യു.കെ. അര്‍ജ്ജുനന്‍
കുറ്റിയാടി: പൂതംപാറ ചൂരണിമലയിലെ സ്റ്റോണ്‍ ക്രഷറിന്റെയും അനുബന്ധ കരിങ്കല്‍ ക്വാറിയുടെയും പ്രവര്‍ത്തനം മൂലം ദുരിതംപേറി ഒരു കുടുംബം. ആകെയുള്ള 25 സെന്റ് ഭൂമിയും കിടപ്പാടവും ഉപേക്ഷിച്ചു മറ്റൊരാളുടെ ആശ്രയത്തില്‍ കുടില്‍കെട്ടി കഴിയേണ്ട അവസ്ഥയിലാണ് ചൂരണിയിലെ അമ്പഴത്തിനാല്‍ വാസുവിനും കുടുംബത്തിനും ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൂരണിമലയില്‍ സ്റ്റോണ്‍ ക്രഷറും അനുബന്ധ പാറമടയും ആരംഭിച്ചത്. രണ്ട് ക്രഷറുകളും അഞ്ചോളം കരിങ്കല്‍ ക്വാറികളുമാണ് ഇവിടെയുള്ളത്. ഇതിനടുത്ത് ഉണ്ടായിരുന്ന താമസക്കാരില്‍ ഏറെപ്പേരുടെ വീടും സ്ഥലവും ക്വാറി ഉടമകള്‍ വിലകൊടുത്തു വാങ്ങുകയാണ് ചെയ്തത്.
പാറപൊട്ടിക്കുമ്പോള്‍ പാറക്കഷണങ്ങള്‍ തെറിച്ചുവീണ് കുടിവെള്ളം മലിനമായതോടെ വാസുവിന് ഇവിടെ കഴിയാന്‍ പറ്റാത്ത അവസ്ഥ വന്നു. പരിഹാരത്തിന് വേണ്ടി ശ്രമിച്ചെങ്കിലും ക്വാറി ഉടമകള്‍ തയ്യാറായില്ല. ടാപ്പിംഗ് തൊഴിലാളിയായ വാസുവും കുടുംബവും അവിടെ നിന്ന് മാറി തന്റെ തൊഴിലുടമയുടെ സ്ഥലത്ത് ഷെഡ്ഡ് കെട്ടി കഴിയുകയാണിപ്പോള്‍. മറ്റുള്ളവരെയെല്ലാം വീടും സ്ഥലവു വിലകൊടുത്ത് വാങ്ങിയ ക്വാറി ഉടമകള്‍ വാസുവിനോട് ഈ സമീപനവും കാണിച്ചില്ല. ഒടുവില്‍ നീതിതേടി കല്ലാച്ചി കോടതിയെ സമീപിച്ചു വാസു. പരാതി കോടതി സ്വീകരിക്കുകയും വീടിനോട് ചേര്‍ന്നുള്ള കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം സ്റ്റേ ചെയ്യുകയും ചെയ്തു. എന്നാല്‍ കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ വാസുവിന്റെ വീടും ക്വാറിയും തമ്മില്‍ 78 മീറ്റല്‍ ദൂരവ്യത്യാസം ഉണ്ടെന്നും വീടുകളില്‍ നിന്നും 50 മീറ്റര്‍ ദൂരപരിധി ഉണ്ടെങ്കില്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കാമെന്നുള്ള റിപ്പോര്‍ട്ടു നല്‍കി. ക്വാറി ഉടമയുടെ ഈ വാദം അംഗീകരിച്ചുകൊണ്ട് കോടതി സ്റ്റേ നീക്കി. ഇപ്പോള്‍ മലയാരത്ത് പാറഖനനം തകൃതിയിലാണ്. മേല്‍കോടതികളെ സമീപിച്ച് കേസ് നടത്താനുള്ള പണവും വാസുവിനില്ല. അധികൃതരെയും നിയമത്തെയും വിലയ്‌ക്കെടുക്കാന്‍ കഴിയുന്ന സമ്പന്നരാണ് ഖനനത്തിന് പിന്നില്‍. അതുകൊണ്ട്തന്നെ നിതി എങ്ങിനെ ലഭിക്കുമെന്ന് വാസുവും കൂടുംബവും ഉന്നയിക്കുന്നത്.
















