ലോകം അനേകം പരിവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.എന്നാല്‍ അവയില്‍ മിക്കതും താല്‍ക്കാലികങ്ങള്‍ മാത്രമായിരുന്നു.ഒരു കാവും കുളവും നശിച്ചാല്‍ അത്രയും അന്ധവിശ്വാസം കുറഞ്ഞു എന്ന് പറഞ്ഞിരുന്നവര്‍ ഇന്ന് കാവുകള്‍ സംരക്ഷിക്കാന്‍ സമിതികള്‍ ഉണ്ടാക്കുന്നു.
ഫാസ്റ്റ് ഫുഡാണ് ഇന്നലെ ഹരമായിരുന്നതെങ്കില്‍ ഇന്ന് പ്രകൃതിവിഭവങ്ങള്‍ക്കായി ജനങ്ങള്‍ പരക്കംപായുകയാണ്.മദ്യപാനവും പുകവലിയും സ്റ്റാറ്റസ് സിംബലായിരുന്ന കാലം പോയ്‌മറഞ്ഞു. എന്നാല്‍ ഈ മാറ്റങ്ങള്‍ ഒക്കെയും ചിരസ്ഥായി ആകണമെങ്കില്‍ മാറേണ്ടത് നിയമങ്ങളോ വ്യവസ്ഥതിയോ അല്ല, വ്യക്തികളാണ്. ”പ്ലൂട്ടോണിയത്തിന്റെ ആന്തരഘടന പരിവര്‍ത്തനം ചെയ്യാനാകും. എന്നാല്‍ മനുഷ്യമനസ്സിലെ തിന്മയെ പരിവര്‍ത്തനവിധേയമാക്കുക അസാദ്ധ്യമാണ്” എന്നുപറയുമ്പോള്‍ ഐന്‍സ്റ്റീന്റെ മുന്നില്‍ ശ്രീമാതാ അമൃതാനന്ദമയീ ദേവിയെപ്പോലെ ഒരു മഹാത്മാവിന്റെ മാതൃക ഉണ്ടായിരുന്നില്ല.
ശ്രീനാരായണ ഗുരുവിനേയും അമ്മയേയും പോലെയുള്ള ആത്മജ്ഞാനികളുടെ ലക്ഷ്യം വ്യക്തികളുടെ ഹൃദയപരിവര്‍ത്തനമാണ്. കേരളക്കരയില്‍ പറയകടവെന്ന കുഗ്രാമത്തില്‍ എല്ലാവിധ പ്രതികൂല സാഹചര്യങ്ങള്‍ക്കും നടുവില്‍ നിലയുറപ്പിച്ചുകൊണ്ട് സുധാമണി എന്ന ഒരു പെണ്‍കുട്ടി ആത്മീയതയിലൂടെ മുന്നേറി അമൃതാനന്ദമയി ആയി വളര്‍ന്നപ്പോള്‍, ആ ഗ്രാമത്തിന്റെ മുഖച്ഛായ മാറി, വിദൂരകോണുകളിലുള്ള ജനലക്ഷങ്ങളെപ്പോലും ആ പരിവര്‍ത്തനം സ്വാധീനിക്കുകയുണ്ടായി.
അമ്മ ചോറൂണ് നടത്തിയും ഹരിശ്രീ കുറിച്ചും മന്ത്രോപദേശം നല്‍കിയും ഉന്നതവിദ്യാഭ്യാസം നല്‍കിയും വളര്‍ത്തിയെടുത്ത ഒരു യുവതലമുറ ഇന്ന് സമൂഹത്തിന് പുതിയ ദിശാബോധം നല്‍കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നു. കൂടുതല്‍ സ്‌നേഹസമ്പന്നരായ, നിസ്വാര്‍ത്ഥരായ, സേവനതല്‍പ്പരരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ നമ്മുടെനാട്ടില്‍ മാത്രമല്ല ലോകത്തിന്റെ വിവിധകോണുകളില്‍ നന്മയുടെ, കാരുണ്യത്തിന്റെ, പൊന്‍വെട്ടം പ്രസരിപ്പിക്കുന്നു.അങ്ങനെയാണ് ഫിന്‍ലാന്റിലെ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍വരെ മലയാളമണ്ണിന്റെ അഭിമാനമായ അമ്മ ഇടംപിടിച്ചത്.
അമ്മ ഒരിക്കല്‍പ്പോലും സന്ദര്‍ശിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍പ്പോലും അമ്മയുടെ ആരാധകര്‍ ഒത്തുചേര്‍ന്ന് സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നു.അതുകൊണ്ടാണ് അമേരിക്കയില്‍ കത്രീന ചുഴലിക്കാറ്റ് വന്‍നാശനഷ്ടം വിതച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയതിനു മാത്രമല്ല, സന്നദ്ധപ്രവര്‍ത്തകരുടെ ശ്ലാഘനീയമായ സേവനത്തിനും അമൃതാനന്ദമയീ മഠത്തിന്റെ പങ്ക് മാധ്യമങ്ങള്‍ എടുത്തുകാട്ടിയത്. ഫിലിപ്പൈന്‍സിലും ശ്രീലങ്കയിലും അമ്മയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആ നാട്ടുകാരുടെ ഹൃദയം കവരുന്നതായിരുന്നു.
ജപ്പാനില്‍ ആണവചോര്‍ച്ചയുണ്ടായ പ്രദേശത്ത് റേഡിയേഷന്‍ ഭയന്ന് കടന്നുചെല്ലാന്‍ ശാസ്ത്രജ്ഞന്മാര്‍ പോലും മടിച്ചുനിന്നപ്പോള്‍ തന്റെ രാവും പകലും നീണ്ടുനിന്ന ദര്‍ശനം കഴിഞ്ഞ് അമ്മ നേരെ അവിടേക്കാണ് പോയത്. മരിച്ചുപോയവര്‍ക്ക് ആത്മശാന്തിയ്‌ക്കായി പ്രാര്‍ത്ഥിക്കുകയും അവരുടെ കുടുംബാംഗങ്ങളെ നേരില്‍കണ്ട് ആശ്വസിപ്പിക്കുകയും ചെയ്ത അമ്മയുടെ കാരുണ്യം ജപ്പാന്‍ ജനതയുടെ കണ്ണുകളെ ഈറനണിയിച്ചു. അതിനെത്തുടര്‍ന്ന് അമ്മയെ കാണാത്തവരും വിദേശികളുംകൂടി ഉള്‍പ്പെടുന്ന ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ സഹായഹസ്തങ്ങളുമായി മുന്നോട്ടുവന്നു.
ഭാരതത്തില്‍ ഉത്തരാഖണ്ഡിലും ബീഹാറിലും കര്‍ണാടകയിലും കൊല്ലത്തും ആലപ്പുഴയിലും എല്ലാം അമ്മയുടെ അമൃതകുടീരങ്ങള്‍ തലയുയര്‍ത്തി നില്‍ക്കുന്നത് കാണുമ്പോള്‍ പ്രദേശവാസികളായ വളരെ പേര്‍, ”ഇതു കെട്ടിപ്പൊക്കാന്‍ അമ്മുടെയും മക്കളുടെയുംകൂടെ രാവും പകലും ഞങ്ങളും വിയര്‍പ്പൊഴുക്കിയിട്ടുണ്ട്” എന്ന് ഇപ്പോള്‍ അഭിമാനത്തോടെ പറയുന്നു.ന്യൂയോര്‍ക്ക് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി അമ്മയ്‌ക്ക് ഡോക്ടറേറ്റ് നല്‍കുന്നതിലൂടെ അമ്മ ജനങ്ങളിലുണ്ടാക്കിയ ഈ മനഃപരിവര്‍ത്തനത്തെ അംഗീകരിക്കുകയും ആദരിക്കുകമായിരുന്നു.
ഗുജറാത്തിലെ ഭൂകമ്പത്തില്‍ തകര്‍ന്ന മൂന്ന് ഗ്രാമങ്ങള്‍ അമൃതാന്ദമയീ മഠം ഏറ്റെടുത്ത് പുനര്‍നിര്‍മിക്കുകയുണ്ടായി.തങ്ങള്‍ ഇന്നോളം കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടില്ലാത്ത ഒരമ്മയുടെ സ്‌നേഹം ആ ഗ്രാമീണഹൃദയങ്ങളെ തൊട്ടുണര്‍ത്തി. സുനാമി ആഞ്ഞടിച്ചപ്പോള്‍ ഗ്രാമാതിര്‍ത്തി വിട്ട് പുറത്ത് അധികമൊന്നും യാത്ര ചെയ്തിട്ടില്ലാത്ത അവരുടെ ഒരു വലിയ സംഘം സേവനസന്നദ്ധരായി കേരളത്തില്‍ വന്നെത്തുകയുണ്ടായി. തങ്ങള്‍ സമൂഹത്തില്‍നിന്ന് സ്വീകരിച്ചതിന്റെ ഒരുപങ്ക് സമൂഹത്തിന് മടക്കിക്കൊടുക്കുകയും വേണമെന്ന ധര്‍മബോധം അമ്മയില്‍നിന്ന് അവര്‍ ഉള്‍ക്കൊണ്ട മഹത്തായ ഒരു പാഠമായിരുന്നു.
അമ്മ ശബരിമലയും പമ്പയും ശുചീകരിക്കുന്നതിന് ആശ്രമവാസികളെയും ഭക്തന്മാരെയും നിയോഗിക്കുമ്പോള്‍ അവരില്‍ പലരും സ്വന്തം വീട്ടില്‍പോലും അങ്ങനെയൊരു ജോലി ചെയ്തിട്ടില്ലാത്തവരായിരുന്നു. ആശ്രമത്തില്‍ കക്കൂസ് വൃത്തിയാക്കാനും ഓട കഴുകാനും ഒക്കെ അമ്മ സ്വയം മുന്നിട്ടിറങ്ങിയ അനുഭവസാക്ഷ്യങ്ങളായിരുന്നു അസാദ്ധ്യമെന്ന് തോന്നിച്ച ആ പ്രവര്‍ത്തനം ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ അവര്‍ക്ക് പ്രചോദനമായത്.
ഒരു നവആദ്ധ്യാത്മിക സംസ്‌കാരത്തിന് ബീജാവാപം ചെയ്യാന്‍ അമ്മയ്‌ക്ക് കഴിഞ്ഞു. അതിന്റെ അലയൊലി ഭാരതസര്‍ക്കാര്‍ മുന്‍കയ്യെടുത്ത് കാശിയും ഗംഗയും ശുചീകരിക്കുന്നതില്‍ എത്തിനില്‍ക്കുന്നു.ഏതാനും വര്‍ഷം മുമ്പ് കേരളമെങ്ങും പൊതു ശൗചാലയങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ തയ്യാറായി അമ്മ മുന്നോട്ടുവന്നപ്പോള്‍ അതിനെ പിന്തുണയ്‌ക്കാന്‍ അധികമാരും താല്‍പ്പര്യം കാണിച്ചില്ല. ഇന്ന് ഭാരതമെങ്ങും സ്‌കൂളുകളില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടുകയും പലരും ആ സംരംഭത്തില്‍ പങ്കാളികളാകാന്‍ സ്വയം മുന്നോട്ടുവരികയും ചെയ്തുകഴിഞ്ഞു. നൂറ്റൊന്ന് ഗ്രാമങ്ങള്‍ ദത്തെടുത്തുകൊണ്ട് അമ്മ ആരംഭിച്ച നിശ്ശബ്ദവിപ്ലവം ഇന്ന് ഓരോ എംപിയും ഗ്രാമങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ ദേശവ്യാപകമായി നടപ്പാക്കപ്പെടുന്നു.
മഠത്തിന് ആദ്യമായി ഒരു ആസ്ഥാനമന്ദിരം പണിതുയര്‍ത്താന്‍ സ്വരൂപിച്ച തുകകൊണ്ട് പാരിപ്പള്ളിയിലെ അനാഥാലയവും സ്‌കൂളും ഏറ്റെടുത്തുകൊണ്ടാണ് അമ്മ വിദ്യാഭ്യാസമേഖലയില്‍ കാലൂന്നിയത്. ഇന്ന് അമ്മയുടെ നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്ന് പഠിച്ച് ജയിച്ച് ദേശവിദേശങ്ങളില്‍ ഉയര്‍ന്ന ജോലികള്‍ നേടിയ പല യുവാക്കളും എല്ലാവര്‍ഷവും ഏതാനും കുട്ടികള്‍ക്കെങ്കിലും വിദ്യാഭ്യാസസഹായം ചെയ്യാന്‍ തയ്യാറായി മുന്നോട്ടുവന്നുകൊണ്ടിരിക്കുന്നു.
അമ്മ പറയാറുണ്ട്, ഒരു ചക്കക്കുരുവിന് ഒരാളിന്റെപോലും വിശപ്പകറ്റാനോ താങ്ങോ തണലോ നല്‍കാനോ ഉള്ള കഴിവില്ല.
എന്നാല്‍ വേണ്ടപോലെ ശ്രദ്ധിച്ചാല്‍ അനേകായിരം പേര്‍ക്ക് വര്‍ഷങ്ങളോളം വയറുനിറയെ മധുരഫലങ്ങളും തണലും തടിയുമെല്ലാം നല്‍കാന്‍ കഴിയുന്ന പ്ലാവായി അത് വളരും. അപ്രകാരം ഇന്ന് നാം ഓരോരുത്തരുടെ ഉള്ളിലും ഈശ്വരീയമായ അനന്തശക്തി വിത്തിന്റെ രൂപത്തില്‍ ഉണ്ട്. ഗുരുവിന്റെ സ്‌നേഹവാത്സല്യങ്ങളാകുന്ന വെള്ളവും വളവും, ചിട്ടയും നിഷ്ഠയുമാകുന്ന വേലിയും, സത്സംഗത്തിന്റെ അനുകൂലമായ അന്തരീക്ഷവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും അമ്മയെപോലെ ലോകത്തിന് അഭയവും ആശ്രയവും നല്‍കാന്‍ കഴിയുന്ന വിശ്വമാനവനായി വളരാനാകും.
ഒരുവ്യക്തിയില്‍ ഈശ്വരന്റെ മാതൃഭാവം അതിന്റെ പൂര്‍ണതയില്‍ പ്രകാശിച്ചപ്പോള്‍ ലോകത്തില്‍ ഇത്രയധികം മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചുവെങ്കില്‍, അവിടുത്തെ എണ്ണമറ്റ വൈഭവങ്ങള്‍ ഓരോന്നും ഓരോ വ്യക്തിയിലൂടെയും പൂവണിയുകയാണെങ്കില്‍ ഭാരതം അതിന്റെ ഗതകാല ഗരിമ അചിരേണ വീണ്ടെടുക്കുമെന്നതില്‍ സംശയമില്ല.
















