മരണാന്താനി വൈരാണി നിര്‍വൃത്തം
ന:പ്രയോജനം
ക്രിയതാമസ്യ നാംസ്കാരോ
മമാപ്യേഷ യഥാ തവ (യുദ്ധം 100:25)
എല്ലാ വൈരങ്ങളും മരണംകൊണ്ടവസാനിക്കുന്നു. നമ്മുടെ ആവശ്യം തീര്‍ന്നു. ഇനി ഇവനെ സംസ്കരിച്ചാലും. ഇവന് നിന്റെ മാത്രമല്ല എന്റെയും സഹോദരനാകുന്നു.
ഏതെങ്കിലും കാരണവശാല്‍ രാവണന്റെ അന്ത്യസംസ്കാരച്ചടങ്ങുകള്‍ നടത്തുന്നതിന് വിഭീഷണന് വൈമുഖ്യം പ്രദര്‍ശിപ്പിച്ചാല്‍ ആ പ്രവൃത്തി താന്‍ സ്വയം ഏറ്റെടുത്ത് നടത്തുമെന്നുള്ള സൂചനയായിരുന്നു ആ വാക്കുകളില്‍ നിഴലിച്ചത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലായി. ഞങ്ങളെല്ലാവരും ആ ഉദാരതക്കു മുന്നില്‍ സാഷ്ടാംഗം നിശ്ശബ്ദരായി പ്രണമിച്ചു.
ലങ്കയില്‍ രാക്ഷസസ്ത്രീകളും മണ്ഡോദരിയും അലമുറയിട്ട് നിലവിളിച്ചു. ഇന്ദ്രാദിദേവന്മാരെയെല്ലാം വിറപ്പിച്ചുകൊണ്ടിരുന്ന രാവണനെ വധിച്ചത് കേവലം മനുഷ്യനല്ലെന്നും വാനരവേഷം പൂണ്ട ദേവന്മാരാല് അനുഗതനായി വന്ന മാനുഷവേഷം ധരിച്ച മഹാവിഷ്ണു ലോകഹിതത്തിനു വേണ്ടി നടത്തിയതാണെന്നും സാധ്വീരത്നമായ സീതയെ ദുഃഖിപ്പിച്ചതിനു കിട്ടിയ ശിക്ഷയാണെന്നും മണ്ഡോദരി വിലാപങ്ങള്‍ക്കിടയില്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു.
കുറെക്കഴിഞ്ഞപ്പോള്‍ സ്ത്രീകളെയെല്ലാം പറഞ്ഞുവിട്ട് രാവണന്റെ അന്തിമ സംസ്കാരച്ചടങ്ങുകള്‍ നിര്‍വഹിക്കാന്‍ രാമന് വിഭീഷണനെ വിളിച്ചുപറഞ്ഞു. രാവണന് ചെയ്ത ദുഷ്പ്രവര്ത്തികളെക്കുറിച്ചോര്ക്കുമ്പോള് പരേതന്റെ അപരകര്മ്മങ്ങള് താന്‍ ചെയ്യുന്നത് ശരിയല്ലെന്ന് വിഭീഷണന് സൂചിപ്പിച്ചു. വൈരം മരണംകൊണ്ടവസാനിച്ചുവെന്നും രാവണന്റെ സംസ്കാര കര്‍മ്മങ്ങള്‍ ചെയ്യണമെന്നും വിഭീഷണന് രാവണന് ഏതുവിധത്തിലാണോ അതേപോലെ രാവണന് തനിക്കും സഹോദരനാണെന്നും രാമന് വീണ്ടും ഉദ്ബോധിപ്പിച്ചു. രാമാജ്ഞയനുസരിച്ച് വിഭീഷണന് രാവണന്റെ സംസ്കാരം രാജോചിതമായിത്തന്നെ നിര്‍വഹിച്ചു.
രാമന് മാതിലിയെ ഉപഹാരങ്ങള്‍ നല്കി തിരിച്ചയച്ചു. ഉദകക്രിയകളെല്ലാം കഴിഞ്ഞശേഷം മണ്ഡോദരിയേയും മറ്റ് രാക്ഷസ സ്ത്രീകളേയും അന്തഃപുരത്തിലേക്ക് പറഞ്ഞയച്ചു. വിഭീഷണന് രാമസമീപത്തിലെത്തി വിനയത്തോടെ നിന്നു. രാമന് സുഗ്രീവനെ ആലിംഗനം ചെയ്തശേഷം വാനരസേനകള്‍ നില്‍ക്കുന്നിടത്തേക്ക് കടന്നുവന്നു. തന്നെ വിളിച്ച് വിഭീഷണനെ ലങ്കാധിപനായി അഭിഷേകം ചെയ്യാന്‍ രാമന് ആജ്ഞാപിച്ചു. ഉപകാരിയും സ്നേഹസമ്പന്നനുമായ വിഭീഷണനെ ലങ്കാധിപനായി കാണാന്‍ തനിക്കു വലിയ ആഗ്രഹമുണ്ടെന്നും പ്രസ്താവിച്ചു. താന്‍ വിഭീഷണനെ സിംഹാസനത്തിലിരുത്തി സമുദ്ര ജലംകൊണ്ട് അഭിഷേകം നടത്തി രാക്ഷസ രാജാവാക്കി അഭിഷിക്തനായ വിഭീഷണന് കാഴ്ചദ്രവ്യങ്ങളുമായി വന്ന് രാമനെ വണങ്ങി. വിഭീഷണന്റെ സന്തോഷത്തിനുവേണ്ടി രാമന് അവ സ്വീകരിച്ചു.
ഹനുമാനെ വിളിച്ച് വിഭീഷണന്റെ അനുവാദത്തോടെ അശോകവനികയില്‍ ചെന്ന് സീതയോട് തങ്ങളുടെ വിവരങ്ങള്‍ അറിയിക്കുന്നതിന്നായി രാമന് നിയോഗിച്ചു. രാവണന് കൊല്ലപ്പെട്ട വൃത്താന്തം പ്രത്യേകിച്ച് അറിയിക്കണമെന്നും ഈ സന്ദേശത്തിനുള്ള സീതയുടെ മറുപടിയും ഈ വൃത്താന്തം കേള്‍ക്കുമ്പോള്‍ സീതയിലുണ്ടാകുന്ന ഭാവചലനങ്ങളും തിരിച്ചുവന്ന് അറിയിക്കണമെന്നും രാമന് ഹനുമാനോട് നിര്‍ദ്ദേശിച്ചു. ശ്രീരാമന്റെ നിര്‍ദ്ദേശമനുസരിച്ച് ഹനുമാന് വിഭീഷണന്റെ അനുവാദത്തോടെ സീതയുടെ അടുത്തേക്ക് തിരിച്ചു. ലങ്കയില്‍ പ്രവേശിച്ച ഹനുമാനെ രാക്ഷസന്മാര് സ്വീകരിച്ചുസല്ക്കരിച്ചു. അവര്‍ക്കെല്ലാം നന്ദിപറഞ്ഞുകൊണ്ട് ഹനുമാന് ശ്രീരാമധ്യാനത്തോടുകൂടിയിരിക്കുന്ന സീതയുടെ സമീപമെത്തി.
പ്രസന്നവദനയായ സീതയെയാണ് ഹനുമാന് അവിടെ കണ്ടത്. വളരെ ചുരുങ്ങിയ വാക്കുകളില്‍ ഹനുമാന് ലക്ഷ്മണ സുഗ്രീവ വിഭീഷണാദികളുടെ സഹായത്തോടെ രാമന് രാവണനെ വധിച്ച വിവരം സീതയെ അറിയിച്ചു.
അടക്കാനാവാത്ത സന്തോഷത്തോടും ഗദ്ഗദത്തോടുംകൂടി സീത പറഞ്ഞു. മാരുതേ ഇതിനെന്താണ് ഞാന്‍ മറുപടി പറയുക. എന്റെ പതിയുടെ ദര്‍ശനത്തിനായി ഈ ദുഃഖവും സഹിച്ച് ഇനിയും എത്രനാളാണ് ഞാന്‍ കാത്തിരിക്കേണ്ടത്. പോയി എത്രയും പെട്ടെന്ന് അദ്ദേഹത്തോട് വരാന്‍ പറയുക. ഇനിയും ഇത് സഹിക്കാനുള്ള സ്ഥൈര്യം എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിച്ച് ഹനുമാന് എന്ത് സമ്മാനമാണ് നല്‍കേണ്ടതെന്ന് സീത ആലോചിച്ചു.
എന്തുകൊടുത്താലും അത് തൃപ്തികരമല്ലെന്നും അവര്‍ക്കറിയാമായിരുന്നു. സീതയെ ഇത്രയുംകാലം ഉപദ്രവിച്ചുകൊണ്ടിരുന്ന രാക്ഷസികളെ തല്ലിക്കൊല്ലുന്നതിന്ന് ഹനുമാന് സീതയോട് അനുവാദം ചോദിച്ചു. സീത ആ ആവശ്യം നിരസിച്ചു. പരാധീനകളായ രാജകിങ്കരികള് ചെയ്ത പ്രവൃത്തികള്‍ക്ക് അവരോട് കോപിക്കുന്നത് ശരിയല്ലെന്ന് സീത പറഞ്ഞു.
എന്റെ ഭാഗ്യദോഷത്തിന്റേയും പൂര്‍വ്വ ദുഷ്കൃതത്തിന്റേയും ഫലമായിരിക്കാം എനിക്കിതെല്ലാം അനുഭവിക്കേണ്ടി വന്നത്. എന്റെ കാലക്കേടനുസരിച്ച് എനിക്കിതെല്ലാം അനുഭവിക്കേണ്ടിവന്നു. രാവണാദികള് ചെയ്തതൊക്കെ ഞാന്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തു. രാവണന്റെ ആജ്ഞയനുസരിച്ച് അവരെന്നെ ഉപദ്രവിച്ചു.
രാവണന് മരിച്ച സ്ഥിതിക്ക് ഇവരിനിയെന്നെ പേടിപ്പിക്കുകയില്ല. മാരുതേ അങ്ങൊരു കരടിയുടെ കഥ കേട്ടിട്ടുണ്ടോ. പണ്ട് ഒരു വേടന് കടുവയെ ഭയന്ന് ഒരു മരത്തില്‍കയറി ഒരു കൊമ്പില്‍ ഇരിപ്പുറപ്പിച്ചു. അവന് മുകളിലേക്കു നോക്കിയപ്പോല്‍ മുകളിലെ കൊമ്പില്‍ ഒരു കരടിയിരിക്കുന്നതു കണ്ടു. ചുവട്ടില്‍ കടുവയും. ഭയന്നുവിറച്ച വേടന് കുറെ കഴിഞ്ഞപ്പോള്‍ മരക്കൊമ്പും പിടിച്ച് ഉറക്കം തുടങ്ങി.
വേടന് ഉറങ്ങിയതു കണ്ട കടുവ കരടിയോട് അവനെ താഴേക്ക് തള്ളിവിടുവാനാവശ്യപ്പെട്ടു. തന്റെ അതിഥിയായി വന്നിരിക്കുന്നവനെ താന്‍ ചതിക്കുകയില്ലെന്നും അത് അധര്‍മ്മമാണെന്നും ആയിരുന്നു കരടിയുടെ പ്രതികരണം. കുറച്ചുകഴിഞ്ഞപ്പോള്‍ കരടി ഉറക്കമായി വേടന് ഉണരുകയും ചെയ്തു. കടുവ അടവുമാറ്റിക്കൊണ്ട് ഉറങ്ങുന്ന കരടിയെ താഴെ തള്ളിയിടുവാന്‍ വേടനോട് പറഞ്ഞു. വേടന് കരടിയുടെ നിര്‍ദ്ദേശം വളരെ ഇഷ്ടപ്പെട്ടു. അവന് കരടിക്കിട്ടൊരു തള്ളുകൊടുത്തു. ഞെട്ടിയുണര്‍ന്ന കരടി താഴെ വീഴുന്നതിനുമുമ്പ് മറ്റൊരു കൊമ്പില്‍ പിടികൂടി. അതുകണ്ടപ്പോള്‍ കടുവയ്ക്ക് പുതിയൊരുപായം തോന്നി.
കരടിയെച്ചതിച്ചവനെ താഴേക്ക് തട്ടിയിടാനും വഞ്ചകനായ അവന് അവന്റെ പ്രവൃത്തിയുടെ കൂലി താന്‍ കൊടുത്തുകൊള്ളാമെന്നും കടുവ കരടിയോട് പറഞ്ഞു. പക്ഷെ ആ കരടി അതിനു മറുപടി പറഞ്ഞത് ഇങ്ങിനെയാണ്.
നപരഃ പാപാദത്തേ പരേഷാം
പാപകര്മണാം
സമയോ രക്ഷിതവ്യസ്തു
സന്തശ്ചാരിത്രഭൂഷണാഃ (യുദ്ധം 113:44)
പ്രതികരിക്കാൻ ഇവിടെ എഴുതുക: