നരേന്ദ്രമോദി സര്‍ക്കാരിനെതിരെ എല്ലാവിധ ആയുധങ്ങളും മുനകൂര്‍പ്പിച്ച് ആക്രമിക്കാനൊരുങ്ങുന്ന കോണ്‍ഗ്രസ്സിന് ഓരോ ദിവസവും ഓരോ പ്രഹരമാണ് കിട്ടുന്നത്. അടുത്തിടെ കല്‍ക്കരി കുംഭകോണം സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് മുന്‍ കേന്ദ്ര മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്.അഴിമതിയുടെ അഴിയാക്കുരുക്കില്‍പ്പെട്ട് രക്ഷപ്പെടാന്‍ കഴിയാതിരുന്ന കോണ്‍ഗ്രസ്സിനെ പുറംകാല്‍കൊണ്ട് ജനങ്ങള്‍ തൊഴിച്ചെറിഞ്ഞിട്ടും അവര്‍ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാനോ പാഠംപഠിക്കാനോ തയാറായിട്ടില്ല. എന്നുമാത്രമല്ല ഒരുരാജ്യത്തിന്റെ സര്‍വതോമുഖമായ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന പ്രധാനമന്ത്രിക്കെതിരെ കടുത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതും.
ഇത്തരമൊരു ഘട്ടത്തിലാണ് മുന്‍ പ്രധാനമന്ത്രിയെ മുന്‍നിര്‍ത്തി നടത്തിയ അഴിമതിയുടെ കറ അന്നത്തെ കേന്ദ്ര മന്ത്രിതന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. മുന്‍ ഖനി സഹമന്ത്രി ദാസരി നാരായണറാവുവാണ് മന്‍മോഹന്‍സിംഗിന് കോടാനുകോടിയുടെ കല്‍ക്കരി കുംഭകോണത്തില്‍ പങ്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. കല്‍ക്കരിപ്പാടം സംബന്ധിച്ചുള്ള ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ അപേക്ഷ വിശദമായി പഠിക്കുകയും പരിശോധിക്കുകയും ചെയ്തശേഷം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗാണത്രെ അനുവദിച്ചുകൊടുത്തത്. പ്രധാനമന്ത്രിയുടെ സ്വന്തം ഇഷ്ടപ്രകാരമോ പാര്‍ട്ടിയുടെ ശുപാര്‍ശയനുസരിച്ചോ മറ്റെന്തെങ്കിലും താല്‍പ്പര്യത്തിന്റെപുറത്തോ ആവാം ഇത്തരമൊരു ഹിമാലയന്‍ അഴിമതി നടന്നത്. ഇതുസംബന്ധിച്ച് മുന്‍ കേന്ദ്ര മന്ത്രി പ്രത്യേക കോടതിയിലാണ് മൊഴി നല്‍കിയിരിക്കുന്നത്. അന്നത്തെ കാര്യങ്ങളെക്കുറിച്ച് ശരിക്കും ധാരണയുള്ള വ്യക്തി ഇങ്ങനെ മൊഴിനല്‍കുമ്പോള്‍ അതില്‍ സംശയിക്കേണ്ടതായ ഒന്നും ഇല്ലെന്ന് വ്യക്തമാണ്.
നേരത്തെ ഇതുസംബന്ധിച്ച അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ മന്‍മോഹന്‍സിംഗിനെ രക്ഷിക്കാന്‍ വര്‍ധിത വീര്യത്തോടെയാണ് കോണ്‍ഗ്രസ് മുന്നോട്ടുവന്നത്. കറപുരളാത്ത നേതാവാണെന്ന് കൊട്ടിപ്പാടി നടന്നവര്‍ക്ക് മുന്‍ കേന്ദ്രമന്ത്രിയുടെ മൊഴി ഇടിത്തീയാണ്. കേന്ദ്രം ഭരിച്ച യുപിഎ സര്‍ക്കാരിന്റെ ആജ്ഞാനുവര്‍ത്തിയായി നിലകൊണ്ട മന്‍മോഹന്‍ സര്‍ക്കാര്‍ സോണിയാ കുടുംബത്തിന്റെ ഇച്ഛക്കൊത്താണ് എപ്പോഴും നിലകൊണ്ടിരുന്നത്.
അതുകൊണ്ടുതന്നെ അഴിമതിയുടെ കറ അദ്ദേഹത്തില്‍ മാത്രമായി പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യതയില്ല. എല്ലാം കൈയിട്ടുവാരാനുള്ള ഒരു വഴിയായിരുന്നു അത്തെ പ്രധാനമന്ത്രിയുടെ ഓഫീസും അതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും. മുന്‍പില്‍ നിര്‍ത്താന്‍ പ്രധാനമന്ത്രിയും പിന്‍സീറ്റ് ഭരണത്തിന് ഒരു കുടുംബം മുഴുവനും എന്ന രീതിയിലേക്ക് ഭരണകൂടം അധഃപതിച്ചുപോയിരുന്നു എന്ന ആരോപണം പ്രതിപക്ഷത്തിന്റെതു മാത്രമായിരുന്നില്ല. അതിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമായപ്പോള്‍ അന്നത്തെ ഭരണകൂടത്തെ ജനങ്ങള്‍തന്നെ തൊഴിച്ചെറിയുകയാണുണ്ടായത്.
ഇപ്പോള്‍ ഇല്ലാത്ത അഴിമതിയെക്കുറിച്ച് വലിയവായില്‍ പറയുന്നവര്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ വീണവരായിരുന്നു എന്നത് വ്യക്തം. എന്തിലും കൈയിട്ടുവാരി സ്വന്തം സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താന്‍ നോക്കിയവര്‍ക്ക് ഇപ്പോഴുള്ള നിരാശ പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്.
അഴിമതിയുടെ കഥകള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ എന്നെന്നേക്കുമായി ഭരണകൂടത്തിലേക്കുള്ള വഴിയാണ് അടയ്‌ക്കപ്പെടുന്നത് എന്നവര്‍ മനസ്സിലാക്കുന്നില്ല. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ഏതു ചെകുത്താനുമായും കൂടിച്ചേര്‍ന്ന് കുറച്ച് സീറ്റുകള്‍ നേടുകയെന്ന കോണ്‍ഗ്രസ്സിന്റെ നീക്കത്തിന് കിട്ടിയ കനത്ത പ്രഹരമാണ് മന്‍മോഹന്‍സിംഗിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. മന്‍മോഹനെ വിളിച്ചുവരുത്തി ചോദ്യംചെയ്യണമെന്ന് കല്‍ക്കരി കുംഭകോണ കേസിലെ പ്രതിയായ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി മധുകോഡയുടെ നിലപാടിനെയും ദാസരി നാരായണറാവു പിന്തുണച്ചത് കോണ്‍ഗ്രസ്സിനെ ഞെട്ടിച്ചിരിക്കുകയാണ്. ഏതെങ്കിലും കച്ചിത്തുരുമ്പുവഴി രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം ഒന്നൊന്നായി അടയുകയാണെന്നതാണ് വസ്തുത.
ടു ജി സെപ്ക്ട്രമായാലും കല്‍ക്കരിപ്പാടമായാലും അത് രാജ്യത്തിന് മുതല്‍ക്കൂട്ടാക്കി മാറ്റുന്നതിനു പകരം കുടുംബത്തിനും പാര്‍ട്ടിക്കും മാത്രമുള്ള സ്വത്താക്കി മാറ്റാനായിരുന്നു യുപിഎ സര്‍ക്കാര്‍ ശ്രമിച്ചിരുന്നതെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. വരുംദിനങ്ങളില്‍ ഇതിന്റെ കൂടുതല്‍ തെളിവുകളും വസ്തുതകളും പുറത്തുവന്നേക്കും. ഒരുരാജ്യത്തെ കൊള്ളയടിച്ചവരെ മാതൃകാപരമായി ശിക്ഷിക്കാനുള്ള തെളിവുകള്‍ കുറ്റമറ്റരീതിയില്‍ ശേഖരിക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ അഴിമതിയുടെ ദുര്‍ഭൂതത്തെ സമൂഹത്തില്‍ നിന്ന് കെട്ടുകെട്ടിക്കാനാവൂ.
തങ്ങളുടെ ചെയ്തികള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ ഉണ്ടാകാവുന്ന അസ്വാസ്ഥ്യം പലതരത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പ്രകടിപ്പിക്കും. എന്‍ഡിഎ സര്‍ക്കാറിനോടുള്ള മറ്റു കക്ഷികളുടെ എതിര്‍പ്പ് കൈമുതലാക്കി രംഗത്തിറങ്ങാനും അവര്‍ തയാറാവും. എന്നാല്‍ ജനങ്ങള്‍ ഇതൊക്കെ സാകൂതം ശ്രദ്ധിക്കുന്നുണ്ടെന്ന് ഓര്‍ത്താല്‍ അവര്‍ക്ക് നന്ന് എന്നേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
















