വാരാണസി: പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കാന്‍ പ്രവര്‍ത്തിച്ചതിന് കോണ്‍ഗ്രസ് എംഎല്‍എ അജയ് റായിയെ യുപി പോലീസ് അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരേ പാര്‍ലമെന്റ്തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട അജയ്റായ്, സന്യാസിമാര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിലാണ് വാരാണസിയില്‍ കലാപത്തിനു ശ്രമിച്ചത്. യുപി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. ഗണേശ വിഗ്രഹ നിമജ്ജനം തടഞ്ഞതിനെതിരേയാണ് സന്യാസിമാര്‍ പ്രതിഷേധിച്ചത്.
സപ്തംബര്‍ 21-ന് ഗണേശ വിഗ്രഹം ഗംഗയില്‍ നിമജ്ജനം ചെയ്യുന്നതിന് യുപി സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഇതിനെതിരേ കഴിഞ്ഞ കുറേ ദിവസങ്ങളായി ധര്‍ണ്ണയും സമരവും നടക്കുകയായിരുന്നു. തിങ്കളാഴ്ച സന്യാസിമാരുടെ പ്രതിഷേധ ദിനമായിരുന്നു. ഇതിനിടെയാണ് കല്ലേറും ആക്രമണവുമായി കലാപത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ആസൂത്രിതമായി പദ്ധതി നടപ്പാക്കിയത്. ഹിന്ദു-മുസ്ലിം ഏറ്റുമുട്ടലാക്കി മാറ്റി വാരാണസിയില്‍ വര്‍ഗ്ഗീയ കലാപമുണ്ടാക്കുകയായിരുന്നു പദ്ധതിയെന്ന് പോലീസ് വിലയിരുത്തി.
തിങ്കളാഴ്ചത്തെ അക്രമ പരമ്പരകള്‍ക്കു ശേഷം സ്ഥലം എംഎല്‍എ കൂടിയായ അജയ് റായ് ന്യൂദല്‍ഹിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കാണാന്‍ പോയിരുന്നു. ന്യൂദല്‍ഹിയില്‍നിന്ന് ഇന്നലെ വൈകിട്ട് ബാബാത്പൂര്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി വിമാനത്താവളത്തില്‍ ഇറങ്ങിപ്പോഴാണ് യുപി പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസത്തെ കലാപത്തില്‍ എംഎല്‍എയ്ക്കുള്ള പങ്കിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റ് രാജ്മണി യാദവ് പറഞ്ഞു.
അറസ്റ്റിലായ അജയ് റായിയെ പോലീസ് അജ്ഞാതകേന്ദ്രത്തില്‍ കൊണ്ടുപോയെന്നും എവിടെയാണെന്നറിയാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ പ്രജാനാഥ് ശര്‍മ്മ കുറ്റപ്പെടുത്തി.
അജയ് റായിക്കും മറ്റ് 105 പേര്‍ക്കുമെതിരേ കേസെടുത്തിട്ടുണ്ടെന്നും ഇവരെയെല്ലാം പിടികൂടുമെന്നും പോലീസ് സൂപ്രണ്ട് ആകാശ് കുല്‍ഹാരി പറഞ്ഞു. 56 പേര് പിടിയിലായിട്ടുണ്ട്.
ഗോഡോവ്ലിയ എന്ന സ്ഥലത്താണ് കഴിഞ്ഞ ദിവസം ഗണേശ വിഗ്രഹ നിമജ്ജനത്തെ ചൊല്ലി തര്‍ക്കവും പിന്നീട് സംഘട്ടനവും കലാപവും ഉണ്ടായത്. സംഭവത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റിരുന്നു. എട്ടു പോലീസുകാര്‍ക്കു പരിക്കുണ്ടായി. കല്ലേറില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. നാലു പോലീസ് വാഹനങ്ങള്‍ തീവെച്ചു നശിപ്പിച്ചു. പത്തോളം മോട്ടോര്‍ ബൈക്കുകളും കടകളും അഗ്നിക്കിരയാക്കിയിരുന്നു. പെട്രോള്‍ ബോംബുവരെ ആക്രമണത്തിനുപയോഗിച്ചു.
പാഴായ ശ്രമം; രാജ്യവ്യാപകമായ പദ്ധതി
ന്യൂദല്‍ഹി: വാരാണസിയില്‍ കോണ്‍ഗ്രസ് നടത്തിയത് ആസൂത്രിത പദ്ധതിയാണെന്നു വ്യക്തമായി. യുപി മുഖ്യമന്ത്രി അഖിലേഷ് യാദവിനു കിട്ടിയ രഹസ്യാന്വേഷണ വിവരങ്ങളും കേന്ദ്ര സര്‍ക്കാരിനു ലഭ്യമായ വിവരങ്ങളും അനുസരിച്ചാണ് കോണ്‍ഗ്രസ് എംഎല്‍എ അജയ് റായിലെ അറസ്റ്റു ചെയ്തത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലത്തില്‍ ഒരു വര്‍ഗ്ഗീയ കലാപം നടത്തുകയായിരുന്നു ഉദ്ദേശ്യം. ബിജെപി അധികാരത്തിലെത്തിയാല്‍ രാജ്യമെമ്പാടും വര്‍ഗ്ഗീയ കലാപമുണ്ടാകുമെന്ന പ്രചാരണം നടത്തുകയും അതിനു വഴിമരുന്നിടുകയുമാണ് കോണ്‍ഗ്രസിലെ ചിലരുടെ പദ്ധതി. യുപിയിലെ ദാദ്രിയില്‍ ആള്‍ക്കൂട്ടം ആളെ കൊലപ്പെടുത്തി അതിനു ഗോവധവുമായി ബന്ധം പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമാണെന്നാണ് അഖിലേഷ് യാദവിനു കിട്ടിയിരിക്കുന്ന റിപ്പോര്‍ട്ട്. രാജ്യവ്യാപകമായി ഇത്തരം അസ്വസ്ഥതകള്‍ക്ക് കോണ്‍ഗ്രസിലെയും ഏതാനും പ്രതിപക്ഷ കക്ഷികളിലേയും ചില നേതാക്കള്‍ ചേര്‍ന്ന് പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: