പന്ത്രണ്ടാം നൂറ്റാണ്ടില്‍ ദല്‍ഹി ഭരിച്ചിരുന്ന പൃഥ്വിരാജ് ചൗഹാനെ സ്ഥാനഭ്രഷ്ടനാക്കാന്‍ മുഗള്‍ ആക്രമണകാരിയും മതഭ്രാന്തനുമായ മുഹമ്മദ് ഗോറിയെ അഫ്ഗാനിസ്ഥാനില്‍നിന്ന് വിളിച്ചുവരുത്തിയ കനൗജിലെ രാജാവ് ജയ്ചന്ദിനെ കടത്തിവെട്ടിയിരിക്കുന്നു കോണ്‍ഗ്രസ് നേതാവ് മണി ശങ്കരയ്യര്‍. ഭാരതം ഭരിക്കുന്ന നരേന്ദ്ര മോദിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാക്കിസ്ഥാന് സഹായിക്കണമെന്ന് ആ രാജ്യത്തുചെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് അയ്യര്‍.
”ഭാരതവുമായി സംഭാഷണം പുനരാരംഭിക്കണമെന്നുണ്ടെങ്കില്‍ നരേന്ദ്ര മോദിയെ മാറ്റി ഞങ്ങളെ (കോണ്‍ഗ്രസ് പാര്‍ട്ടിയെ) അധികാരത്തിലെത്തിക്കുക” എന്നാണ് ഒരു പാക് ടെലിവിഷന്‍ ചാനലിനോട് മണിശങ്കര്‍ അയ്യര്‍ പറഞ്ഞത്. രാജ്യദ്രോഹപരമായ ഈ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ‘മണി ശങ്കരയ്യര്‍ കോണ്‍ഗ്രസിന് തലവേദനയാവുന്നു’ എന്ന് ചില മാധ്യമങ്ങള്‍ പ്രതികരിക്കാന്‍ തുടങ്ങിയെങ്കിലും തങ്ങള്‍ക്ക് തെറ്റിപ്പോയെന്ന് ഈ മാധ്യമങ്ങള്‍ അധികം വൈകാതെ മനസിലാക്കി. അയ്യരും കോണ്‍ഗ്രസും ഭാരതവിരുദ്ധമായ പ്രസ്താവനയില്‍ ഉറച്ചുനിന്നു!
അന്യരാജ്യത്ത്, അതും ഭാരതത്തിന്റെ ഒരു ശത്രുരാജ്യത്ത് ചെന്നുകൊണ്ട് മണി ശങ്കരയ്യര്‍ ചെയ്തത് രജ്യദ്രോഹമാണെന്ന് പ്രത്യക്ഷത്തില്‍തന്നെ വ്യക്തമാണ്. നരേന്ദ്ര മോദിയെ മാറ്റി കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കാന്‍ പാക്കിസ്ഥാന് സഹായിക്കണമെന്നാണല്ലോ അയ്യര്‍ പറയുന്നത്. ഇതെങ്ങനെ സാധ്യമാകും? ഭാരതത്തിലെ തെരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാന്‍ പാക് പൗരന്മാരെ ഭാരത ഭരണഘടന അനുവദിക്കുന്നില്ല. അപ്പോള്‍ മോദിയെ മാറ്റാന്‍ പാക്കിസ്ഥാന്റെ സഹായം തേടിയ അയ്യരുടെ മനസ്സില്‍ എന്താണുള്ളത്?
ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മാറ്റാന്‍ പാക്കിസ്ഥാന് മറ്റുവഴികള്‍ തേടണമെന്നുതന്നെയാണ് മണി ശങ്കരയ്യര്‍ ആഗ്രഹിക്കുന്നത്. ഇതിലൊന്ന് ഭീകരപ്രവര്‍ത്തനവുമാവണം. ഭീകരപ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കി മോദിസര്‍ക്കാരിനെ പാക്കിസ്ഥാന് അട്ടിമറിക്കണമെന്നുതന്നെയാണ് അയ്യര്‍ പറയാതെ പറയുന്നത്. (ഇത്തരമൊരു ആവശ്യം പാക്കിസ്ഥാനോട് ഉന്നയിച്ച അയ്യരുടെ നടപടിയോട് താരതമ്യം ചെയ്യുമ്പോള്‍ പാക് വിദേശകാര്യമന്ത്രിയായിരുന്ന ഖുര്‍ഷിദ് മുഹമ്മദ് കസൂരിയെ ക്ഷണിച്ചുകൊണ്ടുവന്നതിന് സംഘാടകനായ സുധീന്ദ്ര കുല്‍ക്കര്‍ണിയുടെ മുഖത്ത് ചിലര്‍ കരി ഓയില്‍ ഒഴിച്ചത് എത്ര സൗമ്യമായ നടപടിയാണ്. മുഷറഫ് ഭരണകൂടത്തിലെ ‘കഴുകന്’ ആയിരുന്ന കസൂരി നിഷ്കളങ്കതയുടെ പ്രതീകമായ ‘പ്രാവ്’ ആണെന്ന് വരുത്താനുള്ള ശ്രമമായിരുന്നുവല്ലോ മുംബൈയില്‍ നടന്നത്).
കോണ്‍ഗ്രസില്‍ വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ജീവിയല്ല മണി ശങ്കരയ്യര്‍. പാര്‍ട്ടി താല്പര്യത്തെ ദേശീയതാല്പര്യത്തിനു മുകളില്‍ പ്രതിഷ്ഠിക്കുന്ന അയ്യര്‍മാര്‍ എത്രവേണമെങ്കിലും കോണ്‍ഗ്രസിലുണ്ട്. സുപ്രിംകോടതി ‘ക്ലീന്‍ചിറ്റ്’ നല്‍കിയിട്ടും ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്ര മോദിക്ക് സന്ദര്‍ശനാനുമതി നല്‍കരുതെന്ന് അമേരിക്കയോടും മറ്റും സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ട എംപിമാര്‍ക്കെതിരെ യുപിഎ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കാതിരുന്നത് ദേശീയതാല്പര്യത്തെ ബലികഴിക്കുന്ന കോണ്‍ഗ്രസിന്റെ മനോഭാവംകൊണ്ടാണ്. ഈ മനോഭാവമാണ് അയ്യരുടെ പ്രസ്താവനയിലും പ്രതിഫലിച്ചത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സല്മാന് ഖുര്‍ഷിദും അടുത്തിടെ പാക്കിസ്ഥാനില്‍ ചെന്ന് ദേശവിരുദ്ധ പ്രസ്താവന നടത്തുകയുണ്ടായി.
”ദക്ഷിണേഷ്യയില്‍ സമാധാനം സ്ഥാപിക്കാനുള്ള പാക്കിസ്ഥാന്റെ സൗഹൃദ സമീപനങ്ങളോട് ഭാരതം വേണ്ടതുപോലെ പ്രതികരിക്കുന്നില്ല” എന്നാണ് ഇസ്ലാമാബാദിലെ ജിന്ന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഖുര്‍ഷിദ് പ്രസംഗിച്ചത്. ആപല്‍ക്കരവും അപമാനകരവുമായ ഒരു പ്രസ്താവനയാണിതെന്ന് പറയേണ്ടതില്ലല്ലോ. ഇസ്ലാമിക ഭീകരസംഘടനകളെ ഉപയോഗിച്ച് പാക്കിസ്ഥാന് ഭാരതത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങളും രാജ്യാന്തരവേദികളില്‍ നടത്തുന്ന ഭാരതവിരുദ്ധ പ്രചാരണങ്ങളും വിസ്മരിച്ചുകൊണ്ടാണ് ഖുര്‍ഷിദ് ആ രാജ്യത്തെ വെള്ളപൂശുന്നത്.
സമാധാനശ്രമങ്ങള്‍ക്ക് ഭാരതം മുന്‍കയ്യെടുക്കുമ്പോഴൊക്കെ സൈനിക-ഭീകരാക്രമണങ്ങളിലൂടെ അതിനെ അട്ടിമറിക്കുകയാണ് പാക്കിസ്ഥാന് ചെയ്തിട്ടുള്ളത്. നവാസ് ഷെരീഫിന്റെ ഭരണകാലത്ത് ബസ് നയതന്ത്രത്തിലൂടെ അടല്‍ബിഹാരി വാജ്പേയി സര്‍ക്കാര്‍ സമാധാനത്തിന് ശ്രമിച്ചപ്പോള്‍ കാര്‍ഗില്‍ നുഴഞ്ഞുകയറ്റത്തിലൂടെയാണ് പാക്കിസ്ഥാന് പ്രതികരിച്ചത്. നവാസ് ഷെരീഫിനെ സത്യപ്രതിജ്ഞാചടങ്ങിന് ക്ഷണിച്ചതുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച സൗഹൃദസമീപനത്തോട് ജമ്മുകശ്മീരില്‍ നിരന്തരം വെടിനിര്‍ത്തല്‍ ലംഘിച്ചും ഭീകരാക്രമണങ്ങള്‍ നടത്തിയും സാധാരണജനങ്ങളെ കൊലപ്പെടുത്തിയാണ് പാക്കിസ്ഥാന് പ്രതികരിച്ചത്. ലോകരാജ്യങ്ങള്‍ക്ക് മുഴുവന്‍ സുവ്യക്തമായ ഈ സത്യത്തിന് നേര്‍ക്ക് സല്മാന് ഖുര്‍ഷിദ് ബോധപൂര്‍വം കണ്ണടക്കുകയാണെന്ന് വ്യക്തം.
ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാനെ യുഎന്‍, ജി-20, സാര്‍ക്ക്, ബ്രിക്സ്, ആസിയാന്‍ മുതലായ രാജ്യാന്തര വേദികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുകാട്ടുകയും ഒറ്റപ്പെടുത്തുകയും ചെയ്യുമ്പോഴാണ് ഭീകരവാദം ഔദ്യോഗിക നയമായി സ്വീകരിച്ചിട്ടുള്ള ആ രാജ്യത്തെ പിന്തുണച്ചുകൊണ്ട് സല്മാന് ഖുര്‍ഷിദ് രംഗത്തുവന്നത്; അതും ഭാരതമാണ് ആക്രമണകാരി എന്ന് കുറ്റപ്പെടുത്തിക്കൊണ്ട്. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെയും പാക്സൈന്യത്തിന്റെയും തടവുകാരനായി സ്വയം മാറിക്കൊണ്ട് ഭാരതവുമായുള്ള ബന്ധത്തെ അനുദിനം വഷളാക്കുന്ന പ്രധാനമന്ത്രി നവാസ്ഷെരീഫിനെ സമാധാനത്തിന്റെ സന്ദേശവാഹകനായി ചിത്രീകരിക്കുന്ന സല്മാന് ഖുര്‍ഷിദും കോണ്‍ഗ്രസും 121 കോടി ജനതയെ അപമാനിക്കുകയാണ് ചെയ്തത്.
രാജ്യദ്രോഹപ്രസംഗം വിവാദമായതോടെ വിശദീകരണവുമായി സല്മാന് ഖുര്‍ഷിദ് രംഗത്തുവരികയുണ്ടായി. പ്രസംഗം മുഴുവന്‍ വായിക്കാത്തവരാണ് തന്നെ വിമര്‍ശിക്കുന്നതെന്നും ‘കശ്മീര്‍ മടക്കിനല്കാന്’ താന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു എന്നാണ് ഖുര്‍ഷിദ് അവകാശപ്പെടുന്നത്. ഇവിടെയും ഖുര്‍ഷിദ് രാജ്യദ്രോഹം ആവര്‍ത്തിക്കുകയാണ്. ഏത് കശ്മീരിനെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്? ജമ്മുകശ്മീര്‍ ഭാരതത്തിന്റെ അവിഭാജ്യഘടകമാണ്.
പാക്കധീന കശ്മീരും നമ്മുടേതാണെന്നും അത് തിരിച്ചുപിടിക്കണമെന്നുമാണ് ഭാരതത്തിന്റെ നിലപാട്. ഈ നിലപാട് പാര്‍ലമെന്റ് ഒറ്റക്കെട്ടായി ഒരു പ്രമേയത്തിലൂടെ അംഗീകരിച്ചിട്ടുള്ളതുമാണ്. ഇതൊക്കെ വിസ്മരിച്ചുകൊണ്ട് ‘കശ്മീര്‍ തിരിച്ചുനല്കണ’മെന്ന് പറയുന്ന ഖുര്‍ഷിദ് ആ സംസ്ഥാനം പാക്കിസ്ഥാന്റെ ഭാഗമാണെന്ന് സമ്മതിക്കുകയാണ്. യഥാര്‍ത്ഥത്തില്‍ പാക്കധീന കശ്മീര്‍ ഉള്‍പ്പെടെ മുഴുവന്‍ കശ്മീരിനുമേലുള്ള അവകാശവാദവും പാക്കിസ്ഥാന് കയ്യൊഴിയുകയാണ് വേണ്ടത്. ഇത് പറയാനുള്ള രാജ്യസ്നേഹം ഖുര്‍ഷിദിനെപ്പോലുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ അവശേഷിക്കുന്നില്ല. ജമ്മുകശ്മീര്‍ ഭാരതത്തില്‍നിന്ന് അടര്‍ത്തിമാറ്റാന്‍ പാക്കിസ്ഥാന് ശ്രമിക്കുന്നതല്ലേ ആ രാജ്യവുമായുള്ള ബന്ധം വഷളാവാനുള്ള മുഖ്യകാരണം? സല്മാന് ഖുര്‍ഷിദ് വിശുദ്ധനായി പ്രഖ്യാപിക്കുന്ന നവാസ് ഷെരീഫ് തന്നെയല്ലേ യുഎന്‍ ഉള്‍പ്പെടെയുള്ള വേദികളില്‍ കശ്മീരിന്റെ പേരില്‍ അനര്‍ഹമായ അവകാശവാദമുന്നയിക്കുന്നത്?
മണി ശങ്കരയ്യരുടെയും സല്മാന് ഖുര്‍ഷിദിന്റെയും പ്രസ്താവനകളെ ശക്തമായി അപലപിക്കുന്നതിന് പകരം അവ ‘രാജ്യതാല്പര്യം മുന്‍നിര്‍ത്തി’ നടത്തിയതാണെന്നും ‘വ്യക്തിപരമായ അഭിപ്രായങ്ങള്‍’ ആണെന്നുമൊ ക്കെ ന്യായീകരിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത്. ഭീകരവാദം ഔദ്യോഗികനയമായി സ്വീകരിച്ചിട്ടുള്ള രാജ്യമാണ് പാക്കിസ്ഥാന്. ഇത്തരമൊരു രാജ്യത്തെ പിന്തുണക്കുന്നത് കോണ്‍ഗ്രസും ഔദ്യോഗിക നയമാക്കിയിരിക്കുന്നു എന്നാണ് അയ്യരുടെയും ഖുര്‍ഷിദിന്റെയും പ്രസ്താവനകളെ തള്ളിപ്പറയാത്തതില്‍നിന്ന് തെളിയുന്നത്. അയ്യരുടെ പ്രകോപനപരവും രാജ്യദ്രോഹപരവുമായ പ്രസ്താവനയെക്കുറിച്ചുള്ള ‘ടൈംസ് നൗ’ ചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കോണ്‍ഗ്രസിന്റെ വക്താവായ രണ്‍ദീപ്സിംഗ് സുര്‍ജെവാല പറഞ്ഞത് പാക്കിസ്ഥാനിലിരുന്നുകൊണ്ടുതന്നെ അയ്യര്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചുവെന്നും സോണിയക്ക് അത് ബോധ്യപ്പെട്ടുവെന്നുമാണ്! കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ശത്രുരാജ്യത്ത് ചെന്ന് അവര്‍ക്കനുകൂലമായ നിലപാടുകള്‍ എടുക്കുന്നതെന്ന് ചുരുക്കം.
വാജ്പേയി സര്‍ക്കാരിന്റെ ഭരണകാലത്തെ കാര്‍ഗില്‍യുദ്ധത്തോട് അന്ന് പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് സ്വീകരിച്ചത് പാക്കിസ്ഥാന് അനുകൂലമായ നിലപാടുകളായിരുന്നു. കാര്‍ഗില്‍ യുദ്ധത്തില്‍ ഭാരതം പരാജയപ്പെട്ടുവെന്നാണ് പാര്‍ലമെന്റിനകത്തും പുറത്തും കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. പ്രതിപക്ഷനേതാവായിരുന്ന സോണിയയുടെ ചില പ്രസ്താവനകള്‍ പാക്കിസ്ഥാന് ഭാരതത്തിനെതിരെ ആയുധമാക്കുകപോലുമുണ്ടായി. കാര്‍ഗില്‍ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട ജി-എട്ട് രാജ്യങ്ങളുടെ പ്രഖ്യാപനം വാജ്പേയിസര്‍ക്കാരിന്റെ നയതന്ത്ര വിജയമായി പാക് പത്രമായ ‘ഡോണ്‍’ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ വിശേഷിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് വക്താവായിരുന്ന അജിത് ജോഗി വാജ്പേയിസര്‍ക്കാരിന്റെ പരാജയമായാണ് അതിനെ ചിത്രീകരിച്ചത്.
പാക് വാര്‍ത്താപ്രക്ഷേപണമന്ത്രിയായിരുന്ന മുഷാഹിദ് ഹുസൈന് നടത്തിയ ഭാരതവിരുദ്ധ പ്രചാരണത്തെ അടിസ്ഥാനമാക്കി ബ്രിട്ടീഷ് ദിനപത്രമായ ‘ഗാര്ഡിയന്’ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെയാണ് കാര്‍ഗില്‍ യുദ്ധവിജയത്തെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് കൂട്ടുപിടിച്ചത്. ഭാരതത്തിന്റെ കരസേനയും വ്യോമസേനയും സംയുക്തമായി നടത്തിയ ആക്രമണം പാക്പക്ഷത്ത് കനത്ത നാശം വിതച്ചപ്പോള്‍ ഭാരത സൈന്യത്തിന് ആയുധങ്ങളുടെയും സ്ഫോടകവസ്തുക്കളുടെയും കുറവുണ്ട് എന്നായിരുന്നു ‘ഗാര്ഡിയന്’ പ്രസിദ്ധീകരിച്ച അസംബന്ധ റിപ്പോര്‍ട്ട്.
രാജ്യസ്നേഹം തൊട്ടുതെറിക്കാത്തയാളാണ് സോണിയയെന്ന് മറ്റാരെക്കാളും അറിയാവുന്നവരാണ് കോണ്‍ഗ്രസ് നേതാക്കള്‍. അതുകൊണ്ട് ദേശവിരുദ്ധ പ്രസ്താവനകള്‍ സോണിയയെ സന്തോഷിപ്പിക്കുമെന്നും അവര്‍ക്കറിയാം. രണ്ട് ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരും ഒരു ദല്‍ഹി പോലീസ് ഇന്‍സ്പെക്ടറും കൊല്ലപ്പെട്ട ബാട്ല ഹൗസ് ഏറ്റുമുട്ടലിനെക്കുറിച്ച് സോണിയയുടെ മനോഭാവം എന്തായിരുന്നുവെന്ന് 2012 ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സല്മാന് ഖുര്‍ഷിദ് തന്നെ വെളിപ്പെടുത്തിയത് ഇങ്ങനെയാണ്: ”മന്ത്രിയല്ലാതിരുന്നിട്ടും ബാട്ല ഏറ്റുമുട്ടല്‍ വിഷയം ഞാന്‍ സോണിയയെ ധരിപ്പിക്കുകയുണ്ടായി. ഈ സംഭവത്തിന്റെ ഫോട്ടോകള്‍ കാണിച്ചപ്പോള്‍ അവര്‍ വിതുമ്പിക്കരഞ്ഞു. പ്രധാനമന്ത്രിയെ കണ്ട് ഇക്കാര്യം ഉടന്‍ ചര്‍ച്ചചെയ്യണമെന്ന് സോണിയ എന്നോട് ആവശ്യപ്പെട്ടു. ഞാന്‍ പ്രധാനമന്ത്രിയോട് സംസാരിച്ചതിനെത്തുടര്‍ന്ന് സംഭവം കൂടുതല്‍ അന്വേഷിക്കാനും ഇതിനായി സുപ്രിംകോടതിയില്‍നിന്ന് വിരമിച്ച ഒരു ജഡ്ജിനെ നിയമിക്കാനും തീരുമാനമായി.”
മുസ്ലിം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ഭീകരവാദത്തോട് മൃദുസമീപനം സ്വീകരിച്ചുപോന്നിരുന്ന കോണ്‍ഗ്രസ് നരേന്ദ്ര മോദിയെ പ്രധാനമന്ത്രിസ്ഥാനനെത്തത്തിച്ച ലോക്സഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ ദയനീയ പരാജയത്തോടെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമായ പാക്കിസ്ഥാനെ പിന്തുണച്ചുകൊണ്ട് ആപല്‍ക്കരമായ ഒരു ചുവടുകൂടി മുന്നോട്ടുവെച്ചിരിക്കുകയാണെന്ന് വേണം മണിശങ്കരയ്യരുടെയും സല്മാന് ഖുര്‍ഷിദിന്റെയും ദേശവിരുദ്ധ പ്രസ്താവനകളില്‍നിന്നും മനസിലാക്കാന്‍. നരേന്ദ്ര മോദി സര്‍ക്കാരിനെ നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്ഐയെത്തന്നെ കോണ്‍ഗ്രസ് ആശ്രയിക്കുന്നതുപോലെ തോന്നുന്നു. മണിശങ്കരയ്യരുടെ പ്രസ്താവനയെക്കുറിച്ചുള്ള ചാനല്‍ ചര്‍ച്ചയില്‍ ബിജെപി വക്താവായ ജി.വി.എല്‍. നരസിംഹറാവു പറഞ്ഞതാണ് ശരി; കോണ്‍ഗ്രസ് കെ ഹാത്ത്, പാക്കിസ്ഥാന് കെ സാത്ത്- കോണ്‍ഗ്രസിന്റെ ‘കൈ’ പാക്കിസ്ഥാനൊപ്പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: