മലയാള സാഹിത്യകാരന്മാരുടെ സഹകരണസംഘം എന്ന നിലയില്‍ ലോകപ്രശസ്തി നേടിയതാണ് 1945ല്‍ എം.പി. പോള്‍, തകഴി, ദേവ്, കാരൂര്‍, ഡി.സി. കിഴക്കേമുറി തുടങ്ങിയവര്‍ ചേര്‍ന്ന് കോട്ടയത്തു രൂപം നല്‍കിയ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം (എസ്പിസിഎസ്)
1965-ല്‍ സംഘാംഗമായ ലേഖകന്‍ 1971 മുതല്‍ 1997വരെ നടന്ന സംഘം പൊതുയോഗങ്ങളില്‍ കോട്ടയത്തു മുടങ്ങാതെ പോയി പങ്കെടുത്തിട്ടുണ്ട്.
(1997ലെ പൊതുയോഗം എറണാകുളത്തുവച്ചായിരുന്നു.) നാലു തവണ 1974, 1977, 1988, 1992 എന്നീ വര്‍ഷങ്ങളില്‍ നടന്ന സംഘം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുകയും രണ്ടുതവണ ജയിച്ചിട്ട് ബോര്‍ഡില്‍ വരുകയും ഒരുവര്‍ഷം (1979-80) സംഘത്തിന്റെ വൈസ്പ്രസിഡന്റാവുകയും ചെയ്തിട്ടുണ്ട്. പക്ഷേ, അമ്പതുവര്‍ഷം മുന്‍പ് സംഘാംഗമായ എന്നെ ഞെട്ടിച്ച ഒരു സംഭവമുണ്ടായിരിക്കുന്നു. കഴിഞ്ഞ 18 വര്‍ഷങ്ങള്‍ക്കിടയ്‌ക്ക് നടന്ന സംഘം പൊതുയോഗങ്ങള്‍ക്കുള്ള അറിയിപ്പ് എനിക്ക് കിട്ടിയിട്ടില്ല.
എനിക്കു മാത്രമല്ല, തിരുവനന്തപുരത്തെ പല സംഘാംഗങ്ങേളൊടും ഞാന്‍ അന്വേഷിച്ചപ്പോള്‍ കിട്ടിയ മറുപടി അവരും സംഘം പൊതുയോഗങ്ങളെപ്പറ്റി കുറെക്കാലമായി അറിയാറില്ലെന്നാണ്.
കക്ഷി രാഷ്‌ട്രീയത്തിനും ജാതി-മത പ്രാദേശിക ചിന്തകള്‍ക്കും ഒക്കെ അതീതമായി തികച്ചും ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിച്ചുവന്ന എസ്പിസിഎസിനെ ആകെ അവതാളത്തിലാക്കി 1996-ല്‍ മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നടത്തിയ സംഘത്തിന്റെ പിടിച്ചെടുക്കല്‍.
പന്ത്രണ്ടുകോടിരൂപയുടെ ആസ്തിയും രണ്ടുകോടിരൂപയുടെ കടവും ഉണ്ടായിരുന്ന സംഘത്തെ രക്ഷിക്കണമെന്ന് അന്ന് പുരോഗമന കലാസാഹിത്യസംഘം പ്രസിഡന്റായിരുന്ന പ്രൊഫ. എം.എന്‍. വിജയന്‍ സഹകരണ വകുപ്പുമന്ത്രി പിണറായി വിജയനെ കണ്ട് അഭ്യര്‍ത്ഥിച്ചു. നാലോ അഞ്ചോ വര്‍ഷം മുന്‍പുമാത്രം സംഘാംഗമായ ഒരിക്കല്‍പോലും കോട്ടയം വഴി വന്നിട്ടില്ലാത്ത ഇദ്ദേഹത്തിന് സംഘത്തെ ‘രക്ഷിച്ചേ തീരൂ’ എന്ന ഉല്‍ക്കടമായ ആഗ്രഹം എങ്ങനെ ഉണ്ടായി എന്നറിയില്ല. ഏതായാലും എസ്പിസിഎല്ലില്‍ കുറേക്കാലം തെരഞ്ഞെടുപ്പു വേണ്ടെന്നും സംഘത്തിന്റെ ചുമതല പൂച്ചാലി ഗോപാലനും കൂട്ടരും ഇവരെ സര്‍ക്കാര്‍ നോമിനേറ്റു ചെയ്തു നോക്കട്ടെയെന്നും തീരുമാനിച്ചു. മന്ത്രി പൂച്ചാലിയുടെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ആദ്യത്തേത് അഞ്ഞൂറോളംപേരെ ഒറ്റയടിക്ക് സംഘാങ്ങളാക്കുക എന്നതായിരുന്നു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെയും മാര്‍ക്‌സിസ്റ്റ് ചായ്‌വുള്ള സര്‍വീസ് സംഘടനകളിലെയും ഒക്കെ സജീവ പ്രവര്‍ത്തകരായ അഞ്ഞൂറോളം പേര്‍! ചുരുക്കത്തില്‍, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയുടെ ഒരു സബ് ഓഫീസായി മാറി!
ഇവിധം പിന്നിലൂടെ കയറി സംഘം പിടിച്ചെടുത്ത (സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന ഭരണസമിതികള്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ പാടില്ലെന്ന കീഴ്‌വഴക്കത്തെ കാറ്റില്‍ പറത്തി അവര്‍) പ്രതിഭകള്‍ തന്നിഷ്ടപ്രകാരം സംഘം ഭരിച്ചുവരുന്ന സംഘാംഗങ്ങളെ അറിയിക്കാതെ ‘പൊതുയോഗം’ നടത്തി നിര്‍ണായക തീരുമാനങ്ങളെടുക്കുക എന്ത് സഹകരണമാണ്, എന്ത് ജനാധിപത്യമാണ്? മറ്റാരും മത്സരിക്കാന്‍ മിനക്കെടാത്തതു നിമിത്തം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ബോര്‍ഡംഗങ്ങളാണ് ഇവിധം അംഗങ്ങളെ അറിയിക്കാതെ പൊതുയോഗങ്ങള്‍ നടത്തിവരുന്നത്! ഇവിടെ ഒരു സഹകരണ വകുപ്പുണ്ടോ, സഹകരണ മന്ത്രിയുണ്ടോ എന്നൊക്കെ സംശയിച്ചുപോകുന്നു കോട്ടയം കേന്ദ്രമുള്ള എസ്പിസിഎസ്സിലെ സംഭവങ്ങള്‍ കേട്ടറിയുമ്പോള്‍!
ജി.എന്‍.പണിക്കര്‍, തിരുവനന്തപുരം
ചുംബന സമരക്കാരുടെ പെണ്‍വാണിഭങ്ങള്‍!
കേരള സംസ്‌കാരത്തെ തുരങ്കം വയ്‌ക്കാന്‍ ശ്രമിച്ച ക്ഷുദ്ര ശക്തികളെ കാലം അതിവേഗം തന്നെ തുറന്നുകാട്ടി. അവരുടെ വികൃതമുഖങ്ങള്‍ സമൂഹത്തിന്റെ മുന്‍പില്‍ വെളിപ്പെട്ടു. ചുംബന സമരത്തെ ന്യായീകരിച്ച ആഭാസന്മാരെ ദൈവം വെറുതെ വിട്ടില്ല. ജില്ലകള്‍ തോറും ആഭാസത്തരങ്ങള്‍ നടത്തി സംസ്‌കാരത്തിന്റെ വേരറുക്കാം എന്ന വ്യാമോഹം വൃഥാവിലായി.
ഇടത്-വലതുപക്ഷ നേതാക്കളുടെ നാവ് വാതം പിടിച്ച് അനക്കാന്‍ വയ്യാതായി. മലയാളത്തിന്റെ പ്രിയ താരം എവിടെ? ചുംബനങ്ങള്‍ തെരുവില്‍ കണ്ടാല്‍ വഴിമാറി നടക്കണോയെന്ന് ജല്‍പ്പനം നടത്തിയ ആ നടന്‍ എന്തേ പ്രതികരിക്കാത്തത്?
മലയാളത്തിന്റെ പത്ര മുത്തശ്ശിയുടെ തൂലിക എന്തേ വ്യക്തി സ്വാതന്ത്ര്യത്തിന് വേണ്ടി ചലിക്കാത്തത്. ചുംബന സമരത്തെ ന്യായീകരിച്ച് മുഖപ്രസംഗവും ലേഖനങ്ങളും എഴുതിയില്ലേ? എവിടെപ്പോയി ആ തൂലിക.
മനുഷ്യന് ബുദ്ധിയുള്ളതുകൊണ്ട് അവന്‍ വിവേകപൂര്‍വം ചിന്തിച്ചു പ്രവര്‍ത്തിക്കും. പക്ഷെ, ഇത് ഇല്ലാത്ത കുറച്ചുപേര്‍ കേരളത്തില്‍ ജീവിക്കുന്നു. അതുകൊണ്ടുതന്നെ ഇത്തരം നീചപ്രവൃത്തികളെ ന്യായീകരിക്കുന്നു.
കെ.എം.രാജേഷ് ഗോപാല്‍, കണ്ണൂര്‍
ആരോഗ്യവകുപ്പിന് പണി കുറയും
ഭക്ഷ്യസുരക്ഷാ വകുപ്പ് ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ ആരോഗ്യവകുപ്പിന് പണി കുറയും. മുന്‍വര്‍ഷങ്ങളില്‍ ‘പഴുത്തുടുത്ത’ ഓറഞ്ച് മാത്രം ലഭിച്ചിരുന്ന സ്ഥാനത്ത് പച്ചനിറത്തിലുള്ള നല്ല ഓറഞ്ച് ധാരാളം ലഭ്യം; വിലയും കുറവ്. കാര്‍ബൈഡ് വച്ചുപഴുപ്പിച്ച, രോഗങ്ങള്‍ സമ്മാനിച്ചിരുന്ന ഓറഞ്ചിനു വിട. ഇനി സുരക്ഷാ വകുപ്പിന്റെ ജാഗ്രത തുടരുമെന്നു പ്രതീക്ഷിക്കാം.
അഴിമതിയില്ലാത്ത ജനങ്ങളോട് പ്രതിബദ്ധതയുള്ള സമര്‍ത്ഥയായ ഉദ്യോഗസ്ഥ (ടി.വി.അനുപമ) വകുപ്പിന്റെ തലപ്പത്തുവന്നതിനാല്‍ പച്ചക്കറികളിലെ മായം കുറഞ്ഞു; കറി പൗഡറുകളിലെ മായം കുറഞ്ഞു. നേരും നെറുവുമുള്ള ഉദ്യോഗസ്ഥര്‍ നിലവിലുള്ള നിയമങ്ങള്‍ വച്ചുതന്നെ ഫലപ്രദമായ നടപടികള്‍ സാധ്യമാക്കണമെന്നു തെളിഞ്ഞു.
വൈദ്യുതി ബോര്‍ഡില്‍ ഋഷി രാജ്‌സിങ് വന്നപ്പോള്‍ കറന്റ് മോഷണം കുറഞ്ഞു. കോടികള്‍ പിഴയിനത്തില്‍ ഖജനാവിലെത്തി. അദ്ദേഹത്തിനു മുന്‍പും പലരും ആ തസ്തികയിലിരുന്നു. കിംഫലം. സിങ്ങ് പോയി. പിന്നെ ചില്ലിക്കാശ് പിഴയീടാക്കാനായില്ല.
ഭക്ഷ്യസുരക്ഷാ വകുപ്പ് ജാഗ്രത പുലര്‍ത്തിയാല്‍ ആരോഗ്യവകുപ്പിനു പണി കുറയും.
കെ.വി.സുഗതന്‍, ആലപ്പുഴ
ഇടതു-വലതു മുന്നണികളുടെ സ്വന്തം ഇസ്ലാമിക തീവ്രവാദികള്‍
തദ്ദേശ സ്ഥാപനങ്ങളിലേയ്‌ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ വിജയരഹസ്യം ഹിന്ദു സംഘടനകളോടുള്ള, യുഡിഎഫിന്റെ മൃദുസമീപനമാണെന്നവകാശപ്പെട്ടുകൊണ്ട് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുവരെ ബിജെപിക്കും വെള്ളാപ്പള്ളി നടേശനുമെതിരെ കാരണമില്ലാതെ കുരച്ചു ചാടനാണ് ഇരുപാര്‍ട്ടികളും ഇപ്പോള്‍ കിണഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട്, ജമാ അത്ത് ഇസ്ലാമി തുടങ്ങിയവരുടെ നീക്കത്തിനെതിരെ ഹിന്ദു സമുദായത്തിന്റെ ഐക്യം ശക്തിപ്പെടുത്താന്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്.
ടി.കെ.ജഗന്‍, കോട്ടയം.
















