ഏതുരോഗവും അസ്വസ്ഥത യുണ്ടാക്കുന്നതാണ്. പനിയായാലും ജലദോഷമായാലും തലവേദനയായാലും അതിന്റേതായ പ്രയാസമുണ്ടാക്കും. കാന്‍സറും ഹൃദ്രോഗവും ഉണ്ടായാല്‍ അതിന്റെ ബുദ്ധിമുട്ട് പറയേണ്ടതില്ല. എന്നാല്‍ അതിനെക്കാള്‍ അലോസരമുണ്ടാക്കുന്ന രോഗമുണ്ട്. രോഗിക്കുമാത്രമല്ല ബന്ധുക്കള്‍ക്കും ശത്രുക്കള്‍ക്കും സഹായികള്‍ക്കുമെല്ലാം അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടിവരും. അതാണ് മൂലക്കുരുവും അതിനോടൊപ്പമുള്ള പരുവും. പരുപൊട്ടിയാല് നില്‍ക്കാനും ഇരിക്കാനും എഴുതാനും വായിക്കാനുമൊന്നും സാധിക്കില്ല. ദേഷ്യമാണെങ്കില്‍ പറയേണ്ടതുമില്ല. കാണുന്നവരോടെല്ലാം തട്ടിക്കയറും. മിത്രങ്ങളെപ്പോലും ശത്രുക്കളാക്കും.കാറല്‍ മാര്ക്സിന് പിടിപെട്ട രോഗമായിരുന്നു മൂലക്കുരു. ഏറെ അലട്ടിക്കൊണ്ടിരുന്ന രോഗത്തിനിടയിലാണ് മാര്‍ക്സ് ‘മൂലധനം’ എഴുതി പൂര്‍ത്തിയാക്കിയത്.
1867ല്‍ ഇതിന്റെ കൈയെഴുത്തുപ്രതി പ്രസാധകനയച്ചപ്പോള്‍ മാര്‍ക്സ് പറഞ്ഞു. ”എന്റെ ആരോഗ്യവും ജീവിതസന്തുഷ്ടിയും കുടുംബവും ബലിയര്‍പ്പിക്കപ്പെട്ട പ്രയത്നം”. മനുഷ്യവര്‍ഗത്തിനുവേണ്ടി പ്രയത്നിക്കുക,അതായിരുന്നത്രെ മാര്‍ക്സിസ് ഏറ്റവും ഇഷ്ടപ്പെട്ട ശൈലി. മാര്‍ക്സിനെ അനുഗമിച്ചവരാകട്ടെ രോഗം സ്വന്തമാക്കുകയും ശൈലി ഉപേക്ഷിക്കുകയും ചെയ്തു. അതാണ് ലോകമെമ്പാടും കമ്മ്യൂണിസ്റ്റുകാര്‍ക്ക് അപചയം സംഭവിക്കാന്‍ മുഖ്യകാരണം.
ലോകത്ത് മാത്രമല്ല, ഭാരതത്തിലും സ്ഥിതി മറിച്ചല്ലല്ലൊ. ഭാരതത്തിന്റെ ഭരണം കോണ്‍ഗ്രസിനുശേഷം കമ്മ്യൂണിസ്റ്റുകാര്ക്കെന്ന് കരുതിയതാണല്ലോ. രാജ്യത്തെ രണ്ടാമത്തെ കക്ഷി. നെഹ്റുവിനുശേഷം ചെങ്കോട്ടയില്‍ കൊടി ഉയര്‍ത്തുന്നത് ഇഎംഎസ് എന്നെഴുതിപിടിപ്പിച്ചു. പാടിപ്പാടി നടന്നു. ഇപ്പോള്‍ ദല്‍ഹിയില്‍ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍. മൂന്നരപതിറ്റാണ്ട് ഭരണം നയിച്ച പശ്ചിമബംഗാളില്‍ ചെങ്കൊടികളൊഴിഞ്ഞു. പട്ടിണിയും തൊഴിലില്ലായ്മയുംകൊണ്ട് പൊറുതിമുട്ടിയ പശ്ചിമബംഗാളിലെ ചെറുപ്പക്കാര്‍ ജോലിതേടി അലഞ്ഞലഞ്ഞ് കേരളത്തിലുമെത്തി. പശ്ചിമബംഗാളില്‍ തങ്ങളെ കുത്തുപാളയെടുപ്പിച്ച പ്രസ്ഥാനത്തെ കാണുന്നതുപോലും അവര്‍ക്ക് അറപ്പാണ്, വെറുപ്പാണ്. കേരളത്തില്‍ ചെങ്കൊടിയും കൊടി ഉയര്‍ത്തിയ തൂണും സ്തൂപവുമൊക്കെ തകര്‍ക്കുന്നത് ബംഗാളില്‍നിന്നും പാലായനം ചെയ്തെത്തിയ യുവാക്കളാണെന്ന ചര്‍ച്ച ഇന്ന് സജീവമാണ്. മലയാളിമാര്ക്സിസ്റ്റുകളാവട്ടെ സ്വയം ശവക്കുഴി തോണ്ടുകയാണ്. അതാണ് ശ്രീനാരായണ ഗുരുദേവനെ കുരിശിലേറ്റാന്‍ അവരെ പ്രേരിപ്പിച്ചത്.
ശ്രീനാരായണ ഗുരുവിനെ ആദരിക്കുന്നു, ബഹുമാനിക്കുന്നു. ആശയങ്ങളെ അംഗീകരിക്കുന്നു എന്നൊക്കെയാണല്ലോ സിപിഎമ്മുകാര്‍ ആവര്‍ത്തിക്കുന്നത്. ഗുരുദേവനോടല്ല എസ്എന്‍ഡിപി യോഗത്തിന്റെ നേതാക്കളോടാണെതിര്പ്പ് എന്നാണ് വിശദീകരണം. യോഗത്തിന്റെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണ് സിപിഎം നേതൃത്വം. വെള്ളാപ്പള്ളി നടേശന് എന്ത് കുറ്റം ചെയ്തിട്ടാണ് അദ്ദേഹത്തെ നശിപ്പിക്കാനൊരുങ്ങുന്നത്. ആത്മാഭിമാനവും അന്തസും കൈമോശം വന്നുപോയ ശ്രീനാരായണ ധര്‍മ്മ പരിപാലന യോഗത്തിന് ആത്മവിശ്വാസവും അന്തസ്സും ആഭിജാത്യവും നേടിക്കൊടുത്തതിനോ? ആരാലും അവഗണിക്കപ്പെട്ട് വെറും ആശ്രിതരായ ജനവിഭാഗത്തിന് സ്വന്തം കാലില്‍ നില്ക്കാന് ആത്മബോധവും ജീവിത സാഹചര്യവും ഉണ്ടാക്കിക്കൊടുത്തതിനോ? എല്ലാകാലത്തും തങ്ങളുടെ വെള്ളംകോരികളും വിറകുവെട്ടികളുമായി ഈഴവവാദി പിന്നാക്കവിഭാഗത്തിന് ആശ്രയിക്കാന്‍ പറ്റുന്ന സംഘടനയായി എസ്എന്‍ഡിപി യോഗത്തെ വളര്‍ത്തിയതിനോ? അതോ ശ്രീനാരായണീയ ദര്‍ശനങ്ങള്‍ക്ക് ആഗോളപ്രസക്തി നേടിക്കൊടുത്തതിനോ?
ശ്രീനാരായണ ഗുരുദേവന്റെ ഏത് ആദര്‍ശമാണ് സിപിഎം അംഗീകരിക്കുന്നത്? ഏതാണ് കമ്മ്യൂണിസ്റ്റുകാര്‍ക്ക് ജീവിതത്തില്‍ പകര്‍ത്താന്‍ കഴിയുക? ഏതെങ്കിലും ഒന്ന് വിശദീകരിക്കാന്‍ കഴിയുമോ? ‘ഉപ്പോളം വരില്ല ഉപ്പിലിട്ടത്’ എന്ന ചൊല്ലുപോലെ ഇ.എം.ശങ്കരന് നമ്പൂതിരിപ്പാടിനോളം കമ്മ്യൂണിസം പഠിച്ചവരല്ലല്ലൊ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും. ശങ്കരന് നമ്പൂതിരിപ്പാട് എന്താണ് എഴുതിയത്? ‘ശ്രീനാരായണന്റെ ആശയങ്ങള്‍ക്ക് പിന്തിരിപ്പന് സ്വഭാവമാണുള്ളത്’. ഗുരുദേവന് സാമൂഹ്യ വിപ്ലവത്തിനും നവോത്ഥാനത്തിനും തുടക്കമിട്ട അരുവിപ്പുറം പ്രതിഷ്ഠ നടത്തിയതിന്റെ ശതാബ്ദി ആഘോഷം നടക്കുന്ന ദിവസമായിരുന്നു നമ്പൂതിരിപ്പാടിന്റെ ആക്ഷേപം. ഈ ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടിട്ടും പോകാതിരുന്നുകൊണ്ട് ഗുരുവിനെ ആക്ഷേപിക്കുന്ന ലേഖനം എഴുതുകയായിരുന്നു നമ്പൂതിരിപ്പാട്. ഗുരുദേവന്റെ ചിന്തകളെല്ലാം സിപിഎം ദൃഷ്ടിയില് പിന്തിരിപ്പനാണ്. എതിര്‍ക്കപ്പെടേണ്ടതാണ്. അന്ധവിശ്വാസം വളര്‍ത്തുന്നതാണ്.
യഥാര്‍ത്ഥത്തില്‍ സിപിഎം എതിര്‍ക്കുന്നത് വെള്ളാപ്പള്ളിയെ അല്ല, ഗുരുദേവനെ തന്നെയാണ്. അവര്‍ക്ക് മാര്‍ക്സിസിന്റെ അസുഖം കലശലായിരിക്കുകയാണ്. സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ രണ്ടുവരെ സഖാക്കള്‍ക്ക് പരുപൊട്ടും എന്നവര്‍ മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്. വാര്‍ഡ് തലത്തില്‍ അവരുടെ അഴിഞ്ഞാട്ടം ഈ കാലയളവിലുണ്ടാകുമെന്ന് മുന്‍കൂറായി പറഞ്ഞത് നന്നായി.
എസ്എന്‍ഡിപി യോഗത്തെ ആര്‍എസ്എസിന്റെ ആലയില്‍ കൊണ്ടുകെട്ടുന്നു. ആര്‍എസ്എസ് ഈ സംഘടനയെ വിഴുങ്ങാന്‍ പോവുകയാണ്. ഇതിന് വഴിയൊരുക്കുകയാണ് വെള്ളാപ്പള്ളി എന്നാണ് കുറ്റപത്രം. ഗുരുദേവന്റെ ആശയങ്ങളെ ഹൃദയത്തില്‍ ആവാഹിച്ചെടുത്തവരാണ് ആര്‍എസ്എസില്‍ പ്രവര്‍ത്തിക്കുന്നത.് എന്നാലും വെള്ളാപ്പള്ളി നടേശനും ആര്‍എസ്എസ് നേതൃത്വവും എവിടെയും ചര്‍ച്ച നടത്തിയിട്ടില്ല. യോജിച്ചു പ്രവര്ത്തിക്കുന്നതിനെക്കുറിച്ചാലോചിച്ചിട്ടുമില്ല. പിന്നെന്തിനാണ് ആര്‍എസ്എസ് ഉമ്മാക്കി കാട്ടി ശ്രീനാരായണീയരെ വിരട്ടുന്നത്. ഭാരതം ഭരിക്കുന്ന പാര്‍ട്ടിയുടെ അദ്ധ്യക്ഷനെ കേരളത്തിലെ ഒരു സാമൂഹ്യ സാമുദായിക സംഘടനയുടെ നായകന് ചെന്നുകണ്ടാല്‍ അത് വലിയ തെറ്റാണോ? കുറ്റമാണോ?
കേന്ദ്രഭരണം നടത്തുന്നവരുമായി ക്രൈസ്തവ- മുസ്ലിം സമുദായ സാരഥികള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്,ചര്‍ച്ച നടത്തിയിട്ടുണ്ട്. അന്നൊന്നും മൂര്‍ച്ഛിക്കാത്ത രോഗമെന്തേ വെള്ളാപ്പള്ളിയുടെ കാര്യത്തിലുണ്ടായത്? പ്രവീണ്‍ തൊഗാഡിയയുമായി സംസാരിച്ചതാണോ പ്രശ്നം? തൊഗാഡിയ പ്രഗത്ഭനായ ഡോക്ടറാണ്. കണ്ടുമുട്ടിയപ്പോള്‍ വെള്ളാപ്പള്ളിയുടെ രക്തസമ്മര്‍ദ്ദം പരിശോധിച്ചതിന് സിപിഎം നേതൃത്വം ബിപി കൂട്ടിയതെന്തിന്? തൊഗാഡിയ ആര്‍എസ്എസ് ഭാരവാഹിയല്ല. സംഘകുടുംബത്തിലെ വിശ്വഹിന്ദു പരിഷത്തിന്റെ മുതിര്‍ന്ന നേതാവാണ്. അതാണോ കുഴപ്പം? അതിനെക്കാള്‍ മുതിര്‍ന്ന അംഗമാണ് ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്). വര്‍ഷങ്ങളായി ബിഎംഎസും സിഐടിയുവും യോജിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്.
കേന്ദ്രസര്‍ക്കാരിനെതിരെ ഒന്നിനുപുറകെ ഒന്നായി സമരം നടത്താന്‍ തീരുമാനിക്കുന്നവരാണല്ലൊ സംയുക്ത ട്രേഡ് യൂണിയന് കമ്മറ്റി. അതില്‍ ബിഎംഎസിനെ കൂടെകൂട്ടാനും ഒരുമിച്ചിരിക്കാനും സിഐടിയുക്കാര്‍ക്ക് മടിയില്ല. ഇവിടെ സിപിഎമ്മുകാരുടെ രോഗം പ്രകടമാകുന്നുമില്ല. ബിഎംഎസുമായി സിഐടിയുവിനു ചേരാം. എസ്എന്‍ഡിപിയുമായി വിശ്വഹിന്ദുപരിഷത്തിനു സംസാരിച്ചുകൂടാ. ഇത് എവിടുത്തെ ന്യായമാണ്?
ഗുരുദേവന് ജാതിയും മതവുമില്ല. തനി മതേതരന്‍ എന്നാണ് വാദം. ശ്രീശങ്കരന്റെ മതം തന്നെയാണ് നമ്മുടേതും എന്നരുളിച്ചെയ്ത ഗുരുദേവന് എങ്ങനെ ഹിന്ദുവല്ലാതാകും. ജാതി വേണ്ടാ മതം വേണ്ട ദൈവം വേണ്ട എന്നല്ല. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്നാണ് ഗുരുദേവന് പറഞ്ഞത്. അടിമുടി ആത്മീയാചാര്യനാണ് ശ്രീനാരായണന്. 32ല്‍ പരം ക്ഷേത്രങ്ങളും 20 ആശ്രമങ്ങളും സൃഷ്ടിച്ച ഗുരുദേവന്റെ ആശയങ്ങളെ ക്ഷേത്രം തകരണമെന്നും ആശ്രമങ്ങള്‍ തകര്‍ക്കണമെന്നും ചിന്തിക്കുന്നവര്‍ക്ക് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും? മദ്യത്തിന്റെ പേരില്‍ വെള്ളാപ്പള്ളിയെ തള്ളിപ്പറയുന്നവര്‍ ‘ചെത്തുന്നവന് നാറും കുടിക്കുന്നവനും കൊടുക്കുന്നവനും നാറും’ എന്ന ഗുരുദേവന്റെ നിരീക്ഷണത്തെ അംഗീകരിക്കുമോ? ഏറ്റവും വലിയ ചെത്തുതൊഴിലാളി യൂണിയന് സിപിഎമ്മിന്റേതല്ലേ? നാളെ മുതല്‍ ചെത്തരുതെന്ന് പറയാന്‍ സിപിഎമ്മിനാകുമോ? ഗുരുവിനെ ദുര്‍വ്യാഖ്യാനം ചെയ്ത് തങ്ങളുടെ ചിന്തക്ക് ചേരുംവിധം മാറ്റിപ്പണിയാന്‍ നോക്കിയത് ഗുരുദേവന് ജ്ഞാനദൃഷ്ടികൊണ്ട് അറിഞ്ഞിരുന്നോ? അറിഞ്ഞെന്നുവേണം കരുതാന്‍. പലപല യുക്തിപറഞ്ഞ് പാമരന്മാര് കലഹിക്കുന്നതിനെക്കുറിച്ച് ഗുരുദേവന് ഓര്‍മ്മിപ്പിച്ചു.
പലമതസാരവു മേകമെന്നു പാരാ-
തുലകിലൊരാനയെയന്ധരെന്നപോലെ.
എല്ലാം സച്ചിതാനന്ദമെന്നാണ് ഗുരുദേവന്റെ പ്രവചനം. മറിച്ചാണെന്ന് പ്രചരിപ്പിക്കുകയും വാദിക്കുകയും സംഘര്‍ഷത്തിലേര്‍പ്പെടുകയും ചെയ്യുന്നത് മാര്‍ക്സിന്റെ രോഗം ആവാഹിച്ച് സ്വന്തമാക്കിയവരാണ്. അവര്‍ക്കാശ്വാസം നല്‍കണേ എന്നേ ഗുരുദേവനോട് പ്രാര്‍ത്ഥനയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: