ഡിജിപി ജേക്കബ് തോമസിനെ പീഡിപ്പിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനകളും സ്ഥലംമാറ്റങ്ങളും അന്തിമമായി തെളിയിക്കുന്നത് ഉമ്മന്‍ചാണ്ടിക്ക് ഫഌറ്റ് മാഫിയകളുമായുള്ള ബന്ധവും അവരോടുള്ള വിധേയത്വവുമാണ്. ജേക്കബ് തോമസിനെ സ്ഥലംമാറ്റിയത് അദ്ദേഹത്തിനെതിരെ ലഭിച്ച പരാതികളെത്തുടര്‍ന്നാണെന്ന ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന പച്ചക്കള്ളമാണെന്ന് വിവരവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു.
ജേക്കബ് തോമസിനെ ആദ്യം വിജിലന്‍സ് ഡിപ്പാര്‍ട്ടുമെന്റില്‍നിന്നും പിന്നീട് ഫയര്‍ ആന്റ് റസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റില്‍നിന്നുമാണ് മാറ്റിയത്. ഫയര്‍ ആന്റ് റസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റിലിരുന്നപ്പോള്‍ അദ്ദേഹം ബഹുനിലക്കെട്ടിടങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഫഌറ്റ് ലോബിയെയും അവര്‍ ചരടുവലിക്കുന്നതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉമ്മന്‍ചാണ്ടിയെയും പ്രകോപിപ്പിച്ചത്. ജേക്കബ് തോമസ് ഫയര്‍ ആന്റ് റെസ്‌ക്യൂ ഫോഴ്‌സില്‍ നിന്നും സ്ഥലംമാറ്റപ്പെട്ടത് അദ്ദേഹം സുരക്ഷാനിയമങ്ങള്‍ ശക്തമാക്കിയതിനാലും ക്വാറി ഉടമകള്‍ സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ചതിനെതിരെ നടപടി എടുത്തപ്പോഴുമാണ്.
അനധികൃതമായി അന്‍പത് ബഹുനില കെട്ടിടങ്ങള്‍ പണിയാനുള്ള അപേക്ഷകള്‍ ജേക്കബ് തോമസ് നിരസിച്ചിരുന്നു. ജേക്കബ് തോമസിനെ മാറ്റാനുള്ള ഉമ്മന്‍ചാണ്ടിയുടെ തീരുമാനം ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ അഴിമതിനിറഞ്ഞതാണെന്ന പ്രതിഛായ ഇത് പരത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടും മുഖ്യമന്ത്രി അത് മുഖവിലക്കെടുത്തില്ല.
നിസ്സാരമായ കാരണങ്ങള്‍ കാണിച്ചാണ് ജേക്കബ് തോമസിനെ മാറ്റിയത്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു സ്ത്രീ ബോധരഹിതയായപ്പോള്‍ അവരെ ആശുപത്രിയിലെത്തിച്ചില്ല എന്നും കണ്ണൂരില്‍ ഒരു മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെടുത്തിയത് മാറ്റിയില്ലെന്നുമായിരുന്നു സര്‍ക്കാരിന്റെ കണ്ടുപിടുത്തം. വിജിലന്‍സില്‍നിന്നും ജേക്കബ് തോമസിനെ മാറ്റിയത് ധനമന്ത്രി കെ.എം.മാണിക്കെതിരെയുള്ള ബാര്‍ കോഴ കേസ് അന്വേഷിക്കാന്‍ തുടങ്ങിയപ്പോഴാണ്.
ജേക്കബ് തോമസ് തന്നെ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് പല സ്ഥലങ്ങളില്‍നിന്നും ഭീഷണി ഉയര്‍ന്നിരുന്നു എന്ന്. അഴിമതിയില്‍ നീരാടുന്ന റിയല്‍ എസ്റ്റേറ്റ് രംഗം ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്ന് ഈ സ്ഥലംമാറ്റം തെളിയിക്കുന്നു. പോലീസ് ആക്ട് 2011 അനുസരിച്ച് ഡിജിപി റാങ്ക് വരെയുള്ള ഉദ്യോഗസ്ഥരെ രണ്ടുകൊല്ലമെങ്കിലും ഒരു പദവിയില്‍ തുടരാന്‍ അനുവദിക്കണമെന്നുണ്ട്. ഇതും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ലംഘിച്ചു. ഇപ്പോള്‍ ജേക്കബ് തോമസിന്റെ നേരെ ഉയരുന്ന ആരോപണം അദ്ദേഹം ഡിപ്പാര്‍ട്ടുമെന്റിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചു എന്നാണ്. മാധ്യമങ്ങളോട് പറയുന്ന അഭിപ്രായങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടിയിരിക്കണമത്രെ.
ഫഌറ്റ് മാഫിയയെയും സര്‍ക്കാരിനെയും പ്രകോപിപ്പിച്ച മറ്റൊരു കാര്യം ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ടുമെന്റിന് സ്‌കൈ ലിഫ്റ്റ് ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് വിഘാതമായി നില്‍ക്കുന്നു എന്ന ജേക്കബ് തോമസിന്റെ പ്രസ്താവനയാണ്. ഈ പ്രസ്താവന സര്‍ക്കാരിനെ സ്‌കൈലിഫ്റ്റ് വാങ്ങാന്‍ നിര്‍ബന്ധിതമാക്കിയെന്നും അതുമൂലം അധിക ചെലവ് വഹിക്കേണ്ടി വന്നു എന്നുമാണ് ആക്ഷേപം! ജേക്കബ് തോമസ് ഫഌറ്റുകളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ മാത്രമല്ല ശ്രമിച്ചത്, ഷോപ്പിങ് കോംപ്ലക്‌സുകളുടെയും ആശുപത്രികളുടെയും സ്‌കൂളുകളുടെ സുരക്ഷ ഉറപ്പാക്കാനും അദ്ദേഹം ശ്രമിച്ചു.
അഴിമതികൊണ്ടുനിറഞ്ഞ കേരളഭരണത്തില്‍ സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന് നിലനില്‍ക്കാനാവില്ലെന്ന് ജേക്കബ് തോമസിനോടുള്ള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ പെരുമാറ്റം ഒരിക്കല്‍ക്കൂടി സ്ഥിരീകരിക്കുന്നു. അധികാരത്തില്‍ തുടരാന്‍ ആരുടെയും കാലുപിടിക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ല എന്ന അദ്ദേഹത്തിന്റെ മറുപടിയും മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചു. ഇത് തെറ്റു മറച്ചുപിടിക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ തലയ്‌ക്കുള്ള കൊട്ടുതന്നെയാണ്. സര്‍ക്കാര്‍ സ്വയം മുഖത്ത് കരിഓയില്‍ ഒഴിച്ചതിന് തുല്യമായിപ്പോയി ജേക്കബ് തോമസെന്ന സത്യസന്ധനായ ഉദേ്യാഗസ്ഥനെ ഒരിക്കല്‍കൂടി അന്യായമായി സ്ഥലംമാറ്റിയത്.
















