ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 717 പേര്‍ മരിക്കുകയും എണ്ണൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു. തീര്‍ത്ഥാടനവേളകളില്‍ തീര്‍ത്ഥാടകരുടെ അക്ഷമയും ഉദ്ദേശ്യലക്ഷ്യം വേഗം പൂര്‍ത്തിയാക്കാനുള്ള ധൃതിയുമാണ് ഇത്തരം ദുരന്തങ്ങളില്‍ കലാശിക്കുന്നത്. ഒരാള്‍ തിക്കിത്തുടങ്ങിയാല്‍ മുഴുവനാളുകളും അതില്‍ ഭാഗഭാക്കാകുകയും ദുരന്തങ്ങള്‍ ക്ഷണിച്ചുവരുത്തുകയും ചെയ്യുന്നു. മതാഘോഷ ചടങ്ങുകള്‍ പലപ്പോഴും ഈവിധം ദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നുണ്ടെന്ന് ചരിത്രത്തിലേക്ക് കണ്ണോടിച്ചാല്‍ അറിയാം.
മതാനുഷ്ഠാനങ്ങള്‍ പൂര്‍ത്തീകരിക്കാനുള്ള ത്വരയും ഭക്തിയുടെ അമിതപ്രകടനവും ഭക്തരെ ചുറ്റുപാടുകള്‍ വിസ്മരിക്കാന്‍ പ്രേരിപ്പിക്കുന്നു. ഇതുവഴി മറ്റ് ഭക്തന്മാരുടെ വികാരം തിരസ്‌കരിക്കപ്പെടുകയും ഉന്തും തള്ളും അപകടത്തിന് വഴിയൊരുക്കുകയും കൂട്ടമരണങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ഇപ്പോഴത്തെ മിനാദുരന്തത്തില്‍ എഴുന്നൂറിലേറെ പേര്‍ മരിച്ചതിനുപുറമെ 800 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിക്കുന്നു.
2015 ലെ തന്നെ രണ്ടാമത്തെ ദുരന്തമാണിത്. കഴിഞ്ഞയാഴ്ച മക്ക മസ്ജിദിനുള്ളില്‍ ക്രെയിന്‍ തകര്‍ന്നുവീണ് 107 പേര്‍ മരിക്കുകയും 200 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിനായില്‍ തിക്കിലും തിരക്കിലും പെട്ട് 2006 ല്‍ 306 പേര്‍ മരിച്ചിരുന്നു. ഈ ദുരന്തത്തിന് തൊട്ടുമുന്‍പ് മക്ക മസ്ജിദിന് സമീപമുള്ള എട്ടുനില ഹോട്ടല്‍ തകര്‍ന്ന് 75 പേരും മരിച്ചിരുന്നു.1997 ല്‍ കല്ലേറിനിടെയുണ്ടായ തിരക്കില്‍ 108 പേരും 1994 ല്‍ 270 പേരും മരിച്ചിരുന്നു. ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും അതില്‍നിന്നും വിശ്വാസികള്‍ പാഠം പഠിക്കുന്നില്ലെന്നാണ് മിനാ ദുരന്തം വിളിച്ചോതുന്നത്. തീര്‍ത്ഥാടകര്‍ക്ക് ക്ഷമ എന്ന വികാരം അന്യമാണെന്ന് തോന്നുംവിധമാണ് മിനായിലെ ഒടുവിലെ ദുരന്തവും സംഭവിച്ചത്.
മിനാ ദുരന്തത്തിന് ഭരണാധികാരികളെ മാത്രം കുറ്റംപറയാന്‍ സാധ്യമല്ല. കാരണം മുന്‍കരുതലുകളും സൂചനാ ബോര്‍ഡുകളും സിഗ്നല്‍ ലൈറ്റുകളുമെല്ലാം സജ്ജമാക്കിയിരുന്നു. തീര്‍ത്ഥാടകരെ എത്തിക്കാന്‍ മെട്രോ ട്രെയിനുകള്‍ ക്രമീകരിച്ചിരുന്നു. സൗദി ഭരണകൂടം ഓരോ രാജ്യങ്ങളിലെയും തീര്‍ത്ഥാടകര്‍ക്കും അവരവര്‍ക്ക് അനുവദിച്ച സമയത്തുമാത്രം കര്‍മംചെയ്യുവാന്‍ നടപടികളും എടുത്തിരുന്നു.പക്ഷേ തീര്‍ത്ഥാടകര്‍ ഹജ്ജിനെത്തിയാല്‍ സ്ഥലകാലങ്ങള്‍ മറന്ന് സ്വന്തം ചടങ്ങുകള്‍ പൂര്‍ത്തിയാക്കാന്‍ തിടുക്കംകൂട്ടുന്നതാണ് പ്രശ്‌നം.
അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്,ആള്‍ത്തിരക്ക് തീരാന്‍ ക്ഷമയോടെ കാത്തുനിന്ന് കര്‍മങ്ങള്‍ അനുഷ്ഠിക്കാനുള്ള പക്വത വിശ്വാസികള്‍ ആര്‍ജിക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്.ഹജ്ജ് തീര്‍ത്ഥാടനത്തിലെ ഏറ്റവും പ്രധാന കര്‍മമാണ് അറഫ സംഗമം. മക്കയ്‌ക്ക് പുറത്തുള്ള മിനായില്‍ ഹജ്ജ് കര്‍മത്തിനിടെ സാത്താനെ കല്ലെറിഞ്ഞ് മടങ്ങുന്നവരാണ് അപകടത്തില്‍പ്പെട്ടത്.തിക്കിലും തിരക്കിലും വീണവര്‍ക്ക് മുകളില്‍ക്കൂടി കൂടുതല്‍ പേര്‍ വീഴുകയും പലരും ചവിട്ടേറ്റ് മരിക്കുകയുമായിരുന്നു. ഇത്തരം മതചടങ്ങുകളില്‍ കര്‍ശനമായി ക്യൂ പാലിച്ച്, തീര്‍ത്ഥാടകരെ നിയന്ത്രിച്ച് മുന്നോട്ടു കൊണ്ടുപോകാന്‍ പോലീസ് സംവിധാനം ഏര്‍പ്പെടുത്തുന്നത് ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ സഹായകമാകും.
ദുരന്തം നടന്നയുടന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തുകയും മരിച്ചവരെയും പരിക്കേറ്റവരെയും ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. മിനായില്‍നിന്നും തീര്‍ത്ഥാടകരുടെ താവളങ്ങളിലേക്ക് മടങ്ങാനുള്ള വഴികളില്‍ ചിലത് അടച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിനിടയാക്കിയതെന്നും പറയപ്പെടുന്നു. ലോകത്തെ ഏറ്റവും വലിയ തീര്‍ത്ഥാടനങ്ങളില്‍ ഒന്നാണ് ഹജ്ജ്. എന്നിട്ടും ഈവിധം ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും ഇതിനൊരു ശാശ്വത പരിഹാരം സൗദി അറേബ്യ കണ്ടുപിടിച്ചിട്ടില്ല എന്നത് ഖേദകരമാണ്. ഹജ്ജ് ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഹജ്ജിന് തീര്‍ത്ഥാടകരുടെ പ്രവാഹം തന്നെ ഉണ്ടാകുമ്പോള്‍ അവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം എല്ലാമാര്‍ഗങ്ങളും സ്വീകരിക്കേണ്ടതുണ്ട്. ആധുനിക സൗകര്യങ്ങളോടുകൂടിയ തീര്‍ത്ഥാടനം സുഗമമാക്കാനുള്ള നടപടികള്‍ ഇനിയെങ്കിലും സജ്ജമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം.
















