ഫട്ടോര്‍ദ: മുംബൈ സിറ്റി എഫ്സിയെ തകര്‍ത്തു തരിപ്പണമാക്കി ഗോവന്‍ പടയോട്ടം. തിങ്ങിനിറഞ്ഞ ആരാധകര്‍ക്ക് മുന്നില്‍ ഇന്നലെ ഫട്ടോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഏകപക്ഷീയമായ പോരാട്ടത്തില്‍ മറുപടിയില്ലാത്ത ഏഴ് ഗോളുകള്‍ക്കാണ് ഗോവ എഫ്സി നിക്കോളാസ് അനല്‍ക്കയുടെ മുംബൈ സിറ്റി എഫ്സിയെ തകര്‍ത്തുവിട്ടത്.
ഇന്ത്യന്‍ സ്ട്രൈക്കര്‍ ഹോകിപിന്റെയൂം നൈജീരിയന്‍ സ്ട്രൈക്കര്‍ ഡുഡുവിന്റെ തകര്‍പ്പന്‍ ഹാട്രിക്കുകളാണ് കൡയിലെ സവിശേഷത. കളിയുടെ 34, 52, 79 മിനിറ്റുകളിലായിരുന്നു ഹോകിപിന്റെ ഗോളുകള്‍. 42, 64, 67 മിനിറ്റുകളിലായിരുന്നു ഡുഡു മുംബൈ വലയില്‍ പന്തെത്തിച്ചത്. 90-ാം മിനിറ്റില്‍ റെയ്നാള്ഡോയാണ് ഗോള്‍പട്ടിക പൂര്‍ത്തിയാക്കിയത്. ഈ സീസണില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന വിജയവും ഏറ്റവും കൂടുതല്‍ ഗോളുകള്‍ പിറന്ന മത്സരവുമാണ് ഇത്.
കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ഇന്ത്യന്‍ സൂപ്പര്‍താരം സുനില്‍ ഛേത്രി അടക്കം ഇന്നലെ കളത്തിലിറങ്ങിയിട്ടും ഗോവയെ വെല്ലുവിളിക്കാന്‍ കഴിഞ്ഞില്ല. ഒക്ടോബര്‍ 28ന് മുംബൈ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയതായിരുന്നു ഏറ്റവും വലിയ വിജയം.
ഗോള്‍നില സൂചിപ്പിക്കും പോലെ തീര്‍ത്തും ഏകപക്ഷീയമായ മത്സരത്തിനാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും സീക്കോ പരിശീലകനായ ഗോവ എഫ്സിയായിരുന്നു മുന്നില്‍. കളിയിലുടനീളം അവര്‍ പായിച്ച 17 ഷോട്ടുകളില 13 എണ്ണവും ലക്ഷ്യത്തിലേക്കായിരുന്നു. അതേസമയം മുംബൈ സിറ്റിക്ക് ലക്ഷ്യത്തിലേക്ക് ആറ് ഷോട്ടുകളുതിര്‍ക്കാന്‍ കഴിഞ്ഞെങ്കിലും ഒരെണ്ണം പോലും വലയിലെത്തിക്കാന്‍ കഴിഞ്ഞില്ല.
വിജയത്തോടെ 10 കൡകളില്‍ നിന്ന് 18 പോയിന്റുമായി ഗോവ എഫ്സി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 10 കളികളില്‍ നിന്ന് 12 പോയിന്റുമായി മുംബൈ സിറ്റി ആറാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: