അടുത്ത കുറെനാളുകളായി തെരുവുനായ ശല്യത്തെക്കുറിച്ചാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. പലരും ഇതിന് പലവിധമുള്ള പരിഹാരങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്. പലതും പൂര്‍ണമായി പ്രായോഗികമല്ലാത്തവയും പെട്ടെന്ന് ചെയ്തുതീര്‍ക്കാന്‍ പറ്റാത്തവയുമാണ്. തെരുവുനായ്‌ക്കളെ കൊന്നൊടുക്കുക എന്നൊരു നിര്‍ദ്ദേശത്തെ എതിര്‍ക്കുന്നവര്‍ ധാരാളമുണ്ട്. വന്ധ്യംകരണം എന്നത് മുഴുവന്‍ തെരുവുനായ്‌ക്കളെയും സാവധാനം കൊന്നൊടുക്കുക എന്നതുതന്നെയാണ്. പ്രകോപനം കൂടാതെതന്നെ നായ്‌ക്കള്‍ കുട്ടികളുള്‍പ്പടെ മനുഷ്യനെ കടിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഒരുപക്ഷേ പ്രത്യക്ഷത്തില്‍ നായ്‌ക്കളുടെ ആക്രമണത്തിനിരയായവരാരും അവയെ പ്രകോപിപ്പിച്ചിട്ടുണ്ടാവില്ല. എന്നാല്‍ ആഹാരം കിട്ടാതെ വിശന്നുവലഞ്ഞു നടക്കുന്ന നായയെ സൂക്ഷിച്ചൊന്നു നോക്കിയാല്‍ അതു പ്രകോപിതനും ആക്രമണകാരിയുമാകാന്‍ സാധ്യതയുണ്ട്.
പണ്ടും ഇവിടെ തെരുവുനായ്‌ക്കളുണ്ടായിരുന്നു, പക്ഷേ അന്നൊന്നും ഇന്നത്തെപ്പോലെ അവ ആക്രമണകാരികളായിരുന്നില്ല. കാരണം അവയ്‌ക്ക് അന്നൊക്കെ വിശപ്പടക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ടായിരുന്നു. ഇന്ന് ചെറുതും വലുതുമായ കേരളത്തിലെ പട്ടണങ്ങളില്‍ മാലിന്യങ്ങള്‍, അതായത് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ളവ നിക്ഷേപിക്കുന്നത് കര്‍ശന നിയന്ത്രണത്തെതുടര്‍ന്ന് വിരളമായിരിക്കുകയാണ്. ഈ കാരണങ്ങളാല്‍ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമുള്ള തെരുവുനായ്‌ക്കള്‍ ഭക്ഷണം കിട്ടാതെ അലയുകയാണ്.തെരുവുനായ്‌ക്കള്‍ക്ക് നിത്യേന ഭക്ഷണം കൊടുക്കുകയെന്നത് പ്രായോഗികമല്ല.മുഴുവന്‍ നായ്‌ക്കളെയും കൊന്നൊടുക്കാനും പറ്റില്ല.വന്ധ്യംകരണത്തിലൂടെ അവയെ ഇല്ലായ്‌മചെയ്യുക എന്നത് അല്‍പം നീണ്ട പ്രക്രിയയാണ്.
പ്രായോഗികവും ഭാരിച്ച സാമ്പത്തിക ബാദ്ധ്യതയും ഇല്ലാത്ത ഒരു നിര്‍ദ്ദേശം പറയാം. നായ്‌ക്കളെ കാടുകയറ്റുക എന്നതാണത്. പട്ടിയും പൂച്ചയുമെല്ലാം നാം വളര്‍ത്തുന്ന മൃഗങ്ങളാണെങ്കിലും വന്യമൃഗങ്ങളുടെ സ്വഭാവം കാണിക്കാറുണ്ട്. ഒരിക്കല്‍ ഇവയെല്ലാം വന്യമൃഗങ്ങളായിരുന്നല്ലോ. മനുഷ്യന്‍ വളര്‍ത്തുമൃഗമാക്കിയപ്പോഴാണല്ലോ അവയ്‌ക്ക് സ്വഭാവ മാറ്റം സംഭവിച്ചത്. അതുകൊണ്ട് ഇവകള്‍ കാട്ടിലായാലും അവയുടെ തനി വന്യസ്വഭാവം പുറത്തെടുത്ത് ഇരതേടുകയും സ്വയം രക്ഷിച്ചുകൊള്ളുകയും ചെയ്യും. തെരുവുപട്ടികളെ പിടിച്ച് അതതുപ്രദേശങ്ങള്‍ക്കു സമീപമുള്ള ഉള്‍വനത്തില്‍ കൊണ്ടുവിട്ടാല്‍ അവ മടങ്ങിവരാതെ ഇരതേടി ജീവിച്ചുകൊള്ളും. ചെറിയചെറിയ കൂട്ടങ്ങളായി കുറച്ചകലത്തില്‍ അവയ്‌ക്ക് ജലവും ഇരകളും കിട്ടുന്ന സ്ഥലങ്ങളിലായിരിക്കണം വിടേണ്ടത്. പട്ടികള്‍ക്ക് കാട്ടില്‍ പുലികളെയും കടുവകളെയും മാത്രമേ ഭയപ്പെടേണ്ടതായിട്ടുള്ളൂ. ഇവ എണ്ണത്തില്‍ വളരെ കുറവുമാണ്. അവകളില്‍നിന്നു രക്ഷപ്പെടാന്‍ നായ്‌ക്കള്‍ക്കറിയാം.
മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തിന് കാര്യമായ സാമ്പത്തിക ബാദ്ധ്യതയോ പ്രായോഗിക ബുദ്ധിമുട്ടോ ഇല്ലെങ്കിലും എന്തിനും ഏതിനും തടസ്സം പറയാന്‍ കാരണങ്ങള്‍ കണ്ടെത്തി ഉടക്കുപറയുന്ന അധികാരികളും കപട മൃഗസ്‌നേഹികളും ഉണ്ടെന്നറിയാം. മേല്‍പ്പറഞ്ഞ നിര്‍ദ്ദേശത്തില്‍ ക്രൂരത ഒന്നുമില്ല. കാട്ടില്‍ അവയെ അവയുടെ വിധിക്കു വിടുക; മറ്റുള്ള കാട്ടുമൃഗങ്ങളെപ്പോലെ.
വി.സുകുമാരപിള്ള, പല്ലാരിമംഗലം
















