മതേതരത്വം എന്ന ഭരണഘടനാ ആമുഖത്തിലെ വാക്ക് രാജ്യത്ത് ഏറെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പാര്‍ലമെന്റില്‍ പറഞ്ഞത് വലിയൊരു ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. മതനിരപേക്ഷതയ്ക്ക് പകരം വിഭാഗനിരപേക്ഷതയാണ് വേണ്ടതെന്നും ധര്മനിരപേക്ഷതയും സോഷ്യലിസ്റ്റ് ചിന്തയും ഭാരതത്തിന്റെ സംസ്കാരത്തില്‍ അന്തര്‍ലീനമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുകയുണ്ടായി. ഈ രണ്ടു പദങ്ങളും അംബേദ്കറുടെ നേതൃത്വത്തില്‍ രൂപംനല്കിയ ഭരണഘടനയിലുണ്ടായിരുന്നില്ല എന്നും അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടനാ ഭേദഗതിയിലൂടെ ഇന്ദിരാഗാന്ധി ഭരണഘടനയുടെ ആമുഖത്തില്‍ തിരുകിക്കയറ്റിയതാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടുകയുണ്ടായി.
ഭരണഘടനയില്‍ പറഞ്ഞ കാര്യങ്ങള്‍ നടപ്പാക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ രാജ്നാഥ് സിങ് പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയാണ് നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പറയുന്നത് ഭരണഘടനാ തത്വങ്ങള്‍ ഭീഷണിനേരിടുകയാണെന്നും ഭരണഘടനയുടെ അന്തഃസത്തക്കെതിരെ ബോധപൂര്‍വമായ ആക്രമണം നടക്കുകയാണെന്നുമാണ്. ഭരണഘടന എത്രതന്നെ നല്ലതായാലും അത് നടപ്പാക്കുന്നവര്‍ മോശക്കാരാണെങ്കില്‍ അന്തിമ ഫലവും മോശമായിരിക്കുമെന്ന് സോണിയ ഉദ്ബോധിപ്പിക്കുന്നു. ഭരണഘടന അട്ടിമറിച്ച് രാജ്യത്ത് അടിയന്തരാവസ്ഥ കൊണ്ടുവന്നത് കോണ്‍ഗ്രസും അതിന്റെ നേതാവ് ഇന്ദിരാഗാന്ധിയുമാണെന്ന സത്യം സോണിയ മറച്ചുപിടിച്ചു.
ഭരണഘടനാ ശില്‍പ്പികള്‍ മതതേരത്വം എന്ന വാക്ക് ഭരണഘടനയില്‍ ഉള്‍പ്പെടുത്താതിരുന്നത് അത് ഭാരതീയരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന തത്വമായതിനാലാണ് എന്നാണ് ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞത്. മതനിരപേക്ഷതയുടെ ഹിന്ദി പരിഭാഷ പന്ഥ് നിരപേക്ഷത എന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി. സഹിഷ്ണുതയ്ക്ക് പേരുകേട്ട ഭാരതം ന്യൂനപക്ഷമായ പാഴ്സിയെയും യഹൂദനെയും ക്രിസ്ത്യാനിയെയും മുസ്ലിമിനെയും ഒരേ മനസ്സോടെ ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതനിരപേക്ഷത എന്ന വാക്കിന്റെ അനിയന്ത്രിതമായ ഉപയോഗം സമൂഹത്തില്‍ അസഹിഷ്ണുത വര്‍ധിപ്പിക്കുകയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു. ജാതിമതവര്ണവര്ഗങ്ങള്ക്ക് അതീതമായി പൗരന്മാരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്നത് കേന്ദ്രസര്‍ക്കാരിന്റെ കടമയാണെന്നും സര്‍ക്കാര്‍ അത് നിര്‍വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അംബേദ്ക്കറുടെ തത്വങ്ങളെ ആധാരമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജന്‍ധന്‍ യോജന, സ്വച്ഛ് ഭാരത് അഭിയാന്, ബേഠി ബചാവോ ബേഠി പഠാവോ എന്നീ ജനോപകാരപ്രദമായ പദ്ധതികള്‍ തുടങ്ങിയതെന്നും രാജ്നാഥ് സിങ് പറഞ്ഞു.
വലിയ എതിര്‍പ്പുകള്‍ നേരിട്ട അവസരത്തിലും ഡോ.അംബേദ്കര്‍ രാജ്യംവിടാന്‍ ഒരുങ്ങിയില്ലെന്നും രാജനാഥ് സിങ് ചൂണ്ടിക്കാട്ടുകയുണ്ടായി. അസഹിഷ്ണുതകൊണ്ട് രാജ്യംവിടാന്‍ തോന്നുന്നു എന്ന ഹിന്ദി സിനിമാ നടന് അമീര്‍ഖാന്റെ പ്രസ്താവനയ്ക്കുള്ള പരോക്ഷമായ മറുപടിയായാണ് ആഭ്യന്തരമന്ത്രി ഇത്രയും പറഞ്ഞത്. അസഹിഷ്ണുതയില്ലാത്ത, വര്‍ഗീയ കലാപങ്ങള്‍ ഗണ്യമായി കുറഞ്ഞ നരേന്ദ്രമോദിയുടെ ഭരണത്തിന് കീഴില്‍ ഇതൊക്കെയുണ്ടെന്ന് വരുത്തി മുന്‍വിധിയോടെ വിമര്‍ശിക്കുന്ന അമീര്‍ ഖാനും സഹയാത്രികര്‍ക്കും ഉള്ളത് ദുഷ്ടലാക്കാണ്. ഒരുതരത്തില്‍ ഇത് രാജ്യദ്രോഹവുമാണ്. ഇല്ലാത്ത അസഹിഷ്ണുത ഉണ്ടെന്ന് വരുത്തി രാജ്യത്ത് കലാപക്കൊടി ഉയര്‍ത്താന്‍ അമീര്ഖാന് ചില ശക്തികളെ പ്രേരിപ്പിക്കുകയാണോ?
ഭരണഘടന എത്ര നല്ലതായാലും അതു നടപ്പാക്കുന്നവര്‍ മോശമായാല്‍ അന്തിമഫലം മോശമാകുമെന്ന സോണിയാ ഗാന്ധിയുടെ പരാമര്‍ശം കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കുമാണ് ചേരുക. കോണ്‍ഗ്രസ് നേതൃത്വം നല്കിയ യുപിഎ ഭരണകാലത്ത് രാജ്യത്ത് നടന്ന അഴിമതികള്‍ നിയമവാഴ്ചയോട് അല്‍പ്പമെങ്കിലും പ്രതിബദ്ധതയുള്ളവര്‍ക്ക് ചേര്ന്നതായിരുന്നില്ലല്ലോ. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന ചൂടേറിയ ചര്‍ച്ചകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അക്ഷോഭ്യനായി മറുപടി പറഞ്ഞത് ചര്‍ച്ചകളും സംവാദങ്ങളുമാണ് പാര്‍ലമെന്റിന്റെ അന്തഃസത്ത എന്നാണ്.
രാജ്യത്തിന്റെ പ്രത്യാശാകിരണമാണ് പാര്‍ലമെന്റ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അംബേദ്കറെ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത് ബിജെപിയല്ല കോണ്‍ഗ്രസാണ്. അംബേദ്കര്‍ക്ക് ഉചിതമായ സ്മാരകം പണിയാന്‍ തന്റെ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുകയാണെന്നും മോദി പാര്‍ലമെന്റിനെ അറിയിച്ചു. എന്നാല്‍ ഇതുകൊണ്ടൊന്നും കോണ്‍ഗ്രസ് അടങ്ങുമെന്ന് കരുതാനാവില്ല. തിങ്കളാഴ്ച പാര്‍ലമെന്റ് തുടങ്ങുമ്പോള്‍ അവരുടെ അസഹിഷ്ണുത കത്തിപ്പടരുക തന്നെ ചെയ്യും.
അതേസമയം എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രതിപക്ഷത്തെ അറിയിച്ചിട്ടുണ്ട്. ഭരണഘടനയെക്കുറിച്ചുള്ള അറിവുകള്‍ ജനങ്ങള്‍ക്ക് കൂടിക്കൊണ്ടിരിക്കുകയാണെന്നും അവസര സമത്വം, ജനപങ്കാളിത്തം എന്നിവയാണ് അതിന്റെ സന്ദേശമെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഈ വാക്കുകള്‍ ഉള്‍ക്കൊള്ളാന്‍ പ്രതിപക്ഷം തയ്യാറാവുകയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: