ബാര്‍ കോഴ കേസില്‍ ബാര്‍ ഉടമകളില്‍നിന്നും ധനമന്ത്രി കെ.എം.മാണി കൈക്കൂലി വാങ്ങിയതിന് തെളിവുണ്ടെന്ന വിജിലന്‍സ് എസ്പി സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളി വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോള്‍ സമര്‍പ്പിച്ച അന്തിമ അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് പ്രത്യേക കോടതി തള്ളിയിരിക്കുന്നു. മാണിയെ രക്ഷിക്കാനാണ് വിജിലന്‍സ് ഡയറക്ടര്‍ ശ്രമിച്ചതെന്നും മാണിയെ കുറ്റവിമുക്തനാക്കാനുള്ള കര്‍ശനനിര്‍ദ്ദേശമാണിതെന്നും കോടതി പറഞ്ഞിരിക്കുന്നു. കോടതിയുടെ ഈ പരാമര്‍ശം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനുള്ള കുറ്റപത്രം തന്നെയാണ്.
സുകേശന്‍ നടത്തിയ അന്വേഷണത്തിന്റെ കണ്ടെത്തലുകള്‍ അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. പ്രത്യേക കോടതി മുമ്പാകെ കെ.എം.മാണിക്ക് വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയശേഷമായിരുന്നു ഇത്. കെ.എം.മാണി ബാര്‍ ഉടമകളില്‍നിന്നും ഒരു കോടി രൂപ വാങ്ങിയെന്നും അത് അദ്ദേഹത്തിന്റെ പാലായിലെ വീട്ടിലും തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിലും വച്ചാണ് നല്‍കിയതെന്നുമായിരുന്നു ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. മാണിയുടെ വീട്ടിലെ വാഹന രജിസ്റ്ററിലും ബിജു രമേശിന്റെ കാര്‍ മാണിയുടെ വീട്ടുപടിക്കല്‍ എത്തിയതായി പറയുന്നുണ്ട്. ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് രാജ്കുമാര്‍ ഉണ്ണിയുടെ മൊബൈല്‍ ലൊക്കേഷനും ഫോണ്‍വിളികളും ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളിയുടെ മൊഴിയെ സാധൂകരിക്കുന്നുമുണ്ട്.
സുകേശന്‍ കണ്ടെത്തിയത് മന്ത്രി മാണിക്കെതിരെ കേസെടുക്കാന്‍ തെളിവുകള്‍ ഉണ്ടെന്നായിരുന്നു. മാണിയാകട്ടെ ഇത് നിഷേധിച്ചു. പക്ഷേ മൊഴികളും ശാസ്ത്രീയമായ രേഖാമൂലമുള്ള തെളിവുകളും മാണി കോഴവാങ്ങിയെന്ന ആരോപണത്തെ പിന്തുണയ്‌ക്കുന്നതാണെന്ന് സുകേശന്‍ കണ്ടെത്തി. പക്ഷേ വിജിലന്‍സ് തലവന്‍ വിന്‍സന്‍ എം.പോള്‍ സുകേശന്റെ തെളിവുകള്‍ തൃപ്തികരമല്ലെന്നും അത് മാണിക്കെതിരെ കേസെടുക്കാന്‍ പര്യാപ്തമല്ലെന്നും പറഞ്ഞ് കേസ് തള്ളണമെന്ന് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഇതില്‍ ക്ഷുഭിതരായ പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയിരുന്നു. മാണിയെ കുരിശില്‍നിന്നിറക്കുക എന്ന ഏകലക്ഷ്യത്തോടെ വിന്‍സന്‍ പോള്‍ നടത്തിയ ശ്രമങ്ങള്‍ ഗര്‍ഹണീയമാണ്.
സത്യസന്ധനായ ഒരു അന്വേഷണ ഉദ്യോഗസ്ഥന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണ് വിന്‍സന്‍ പോളിന്റെ നടപടികള്‍. സൂര്യനെല്ലി കേസില്‍ കുറ്റാരോപിതനായ പി.ജെ.കുര്യനെ അന്നത്തെ വിജിലന്‍സ് ഓഫീസര്‍ രക്ഷിച്ചപോലെ മന്ത്രി മാണിയെ രക്ഷിക്കാനുള്ള വിന്‍സന്‍ പോളിന്റെ ഈ ശ്രമം കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിരിക്കുകയാണ്. വിജിലന്‍സ് എഡിജിപി ഷേക്ക് ദര്‍വേഷ് സാഹിബും മാണിക്കെതിരെയുള്ള കേസ് നിലനില്‍ക്കുന്നതല്ലെന്നും തള്ളിക്കളയണമെന്നും ശുപാര്‍ശ ചെയ്യുകയുണ്ടായി. തെളിവുകള്‍ക്ക് അടിസ്ഥാനമില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. കോഴ കൈപ്പറ്റാത്തിടത്തോളം കുറ്റപത്രം നല്‍കാന്‍ ആവുകയില്ലെന്നും അദ്ദേഹം നിലപാടെടുത്തു. മാണി ബാര്‍ ഉടമകളെ സംരക്ഷിക്കാന്‍ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടില്‍ അവകാശപ്പെട്ടു.
എസ്പി സുകേശനെയാണ് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായി നിയമിച്ചത്. അദ്ദേഹം സത്യസന്ധമായി അന്വേഷണം നടത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തത് കെ.എം.മാണിയെ ഒന്നാം പ്രതിയാക്കിയാണ്. മാണിക്കെതിരെ 60 ശതമാനം തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം സമര്‍ത്ഥിച്ചു. സുകേശിന്റെ സത്യസന്ധതയെ ചോദ്യം ചെയ്ത സര്‍ക്കാരിന്റെ നടപടിയെ കോടതി അംഗീകരിച്ചില്ല. സുകേശന്‍ സത്യസന്ധനായ ഉദ്യോഗസ്ഥനല്ലെങ്കില്‍ ഇക്കാര്യം എന്തുകൊണ്ടാണ് മുമ്പ് ചൂണ്ടിക്കാണിക്കാതിരുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല.
അന്വേഷണത്തിന്റെ പൂര്‍ണചുമതല സുകേശനായിരിക്കെ സ്വകാര്യ അഭിഭാഷകരില്‍നിന്നും അഭിപ്രായം തേടിയ നടപടി തെറ്റാണെന്നും കോടതി നിരീക്ഷിച്ചു. പൂട്ടിയ നൂറുകണക്കിന് ബാറുകള്‍ തുറപ്പിക്കാന്‍ മാണി ഒരുകോടി രൂപ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ നല്‍കിയ കത്താണ് മാണിയെ പ്രതിയാക്കി വിജിലന്‍സ് കേസെടുക്കാന്‍ കാരണം. മാണിയെ കുറ്റവിമുക്തനാക്കണമെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ നിര്‍ദ്ദേശിച്ചത്. ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്‍കിയ മൊഴികളും ശാസ്ത്രീയ തെളിവുകളും പൊരുത്തപ്പെടുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. ബാര്‍ കോഴ കേസില്‍ പ്രോസിക്യൂഷന്റെ വാദം കോടതി തളളിക്കളഞ്ഞു. ഇനിയെങ്കിലും മന്ത്രി മാണി രാജിവയ്‌ക്കുകയാണ് വേണ്ടത്.
















