ഇന്നലെകളില്‍ കാണാത്തതൊക്കെയും ഇന്നു കാണും,നാളെയും കാണും. അതിജീവനത്തിന്റെ മുറവിളി അത്രത്തോളമുണ്ടിന്നീലോകത്ത്. ഞാനാണ് ശരി. എന്റേത് മാത്രമാണ് ശരി എന്ന കല്‍പിതധാരണയാണ് മൂലകാരണം. സ്വന്തം ജനങ്ങളില്‍നിന്നും ഇത്രയേറെ ശത്രുതയുടെ ചൂട് അറിയുന്ന ഒരു സംസ്‌കൃതി വേറെയുണ്ടോ എന്നത് സംശയം മാത്രം. തനത് മൂല്യങ്ങളെ അടച്ചാക്ഷേപിക്കുമ്പോഴും പഠനങ്ങളുടെ കുറവ് മൂലവും കപടപഠിതാക്കളുടെ ജല്‍പനങ്ങളില്‍നിന്ന് ആവേശമുള്‍ക്കൊണ്ടും സത്യത്തിനെതിരെ വാചാലമാകുകയെന്നത് ആധുനികതയുടെ വിഷസൂചിക മാത്രമാണോ.
ഭൂരിപക്ഷം അസംഘടിതമാകുമ്പോഴും ന്യൂനപക്ഷം സംഘടിതമാകുമ്പോഴും ഉണ്ടാകുന്ന വികലതയാണീ കാണുന്നത്.സംഘടിതരുടെ ശക്തിയും അസംഘടിതരുടെ ശക്തിശൂന്യതയും പുറത്തുളളവര്‍ക്ക് തല്ലുവാനുളള സുഖം കൂട്ടിക്കൊണ്ടിരിക്കും. ശക്തനേ എന്നും നിലനില്‍ക്കൂ എന്നതാണ് പ്രകൃതിമതം. ഇത് ഇന്ന് മാത്രമല്ല ഇന്നലെയും ഇനി നാളെയും ഇങ്ങനെയായിരിക്കും, നമ്മള്‍ ശക്തരാകാത്തിടത്തോളം. ഒരു കാലത്ത് വര്‍ണ്ണവൈവിധ്യത്തിന്റെ അസ്പൃശ്യതയുടെ പേരില്‍ അകന്നുനിന്നപ്പോള്‍ 1921 ലെ മാപ്പിള ലഹളയുടെ കുരുക്കിലകപ്പെടാന്‍ പാകത്തിലായി മാറി മലബാറിലെ ഹിന്ദുഭൂരിപക്ഷം.
അയിത്തോച്ഛാടനത്തിനെതിരെ പോരാടിയ ശ്രീനാരായണ ഗുരുവും അയ്യന്‍കാളിയും ഇന്ന് സമൂഹമനസാക്ഷിയിലുണ്ടാക്കിയ സ്വാധീനം തുലാസ്സിലിട്ട് അമ്മാനമാടാന്‍ മെനക്കെടുന്ന വര്‍ഗ്ഗം സമൂഹമനസാക്ഷിയില്‍ നിന്ന് നിഷ്‌കാസിതരാകും.
ഇന്നത്തെ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് കേരളത്തിന്റെ നവോത്ഥാനപ്രക്രിയയ്‌ക്ക് ചുക്കാന്‍ പിടിച്ചതെന്ന അവരുടെ വിവക്ഷ ഒരിക്കലും ചരിത്രത്തിന് യോജിക്കാത്തതാണ്. 1936 നവംബര്‍ മാസം 12-ന് പ്രഖ്യാപിച്ച ക്ഷേത്രപ്രവേശനവിളംബരം പി. കൃഷ്ണപിള്ളയുടെയും എ.കെ. ഗോപാലന്റെയും പ്രവര്‍ത്തനം മൂലമാണെന്ന ധാരണ പരത്തല്‍ അസ്ഥാനത്താണ്. 1812 ലെ കുറിച്യര്‍ ലഹള, 1891 ലെ മലയാളി മെമ്മോറിയില്‍, മാറുമറയ്‌ക്കല്‍ സമരം, 1924 ലെ വൈക്കം സത്യാഗ്രഹം തുടങ്ങിയവയ്‌ക്ക് 1939 ല്‍ രൂപീകൃതമായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് എന്തവകാശം? കേരള ചരിത്രത്തിന്റെ സമൂലപരിവര്‍ത്തനവും ഈവിധം സര്‍വ്വജനതൊഴിലാളി സമരങ്ങള്‍ മൂലമുണ്ടായതെന്ന പ്രചാരണവും ചരിത്രം പരിശോധിക്കുമ്പോള്‍ അസ്ഥാനത്താണ്.
1853 ല്‍ ആഗസ്റ്റില്‍ ജനിച്ച ചട്ടമ്പിസ്വാമികളും 1854 ആഗസ്റ്റ് മാസത്തില്‍ ജനിച്ച ശ്രീനാരായണ ഗുരുദേവനും കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളെ ഒരുപോലെ ഉദ്ധരിക്കാന്‍ വേണ്ടി ദൈവനിയോഗത്താല്‍ അവതരിക്കപ്പെട്ടവര്‍ ആയിരുന്നു.താന്താങ്ങള്‍ ജനിച്ച ജാതിവിഭാഗങ്ങളിലെ അനാചാരങ്ങള്‍ക്കെതിരെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെയും ശക്തിയുക്തം പോരാടി. ഈ ദിവ്യന്മാരുടെ ജനനത്തിനുശേഷം 10 വര്‍ഷം കഴിഞ്ഞ് ഭൂജാതനായ മഹാത്മാ അയ്യന്‍കാളി അധഃകൃതവിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ ദിവ്യദേഹങ്ങളോടൊത്ത് ചേര്‍ന്ന് ത്രിമൂര്‍ത്തികളായി കേരളക്കരയില്‍ പരിലസിച്ചു.
ഈ സാമൂഹിക നവോത്ഥാനനായകരുടെ പ്രവര്‍ത്തനങ്ങളുടെ മഹത്വം മനസ്സിലാക്കണമെങ്കില്‍ 19-ാം ശതകത്തിലെ ഹിന്ദുസമൂഹത്തിലെ അനാചാരങ്ങളെയും കേരളക്കരയിലെ സാമൂഹ്യഅസമത്വങ്ങളെയുംകുറിച്ച് ചിന്തിക്കേണ്ടതാണ്.അക്കാലത്ത് നിലനിന്ന ബ്രാഹ്മണമേധാവിത്വം അതിന് താഴോട്ടുളള ജാതികളുടെ അവശതകള്‍ കാണാതെ ദൈവത്തോട് ഏറ്റവും അടുത്തുനിന്നവര്‍ എന്നനിലയില്‍ എല്ലാ കാലത്തെയും അധീശത്വത്തിന് ശ്രമിച്ചു.വേദപിന്തുണയില്ലാത്ത ആചാരങ്ങളിലൂടെ തങ്ങളില്‍നിന്ന് നിശ്ചിതദൂരം മാറി നായന്മാര്‍, ക്ഷേത്രിയര്‍ എന്നിവര്‍ക്കും ഇവരില്‍ നിന്ന് നിശ്ചിതദൂരം ഈഴവര്‍ക്കും ഈഴവരില്‍ നിന്ന് നിശ്ചിതദൂരം മറ്റ് വര്‍ഗ്ഗക്കാര്‍ക്കും അവരില്‍നിന്ന് നിശ്ചിതദൂരം ഗിരിവര്‍ഗ്ഗക്കാര്‍ക്കും കല്‍പ്പിക്കപ്പെട്ടു.
രാജകുടുംബത്തില്‍ നിന്നോ ബ്രാഹ്മണരില്‍ നിന്നോ കൈകടന്നുവന്ന വസ്തുവകകളിലൂടെ ഒരു ജന്മി വിഭാഗം ഉരുത്തിരിഞ്ഞുവന്നു. അവിടുത്തെ പണിക്കാരായി മറ്റ് വിഭാഗങ്ങളും, അങ്ങനെ ശക്തര്‍ അതീശത്വം സ്ഥാപിച്ചു. ഇതിന്റെ ആധുനികരൂപമാണ് ന്യൂനപക്ഷസംഘടിതവിഭാഗം. സാമ്പത്തികച്യുതി അടിമത്തത്തിന്റെ ചവിട്ടുപടിയായി രൂപാന്തരംപ്രാപിച്ചു. അതുവഴി പുതിയ വ്യവസ്ഥിതികള്‍ ഉരുത്തിരിഞ്ഞു. നാമിന്ന് കാണുന്ന ആധുനിക മതേതരവ്യാഖ്യാനങ്ങളുടെ തുടക്കവും അവിടെ നിന്നാണ്. മതതരത്വത്തിന്റെ അര്‍ത്ഥംപോലും അന്യമായ ഒരു രാഷ്‌ട്രീയനേതൃത്വമാണ് ഇന്ന് ഭരണം കൈയാളുന്നത് എന്ന് തോന്നുന്നു. ഇത് ബോധപൂര്‍വ്വമായ അര്‍ത്ഥമറിയായ്‌കയാണ്. മതങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാം. എന്നാല്‍ മതപ്രീണനത്തിനായുളള ആനുകൂല്യങ്ങള്‍ പടച്ചുവിടുമ്പോള്‍ ഭാരതപൈതൃകം പേറുന്ന മറ്റ് മതങ്ങള്‍ ഇന്നാട്ടിലുണ്ടെന്ന് മറക്കരുത്.
കേരളത്തിലെ വികസനത്തിന് വേണ്ടുന്ന സ്ഥലം നല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍, പാവപ്പെട്ട ഗിരിജനങ്ങള്‍ക്കും ആലംബഹീനരായ കര്‍ഷകര്‍ക്കും കൃഷിഭൂമി പതിച്ച് നല്‍കാന്‍ ആവശ്യപ്പെടുമ്പോള്‍ ഇവിടെ മിച്ചഭൂമിയില്ല. മാനന്തവാടിയില്‍ 14 ഏക്കര്‍ ഭൂമി (14 കോടിയുടെ മുതല്‍) 1367 രൂപയ്‌ക്ക് സെന്റ് ജോര്‍ജ്ജ് പളളിക്ക് കൈമാറി. തലസ്ഥാനത്ത് സിഎസ്‌ഐ പളളിക്ക് 60 കോടിയുടെ ഭൂമി (രണ്ടര ഏക്കര്‍) സൗജന്യമായി കൊടുത്തു. ഇരങ്ങാലക്കുടയില്‍ 45 കോടി വിലവരുന്ന സ്ഥലം വെറും ഒന്നരലക്ഷത്തിന് കൊടുത്തുകൊണ്ട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ മതേതരസ്വഭാവം നിലനിര്‍ത്തി!ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ശാന്തിമാര്‍ക്ക് ശമ്പളം കൊടുക്കാന്‍ കാശില്ല.പട്ടിണിപ്പാവങ്ങളായ പിന്നോക്കസമുദായങ്ങള്‍ക്ക് ലംപ്‌സം ഗ്രാന്റ് കൂട്ടിനല്‍കാന്‍ പണമില്ല.കേരളത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ ഗുണനിലവാരം ഇക്കഴിഞ്ഞ മാസത്തിലെ സര്‍വ്വെ റിപ്പോര്‍ട്ടില്‍ വ്യക്തമാവുകയുണ്ടായി.35 ശതമാനം വരുന്ന കുട്ടികള്‍ക്ക് എഴുത്തും വായനയും അറിയില്ല.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നത് ഇവിടുത്തെ ഭൂരിപക്ഷസമുദായമാണ്. അവര്‍ പഠിക്കുന്നത് ഇത്തരത്തിലുളള സ്‌കൂളുകളിലാണ്.അങ്ങനെ ഒരുവിഭാഗം ജനതയെ വീണ്ടും മുഖ്യധാരാ ജീവിതനിലവാരത്തില്‍ നിന്നും പിന്തളളാന്‍ സംഘടിതവിഭാഗത്തിന് കഴിഞ്ഞു.
അവഹേളനങ്ങളുടെ പട്ടികയില്‍ ഇതാ നാരായണ ഗുരു വീണ്ടും. ഗുരുദേവന്റെ ദര്‍ശനങ്ങള്‍ അറുപിന്തിരിപ്പന്‍ ആശയങ്ങളാണെന്ന് ഒരു കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കേരള ജനതയെ അറിയിച്ചു.ഗുരുദേവന്റെ അരുമശിഷ്യന്‍ കുമാരനാശാന്‍ പട്ടും വളയും വാങ്ങി ബ്രിട്ടീഷുകാരുടെ പാദസേവകനായെന്ന് ആക്ഷേപിച്ചിട്ടും ആ പ്രസ്ഥാനത്തെ തങ്ങളുടെ നെഞ്ചോട് ചേര്‍ത്ത് ഇവിടുത്തെ ഈഴവവിഭാഗം കൊണ്ടുനടന്നു. എന്നിട്ടിപ്പോള്‍ തങ്ങളുടെ പരമാചാര്യനും ദൈവതുല്യനുമായ ഗുരുദേവനെ കഴുത്തില്‍ കയറിട്ട് കുരിശിലുമേറ്റി സഖാക്കള്‍.
തങ്ങളുടെ അസ്ഥിവാരത്തിന്റെ തകര്‍ച്ചയുടെ സ്വരം ഈ നരാധമന്‍മാരുടെ ചെവിയില്‍ മുഴങ്ങാന്‍ തുടങ്ങിയതിനാലാണ് ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം ഓണാഘോഷത്തിന്റെ രൂപത്തില്‍ പര്യവസാനിച്ചത്.ചങ്കൂറ്റമില്ലെങ്കില്‍ ഇതിനൊക്കെ തുനിഞ്ഞിറങ്ങുന്നത് എന്തിനെന്ന് കേരള സമൂഹം ചോദ്യംചെയ്യുന്നു. ആവിഷ്‌കാരത്തിന് മുറവിളി കൂട്ടുന്ന ഇക്കുട്ടര്‍ ടി.പി 51 എന്ന സിനിമയെ ചെറുക്കാന്‍ ശ്രമിക്കുന്നു. സംവിധായകന്‍ മൊയ്തു താഴത്തിന്റെ ആവിഷ്‌കാരസ്വാതന്ത്ര്യം കുപ്പത്തൊട്ടിയില്‍. എ.ആര്‍. റഹ്മാനെതിരെ ഫത്വാ. എന്തേ പ്രതികരണം കണ്ടില്ല?
















