എന്‍ഡിപി യോഗം ബിജെപിയോട് അടുക്കുകയാണെന്നുള്ള ധാരണ സിപിഎമ്മില്‍ രൂഢമൂലമായതോടെ ഈ നീക്കം ഏതുവിധേനയും തടയാന്‍ വി.എസ്.അച്യുതാനന്ദനും പിണറായി വിജയനും കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ്. സിപിഎം-എസ്എന്‍ഡിപി അകല്‍ച്ചയ്‌ക്ക് തുടക്കം ഇക്കഴിഞ്ഞ ഓണാഘോഷത്തിനിടയില്‍ ഡിവൈഎഫ്‌ഐ നടത്തിയ ജാഥയില്‍ ശ്രീനാരായണ ഗുരുവിനെ കുരിശിലേറ്റുന്ന നിശ്ചലദൃശ്യം പ്രദര്‍ശിപ്പിച്ചതോടെയാണ്.
ഗുരുവിനെ കയറില്‍ കെട്ടിവലിക്കുന്ന ഈ ദൃശ്യം ഘോഷയാത്രയുടെ ഭാഗമാക്കിയതിനെതിരെ കടുത്ത പ്രതിഷേധവുമായി എസ്എന്‍ഡിപി യോഗ നേതൃത്വം രംഗത്തുവന്നു. എസ്എന്‍ഡിപിയെ സംബന്ധിച്ചിടത്തോളം ശ്രീനാരായണ ഗുരുദേവന്‍ ദൈവതുല്യനാണ്. ഈ പശ്ചാത്തലത്തിലാണ് എസ്എന്‍ഡിപി ബിജെപിയോട് അടുക്കുകയാണെന്ന ആശങ്ക സിപിഎമ്മില്‍ ഉണ്ടായത്. അതിനിടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കൊല്ലം സന്ദര്‍ശിച്ചതും സിപിഎമ്മിനെ പ്രകോപിപ്പിച്ചു.
സിപിഎം അണികളില്‍ ഭൂരിഭാഗവും ഈഴവ സമുദായക്കാരാണ്. എസ്എന്‍ഡിപി-ബിജെപി സഖ്യം ഉടലെടുത്താല്‍ അണികള്‍ കൂടുതല്‍ കൊഴിഞ്ഞുപോക്കുണ്ടാകും എന്ന ഭയവും സിപിഎമ്മിനെ അലട്ടുന്നു. അതുകൊണ്ടുതന്നെ സിപിഎം അണികളോട് എസ്എന്‍ഡിപിയുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് സിപിഎമ്മിന്റെ സമുന്നതനായ നേതാവ് വി.എസ്.അച്യുതാനന്ദന്‍ തന്റെ പ്രായാധിക്യത്തിന്റെ വിഹ്വലതകള്‍ വ്യക്തമാക്കുന്ന തരത്തില്‍ വെള്ളാപ്പള്ളി നടേശനെ പരസ്യമായി ആക്ഷേപിച്ചിരിക്കുന്നത്. വെള്ളാപ്പള്ളി എസ്എന്‍ ട്രസ്റ്റിന്റെ കോളേജുകളിലെ നിയമനങ്ങളെല്ലാം നടത്തുന്നത് കോഴവാങ്ങിയാണെന്നും ഇതുവഴി വെള്ളാപ്പള്ളി നൂറുകോടി രൂപയോളം സമ്പാദിച്ചിട്ടുണ്ടെന്നുമായിരുന്നു വിഎസിന്റെ ആരോപണം.
വിഎസിന്റെ ആരോപണം നിഷേധിച്ച വെള്ളാപ്പള്ളി താന്‍ കോഴ വാങ്ങിയത് തെളിയിക്കാന്‍ വിഎസിനെ വെല്ലുവിളിക്കുകയാണ്. വി.എസ്.അച്യുതാനന്ദന്‍ പലപ്പോഴും തെളിയിക്കാന്‍ കഴിയാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുമ്പോള്‍ അത് അന്ധമായി വിശ്വസിക്കാനും കയ്യടിക്കാനും കുറെ ശിങ്കിടികളും കൂടെ ഉണ്ടാകും. പക്ഷേ വെള്ളാപ്പള്ളിക്കെതിരായ ആരോപണം എസ്എന്‍ഡിപിയെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയോടടുപ്പിക്കാനല്ല, അകറ്റാനാണ് ഉപകരിക്കുക എന്ന സത്യം തിരിച്ചറിയാന്‍ പോലും വിഎസിന് ആവുന്നില്ല.
വെള്ളാപ്പള്ളി നടേശനും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയെ കാണാന്‍ രാജ്യതലസ്ഥാനത്തേക്ക് തിരിച്ചിരിക്കുകയാണ്. ഭരിക്കുന്ന പാര്‍ട്ടി നേതൃത്വത്തെ കാണുന്നതിന് ഏതൊരാള്‍ക്കും ഏത് പാര്‍ട്ടിക്കും അവകാശമുണ്ട്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ബിജെപിയുമായി സഖ്യമുണ്ടാക്കാനാണ് വെള്ളാപ്പള്ളിമാര്‍ തലസ്ഥാനത്തേക്ക് പോകുന്നതെന്ന ആരോപണം ദുഷ്ടലാക്കോടെയാണ്. ഇനി സഖ്യമുണ്ടാക്കിയാല്‍ തന്നെ അതിലിടപെടാന്‍ സിപിഎം നേതൃത്വത്തെ ആരും നിയോഗിച്ചിട്ടില്ല. എസ്എന്‍ഡിപിയോഗം ബിജെപിയോടടുത്താല്‍ സിപിഎം അണികളില്‍ ഭൂരിപക്ഷമായ ഈഴവരും വെള്ളാപ്പള്ളിയുടെ പാത പിന്തുടര്‍ന്നേക്കാം എന്ന ഭീതിയാണ് സിപിഎം നേതൃത്വത്തെ ഭയവിഹ്വലരാക്കുന്നത്.
അരുവിക്കര തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നേടിയ വോട്ടുകള്‍ സിപിഎമ്മിന്റെ ഉറക്കം കെടുത്തുകയാണ്. സ്വാഭാവികമായും സിപിഎം ഭയപ്പെടുന്നത് അടുത്ത് വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍തോതില്‍ വിജയം നേടുമെന്നാണ്. കേരളം ഭരിക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പ്രതിഛായ നഷ്ടപ്പെട്ട് ഇരുട്ടില്‍ തപ്പുകയാണ്. ഈ അവസരം മുതലെടുത്ത് പ്രാദേശിക തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കയ്യടക്കാമെന്നത് വെറും വ്യാമോഹമാകുമെന്ന ഭയവും സിപിഎമ്മിനുണ്ട്.
കേരള ജനസംഖ്യയില്‍ 50 ശതമാനത്തിലേറെ വരുന്ന ഹിന്ദുക്കളില്‍ പ്രബലസമുദായം ഈഴവരാണ്.ഇപ്പോള്‍ സിപിഎം ഒരു പ്രചാരണം എസ്എന്‍ഡിപിക്കെതിരെ ആസൂത്രണം ചെയ്യുന്നുണ്ട്. ഇതിനിടയിലാണ് വി.എസ്.അച്യുതാനന്ദന്‍ വെള്ളാപ്പള്ളി നടേശന്‍ കോടികള്‍ കോഴവാങ്ങി നിയമനം നടത്തുന്നു എന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇതും സിപിഎമ്മിന് തിരിച്ചടിയാകാനാണ് സാധ്യത. എസ്എന്‍ഡിപി യോഗം സിപിഎമ്മിന്റെ വര്‍ഗബഹുജന സംഘടനകളില്‍പ്പെടുന്നതല്ല. അത് സ്വതന്ത്രമായ സംഘടനയാണ്.
സ്വതന്ത്രമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുന്ന നേതൃത്വവും അതിനുണ്ട്. ഇക്കാര്യത്തില്‍ സിപിഎമ്മിന്റെ സഹായം അവര്‍ക്ക് ആവശ്യമില്ല. ബിജെപി രാജ്യം ഭരിക്കുന്ന ദേശീയ കക്ഷിയാണ്. സോണിയ കൊണ്ടുനടക്കുന്ന കോണ്‍ഗ്രസിന്റെ കൂടാരത്തില്‍ ചേക്കേറിയിരിക്കുന്ന സിപിഎമ്മിന് ഇതില്‍ അസൂയയും അമര്‍ഷവും ഉണ്ടാവാം. എസ്എന്‍ഡിപി ബിജെപിയെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നുമില്ല. നാളിതുവരെ വര്‍ഗീയപ്രീണനം നടത്തി ഹിന്ദുസമൂഹത്തെ വഞ്ചിച്ച സിപിഎം ഇപ്പോള്‍ വിതച്ചത് കൊയ്യുകയാണ്. രക്ഷകനായ സീതാറാം യെച്ചൂരിയെ പ്രീതിപ്പെടുത്താന്‍ വി.എസ്.അച്ചുതാനന്ദന്‍ വിവരക്കേടുകള്‍ വിളിച്ചുകൂവുന്നത് അവസാനിപ്പിക്കണം.
















