തലശ്ശേരി: സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ നടപടിക്ക് വിധേയരായി മാറ്റി നിര്‍ത്തിയ ബിജെപിക്കാരായ പൊയിലൂരിലെ ഒ.കെ.വാസുവിനെയും ചെറിവാഞ്ചേരിയിലെ എ.അശോകനെയും എന്‍ഡിഎഫുകാരനായ ഫസല്‍ കൊലക്കേസില്‍ പ്രതികളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും സ്ഥാനാര്‍ത്ഥികളാക്കുന്നതില്‍ സിപീഎമ്മിനകത്തും ഇടതുപക്ഷ മുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയിലും അതൃപ്തിയേറി വരുന്നതായി സൂചന. ബിജെപിക്കകത്ത് നിന്നുകൊണ്ട് വിഭാഗീയ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിനാലാണ് വാസുവിനെയും അശോകനെയും സംഘടനാ ചുമതലകളില്‍ നിന്നും അകറ്റി നിര്‍ത്തിയത്. തിരിച്ചു വിളിക്കുമെന്ന് കരുതി ഗേറ്റിന് പുറത്ത് ഏറെനാള്‍ കാത്തിരുന്നെങ്കിലും അകത്തു കയറ്റാതെ വന്നപ്പോഴാണ് ഇരുവരും സിപിഎമ്മില്‍ ചേക്കേറാന്‍ തീരുമാനിച്ചത്. കമ്മ്യൂണിസത്തെക്കുറിച്ചോ മാര്‍ക്‌സിസത്തെക്കുറിച്ചോ പിണറായിയുടെ ഭാഷയില്‍ ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത ഇരുവര്‍ക്കും കര്‍ഷക സംഘത്തിന്റെ ഭാരവാഹിത്വം നല്‍കിയാണ് നാടുനീളെ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ കള്ളപ്രചരണങ്ങള്‍ക്കായി ഇവരെ സിപിഎം നേതൃത്വം എഴുന്നള്ളിച്ച് നടത്തിയത്. പല സിപിഎം നേതാക്കളെയും നോക്കുകുത്തിയാക്കി മാറ്റിയാണ് ഒരുകാലത്ത് കമ്മ്യൂണിസ്റ്റുകാരെ പരിഹസിച്ചു നടന്ന വാസുവിനെയും അശോകനെയും ഇപ്പോള്‍ സ്ഥാനാര്‍ത്ഥികളാക്കാന്‍ തീരുമാനിച്ചത്. മനസ്സാക്ഷിയുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനും ഇക്കൂട്ടര്‍ക്കുവേണ്ടി വോട്ടു ചെയ്യാന്‍ കഴിയില്ലെന്ന നഗ്നസത്യം തിരിച്ചറിയാന്‍ പോലും സിപിഎം നേതൃത്വം തയ്യാറാവുന്നില്ല. ഇതിലാണ് അണികളുടെ വികാരം അതൃപ്തിയായി നിലനില്‍ക്കുന്നത്. ചരിത്രപരമായ വിഡ്ഡിത്തമാണ് ഇതെന്നാണ് പഴയകാല കമ്മ്യൂണിസ്റ്റുകാരുടെ മനോഗതം.
എന്‍ഡിഎഫ് പ്രവര്‍ത്തകനായ കോടിയേരിയിലെ മുഹമ്മദ് ഫസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളായ കാരായിമാരെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ ഇന്നലെ വരെ സിപിഎമ്മിനോടും എല്‍ഡിഎഫിനോടും ഒപ്പം നിന്ന മുസ്ലീം മതവിഭാഗത്തിന്റെ വോട്ടില്‍ വലിയ തോതില്‍ വിള്ളല്‍ സൃഷ്ടിക്കപ്പെടുമെന്നാണ് സഖാക്കള്‍ വിശ്വസിക്കുന്നത്. ഇത് കാരായിമാര്‍ മത്സരിക്കുന്ന മേഖലകളില്‍ മാത്രമല്ല, തലശ്ശേരി മുനിസിപ്പാലിറ്റിയിലും കണ്ണൂര്‍ ജില്ലയില്‍ മുഴുവന്‍ മുസ്ലീം വോട്ടുകള്‍ നഷ്ടപ്പെടാനിടയാക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പെരുന്നാളിന്റെ തലേദിവസം ഫസലിനെ കൊലപ്പെടുത്തിക്കൊണ്ട് സംഭവം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനായിരുന്നു കാരായിമാരുടെ നേതൃത്വത്തില്‍ ശ്രമം നടന്നതെന്ന് ഉറച്ചു വിശ്വസിക്കുന്നവരാണ് മുസ്ലീം സമുദായം. അതാകട്ടെ പകല്‍വെളിച്ചം പോലെ തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. ആര്‍എസ്എസിന്റെ പേര് പറഞ്ഞ് മുസ്ലീം സമുദായത്തെയാകെ ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള നീക്കമാണ് ഫസലിന്റെ കൊലപാതകത്തിലൂടെ സിപിഎം നടപ്പിലാക്കിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്തവര്‍ക്ക് തന്നെ വോട്ടു ചെയ്ത് വിജയിപ്പിക്കുക എന്നത് ആത്മഹത്യാപരവും മനസ്സാക്ഷിയോടുള്ള വഞ്ചനയുമാണെന്ന് സഖാക്കളായ മുസ്ലീങ്ങള്‍ വിശ്വസിക്കുന്നു. കര്‍ഷകന്റെയും കര്‍ഷകത്തൊഴിലാളികളുടെയും പാവപ്പെട്ടവന്റെയും പട്ടിണിക്കാരന്റെയും ആശാകേന്ദ്രമെന്ന് പറഞ്ഞ് കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തെ ഏതാനും സീറ്റുകള്‍ നേടാനും അധികാരത്തിന്റെ സുഖം നുണയാനുമായി ആദര്‍ശരഹിതമാക്കുന്നത് അപകടകരമായിരിക്കുമെന്നാണ് ഇടതുമുന്നണിയിലെ ഘടക കക്ഷികള്‍ രഹസ്യമായി പറയുന്നത്.
യുഡിഎഫ് സ്ഥിതിയും വിഭിന്നമല്ല. അധികാരക്കൊതി പൂണ്ട കോണ്‍ഗ്രസ്സുകാര്‍ തലശ്ശേരിയില്‍ നാമനിര്‍ദ്ദേശപത്രിക നല്‍കുന്നതിന് മുമ്പുതന്നെ തമ്മിലടി തുടങ്ങിക്കഴിഞ്ഞു. അതിന്റെ പ്രഥമ ലക്ഷണമാണ് കഴിഞ്ഞദിവസം നട്ടുച്ച നേരത്ത് തലശ്ശേരി ബാലം വാര്‍ഡില്‍ നടന്നത്. അവിടെ എം.പി.അരവിന്ദാക്ഷനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കില്ലെന്ന് പറഞ്ഞ് ഒപ്പുശേഖരണം നടത്തിയ നെട്ടൂരിലെ വണ്ണത്താന്‍ വീട്ടില്‍ വിനോദ് എന്ന ബാബുവിനെ അരവിന്ദാക്ഷന്റെ ഗ്രൂപ്പുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായികുന്നു. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ ഇയാളെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എല്‍ഡിഎഫിനും യുഡിഎഎഫിലും തമ്മിലടി രൂക്ഷമാകുന്നു എന്നതാണ് വസ്തുത.
















