എസ്എൻഡിപി യോഗം രാഷ്‌ട്രീയപാർട്ടി രൂപീകരിക്കാൻ പോകുന്നു എന്ന ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രഖ്യാപനം ഇടതു-വലതു പാർട്ടികളെ പ്രത്യേകിച്ച് ഇടതുപക്ഷത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. എസ്എൻഡിപി രാഷ്‌ട്രീയ പാർട്ടിയുണ്ടാക്കിയാൽ ബിജെപിയുമായി സഹകരിക്കാനുള്ള സാധ്യതയാണ് ഇരുമുന്നണികളേയും ഒരുപോലെ പ്രകോപിതരാക്കുന്നത്. സിപിഎമ്മാണ് ഈ വിഷയത്തിൽ കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത്.
അടുത്തിടെ ഒരു ഘോഷയാത്രയിൽ ഡിവൈഎഫ്‌ഐ ശ്രീനാരായണഗുരുവിനെ കുരിശിലേറ്റിയ നിശ്ചലദൃശ്യം അവതരിപ്പിച്ചത് സിപിഎമ്മിനെ വിവാദത്തിലകപ്പെടുത്തിയിരുന്നു. വെളുക്കാൻ തേച്ചത് പാണ്ടായ ജാള്യതയിലാണ് സിപിഎം. മഞ്ഞവസ്ത്രം ധരിച്ച ഗുരുവിനെ രണ്ടുപേർ കുരിശിൽ തറയ്‌ക്കുന്നതായിരുന്നു ദൃശ്യം. ഗുരുവിന്റെ വാക്യമായ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് എന്നത് തിരുത്തി പല ജാതി പല മതം പല ദൈവം എന്നാക്കുകയും ചെയ്തിരുന്നു. ഗുരുവിനെ അവഹേളിക്കാൻ ഇതിൽപ്പരം എന്താണ് വേണ്ടത്? സ്വാഭാവികമായും എസ്എൻഡിപി യോഗവും ശ്രീനാരായണ ഭക്തരും പ്രകോപിതരാകുകതന്നെ ചെയ്തു. ഇടതുപക്ഷത്തിന്റെ അണികളിൽ ഭൂരിഭാഗവും ശ്രീനാരായണീയരാണ്.
എസ്എൻഡിപി രാഷ്‌ട്രീയ പാർട്ടിയുണ്ടാക്കിയാൽ അത് തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് കനത്ത തിരിച്ചടിയാവുമെന്ന് വിലയിരുത്തുന്നവരുണ്ട്. ഇതിനടിസ്ഥാനം വിശ്വഹിന്ദുപരിഷത് നേതാവ് പ്രവീൺ തൊഗാഡിയയുമായും ബിജെപി പ്രസിഡന്റ് അമിത് ഷായുമായും വെള്ളാപ്പള്ളി കൂടിക്കാഴ്ച നടത്തിയതും സിപിഎമ്മിന്റെ ആശങ്കയ്‌ക്ക് അടിസ്ഥാനമാണ്.
എസ്എൻഡിപി പാർട്ടി രൂപീകരണം ചർച്ചചെയ്തപ്പോൾ അസംബ്ലി തെരഞ്ഞെടുപ്പിന് മുമ്പായി ഒരു തീരുമാനമെടുക്കാമെന്ന നിലപാടിൽ എത്തിയിരിക്കുകയാണ്. അതിനുമുൻപ് വെള്ളാപ്പള്ളി നടേശൻ കാസർകോട് മുതൽ തിരുവനന്തപുരം രഥയാത്ര നടത്താനും നിശ്ചയിച്ചിട്ടുണ്ട്. മറ്റ് സാമുദായിക സംഘടനകളുമായും ചർച്ചനടത്തും. ഇതോടെ പാർട്ടിയിൽനിന്ന് പിന്നോക്ക-ദളിത് വിഭാഗങ്ങളുടെ വൻകൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന ഇടതുപാർട്ടികളുടെ ഭയം അസ്ഥാനത്തല്ല. യോഗക്ഷേമസഭാ നേതാവ് കാളിദാസ ഭട്ടതിരിപ്പാട് വെള്ളാപ്പള്ളിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയതായി വ്യക്തമാക്കിയിട്ടുണ്ട്.
എസ്എൻഡിപി പാർട്ടിയുണ്ടാക്കിയാൽ പിന്തുണക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു. സ്വതന്ത്രമായ നിലപാട് സ്വീകരിക്കുമ്പോഴും ബിജെപിയോട് അയിത്തമില്ലെന്ന് വെള്ളാപ്പള്ളി നടേശൻ എടുത്തുപറയുന്നുണ്ട്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ധാരണയുണ്ടാക്കാനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നില്ല. വെള്ളാപ്പള്ളി വളരെക്കാലമായി വിശാല ഹിന്ദു ഐക്യത്തിന്റെ വക്താവാണ്. പക്ഷേ എൻഎസ്എസ് ഈ ആശയത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ്. ഇടതു-വലതു മുന്നണികൾ ന്യൂനപക്ഷ പ്രീണനം നടത്തുകയും ഭൂരിപക്ഷസമുദായത്തെ അവഗണിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ സാമൂഹിക നീതിയ്‌ക്കായി പൊരുതാൻ ഒരു രാഷ്‌ട്രീയ പാർട്ടി രൂപീകരിക്കേണ്ടതാണെന്ന പൊതുവികാരമാണ് എസ്എൻഡിപി യോഗ സമ്മേളനത്തിൽ പങ്കെടുത്ത ബഹുഭൂരിപക്ഷം പേരും പ്രകടിപ്പിച്ചത്.
നായാടി മുതൽ നമ്പൂരിവരെയുള്ളവരുമായി ആശയവിനിമയം നടത്തി നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി രൂപീകരിക്കാനാണ് എസ്എൻഡിപി യോഗ തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെ തോൽപ്പിക്കാൻ എസ്എൻഡിപി രഹസ്യതീരുമാനം എടുത്തതായും പറയപ്പെടുന്നു. പാർട്ടി പ്രഖ്യാപനം ഡിസംബറിലെ കേരള യാത്രയിൽ ഉണ്ടാകുമെന്ന് അറിയുന്നു. ഭൂരിപക്ഷ സമുദായങ്ങളുടെ കൂട്ടായ്‌മ കാലഘട്ടത്തിന്റെ ആവശ്യമാണ് എന്ന സന്ദേശം പ്രചരിപ്പിക്കാനാണ് ഈ യാത്ര.
എസ്എൻഡിപിയുടെ താൽപ്പര്യങ്ങൾക്കല്ല, ഭൂരിപക്ഷ സമുദായങ്ങളെ അവഗണിക്കുന്ന മുന്നണികളുടെ നിലപാടുകൾക്കെതിരെയാണ് പാർട്ടി രൂപീകരിക്കുന്നതെന്നും സാമൂഹ്യനീതി എന്ന മുദ്രാവാക്യത്തിനായിരിക്കും പ്രാധാന്യം നൽകുകയെന്നും വെള്ളാപ്പള്ളി പ്രഖ്യാപിക്കുന്നു. കേരളത്തിൽ ഇന്ന് യുഡിഎഫ് സർക്കാർ അന്ധമായ ക്രൈസ്തവ-മുസ്ലിം പ്രീണന നയമാണല്ലൊ കൈക്കൊള്ളുന്നത്. അവർ ആവശ്യപ്പെടുന്നതെന്തും, അറബിക് സർവകലാശാലവരെ നൽകാൻ അധികാരമോഹിയായ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തയ്യാറാകുന്നതിനെ എന്തുവിലകൊടുത്തും ചെറുക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ എസ്എൻഡിപിയുടെ ഇപ്പോഴത്തെ നീക്കം സ്വാഗതാർഹമാണ്. അതേസമയം, മാറിവരുന്ന രാഷ്‌ട്രീയ കാലാവസ്ഥ ചൂഷണം ചെയ്ത് മുതലെടുപ്പ് നടത്താൻ യുഡിഎഫ് നേതൃത്വം ശ്രമിക്കും. ഇത് തിരിച്ചറിയാനുള്ള ബുദ്ധി ബന്ധപ്പെട്ടവർക്ക് ഉണ്ടാവണം.
















