മൂന്നാര്‍ കണ്ണന്‍ദേവന്‍ കമ്പനിയിലെ ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികള്‍ നടത്തിയ സമരം കേരളത്തില്‍ ട്രേഡ് യൂണിയനുകള്‍ക്ക് പുതിയൊരു പാഠവും അനുഭവവുമാണ്. ലായങ്ങളിലെ ചുവരുകള്‍ക്കുള്ളില്‍ ഉയര്‍ന്നിരുന്ന തേങ്ങലുകളുടെ പ്രതിഫലനമായിരുന്നു അത്. ഒരു തൊഴിലാളിക്ക് ശരാശരി 232 രൂപയാണ് ലഭിക്കുന്നത്. ഇതുകൊണ്ടുവേണം നാലഞ്ചുവയറു കഴിയാന്‍. ഇവര്‍ക്കാശ്രയം വിശേഷാവസരങ്ങളിലുള്ള ബോണസ് മാത്രമാണ്. അതുപോലും വെട്ടിക്കുറച്ചതാണ് രണാങ്കണത്തിലേക്ക് അവരെ എത്തിച്ചത്.
8,000 രൂപയ്‌ക്കുവേണ്ടി നടത്തിയ ഒരു ജീവന്മരണ പോരാട്ടമായിരുന്നു അത്. പുരുഷന്മാരുടെ സാന്നിദ്ധ്യമില്ലാത്ത സഹനസമരമായി മാറി മൂന്നാറിലേത്. തങ്ങളുടെ വഞ്ചിക്കുന്ന തൊഴിലാളി നേതാക്കളെ മനഃപൂര്‍വം മാറ്റിനിര്‍ത്തിയെന്നുള്ള പ്രത്യേകതകൂടി ഇതിനുണ്ട്. എഐടിയുസി, ഐഎന്‍ടിയുസി, സിഐടിയു എന്നീ സംഘടനാ നേതാക്കളെയാണ് തൊഴിലാളികള്‍ ഒഴിവാക്കിയത്. തീവ്രവാദിബന്ധം, ഭാഷാവിരോധം എന്നീ ദുഷ്പ്രചരണങ്ങളെ അതിജീവിച്ച സമരം. മന്ത്രിമാരേയും എംഎല്‍എമാരേയും വരെ ആട്ടിപ്പുറത്താക്കി.
ഗാന്ധിജിയുടേയും ജെപിയുടേയും സമരത്തിന്റെ അംശം ഉള്‍ക്കൊള്ളുന്ന സര്‍വസ്പര്‍ശിയായ സമരമാണ് മൂന്നാറില്‍ കണ്ടത്. അരുവിക്കരയ്‌ക്കുശേഷം കേരളത്തിലുണ്ടായ ഒരു രാഷ്‌ട്രീയ ഷോക്കായി മാറി മൂന്നാര്‍. രാഷ്‌ട്രീയ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ ഒരു ശുദ്ധീകരണത്തിനുള്ള മുന്നറിയിപ്പുകൂടിയാണ് മൂന്നാറിലെ വനിതാരത്‌നങ്ങളുടെ സമരം.
കെ.കുമാരന്‍, പാലക്കാട്
കണ്ണടച്ച് ഇരുട്ടാക്കരുത്
കേരളത്തിലെ നായാടിമുതല്‍ നമ്പൂതിരിവരെ ഒരുമിക്കുന്ന എത്ര വേദികളില്‍ കമ്മ്യൂണിസ്റ്റ് കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ പങ്കെടുത്തിട്ടുണ്ട് ? ഇല്ലതന്നെ. കാരണം ജാതിയെയും മതത്തെയും അകറ്റി നിര്‍ത്തി ലാഭംകൊയ്യുന്ന രാഷ്‌ട്രീയ അടവുനയമാണ് ഇത്തരം രാഷ്‌ട്രീയ കക്ഷികള്‍ സ്വീകരിച്ച് പോന്നിട്ടുള്ളത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ജാതിമത സ്‌നേഹം മതേതര പാര്‍ട്ടിയെന്ന് നാഴികയ്‌ക്ക് നാല്പതുവട്ടം കൊട്ടിഘോഷിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കാണിക്കുന്നത് നമ്മുക്ക് നോക്കികാണാം.
ഗുരുദേവന്റെ മതേതരത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്തുകൊണ്ട് അവരുടെ ബാനറില്‍ ചതയദിനാഘോഷം നടത്തുന്നില്ല ? ക്രിസ്തുമസ്ദിനത്തിലും നബിദിനത്തിലും പങ്കെടുക്കുകയോ ആ മഹാന്മാരുടെ ജീവിത സന്ദേശങ്ങള്‍ അന്നേ ദിവസം കവലകള്‍ത്തോറും വിളിച്ചുപറയുകയോ ചെയ്യുന്നില്ല. നാനാജാതി മതസ്തര്‍ അഭയകേന്ദ്രമായി കാണുന്ന മാതാ അമൃതാനന്ദമയീ ദേവിയെ എന്തുകൊണ്ട് കമ്മ്യൂണിസ്റ്റുകള്‍ മതേതരത്വത്തിന്റെ ജീവിച്ചിരിക്കുന്ന പ്രതീകമായി കണ്ട് പ്രകീര്‍ത്തിക്കുന്നില്ല ? ഇവിടെയാണ് പാര്‍ട്ടിയുടെ മതേതര മുഖംമൂടിയുടെ നേര്‍ക്കാഴ്ച വ്യക്തമാകുന്നത്. തങ്ങളെ അനുകുലിക്കുന്നവരും തങ്ങള്‍ അനുകൂലുക്കുന്നവരും മാത്രം മതേതരന്മാര്‍, മറ്റുള്ളവര്‍ വര്‍ഗീയകോമരങ്ങള്‍. പിഡിപിപോലുള്ള സംഘടനകളുമായി പാര്‍ട്ടി ഉണ്ടാക്കിയിട്ടുള്ള ബന്ധങ്ങള്‍ മാത്രം മതി ഉദാഹരണത്തിന്.
ശ്രീകൃഷ്ണനെ മാതൃകയാക്കി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ സംസ്‌കാരിക സംഘടനയായ ബാലഗോകുലമാണ് ശ്രീകൃഷ്ണ ജയന്തി ബാലദിനമായി ആചരിക്കുന്നത്. ഒരു സംഘടനയുടെയും പാരിപാടിയെ ഹൈജാക്ക് ചെയ്തിട്ടല്ല ബാലഗോകുലം സംഘടിപ്പിക്കുന്നത്. സമാജത്തെ ജാതിമത രാഷ്‌ട്രീയത്തിന് ഉപരിയായികാണുന്ന പ്രസ്ഥാനമായതുകൊണ്ടാണ് കമ്മ്യൂണിസ്റ്റ്കാരന്റെയും കോണ്‍ഗ്രസ്സ്‌കാരന്റെയും വീടുകളില്‍നിന്നും കുടുംബസമേതം ജനങ്ങള്‍ ശോഭയാത്രകളില്‍ പങ്കാളികളാണ്. ഭഗവാന്‍ ശ്രീകൃഷ്ണനില്‍ വിശ്വാസമുള്ളവര്‍ക്കെല്ലാം ഇത്തരം പരിപാടിയില്‍ പങ്കെടുക്കുകയോ സമാന സ്വഭാവമുള്ള പരിപാടികള്‍ സംഘടിപ്പിക്കുകയോ ചെയ്യാം – പക്ഷേ ചെയ്യുന്ന കാര്യം തുറന്നുപറയാനുള്ള ആര്‍ജവം ഉണ്ടായിരിക്കണം.
കഴിഞ്ഞ തൊണ്ണൂറ് വര്‍ഷമായി ഭരതത്തില്‍ പിളരാതെ തളരാതെ വളരുന്ന ആര്‍എസ്സ്എസ്സിന്റെ പലപരിപാടികളും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കോപ്പിയടിക്കുകയോ ഹൈജാക്ക് ചെയ്യുകയോ ആണ്. കായിക അഭ്യാസം, കുറുവടി തോളില്‍വച്ച് മാര്‍ച്ച് , യോഗ, ബാലസംഘം, ക്ഷേത്രഭരണം, ശോഭായാത്ര, നവോത്ഥാനനായകരുടെ ചിത്രങ്ങള്‍… അങ്ങനെ എന്തെല്ലാം. സ്വയം തെറ്റുകള്‍ മനസിലാക്കി തിരുത്താന്‍ തയ്യാറാകേണ്ടതിനുപകരം കണ്ണടച്ച് ഇരുട്ടാക്കുന്നത് ‘കാലം മാറിയത് അറിയാഞ്ഞിട്ടാകും.
കെ.ജി. സന്തോഷ്‌കുമാര്‍, ചേര്‍ത്തല
















