ സ്റ്റുവാരോ (89), സിമോണ്‍ സാസ (90+) എന്നിവര്‍ സ്കോര്‍ ചെയ്തു.
അതേസമയം, നാലാം സ്ഥാനത്തുള്ള എഎസ് റോമയ്ക്ക് തോല്‍വി. സ്വന്തം മൈതാനത്ത് അറ്റ്ലാന്റയാണ് റോമയെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കിയത്. ജയിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് കയറാമായിരുന്നു റോമയ്ക്ക്. ലാസിയോയ്ക്കും തോല്‍വി. എംപോളിയോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റു ലാസിയോ.
ബൊറൂസിയയ്ക്ക് ജയം
ഡോര്‍ട്ട്മുണ്ട്: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന് മിന്നും ജയം. സ്റ്റുട്ട്ഗര്‍ട്ടിനെ ഒന്നിനെതിരെ നാലു ഗോളിന് തുരത്തി ബൊറൂസിയ. പിയറി എമെറിക് ഔബമേയങ്ങിന്റെ ഇരട്ട ഗോളുകളാണ് ബൊറൂസിയയ്ക്ക് ജയമേകിയത്. 19ാം മിനിറ്റിലും ഇഞ്ചുറി ടൈമിലും ഔബമയേങ് സ്കോര്‍ ചെയ്തു. മൂന്നാം മിനിറ്റില്‍ ഗൊണ്‍സാലോ കാസ്ട്രോയിലൂടെയാണ് ബൊറൂസിയ സ്കോറിങ് തുടങ്ങിയത്. ഒരു ഗോള്‍ ജോര്‍ജ് നെയ്ദെമെയറുടെ സെല്‍ഫ് ഗോള്‍. ദിദാവി സ്റ്റുട്ട്ഗര്‍ട്ടിന്റെ ആശ്വാസം. 32 പോയിന്റുള്ള ബൊറൂസിയ രണ്ടാമത് തുടരുന്നു.
മറ്റൊരു മത്സരത്തില്‍ പട്ടികയില്‍ മൂന്നാമതുള്ള വോള്‍ഫ്സ്ബര്‍ഗിന് ഗോള്‍രഹിത സമനില. അഗസ്ബര്ഗാണ് വോള്‍ഫ്സിനെ കുരുക്കിയത്. ബെയര്‍ ലെവര്കൂസന്-ഷാല്‍ക്കെ മത്സരവും സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: