രാജ്യത്തെ മൊത്തം സഹകരണ മേഖലയുടെ നിക്ഷേപത്തിന്റെ നേർപകുതി നിക്ഷേപം കേരളത്തിലാണ്. കേരളത്തിന് ആദ്യ സമ്പൂർണ സഹ. ബാങ്കിങ് സംസ്ഥാനമെന്ന പദവി കൈവരിക്കുന്നതിന് വേണ്ടി പ്രയത്‌നം ഊർജിതമായി നടക്കുകയാണ്. ഒരു വീട്ടിലെ ഒരംഗം ഏതെങ്കിലും ഒരു സഹസ്ഥാപനത്തിന് അംഗമാവുകയും സംഘത്തിന്റെ ഏതെങ്കിലും ഇടപാടുമായി ബന്ധപ്പെടുകയും ചെയ്യുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. സാമ്പത്തികരംഗത്ത് അമിതമായ സ്വകാര്യവൽക്കണമാണ് സഹകരണമേഖല നേരിടുന്ന ഒരു പ്രതിസന്ധി. അടുത്ത കാലത്ത് വന്നിട്ടുള്ള ചില നിയമഭേദഗതികളും കമ്മീഷൻ റിപ്പോർട്ടുകളും സഹകരണ മേഖലയെ അൽപം ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കേരളത്തിൽ സഹകരണസംഘങ്ങളുടെ എണ്ണം ദിവസേന വർദ്ധിക്കുന്നുണ്ടെങ്കിലും സഹകരണ വകുപ്പിന്റെ ജീവനക്കാരുടെ എണ്ണം വർഷങ്ങളായി അതേപടി തുടരുകയാണ്. ഇത് ‘വിഷൻ 2025’ൽ സഹകരണ മന്ത്രി തന്നെ സമ്മതിച്ചിരിക്കുകയാണ്. ജില്ലാതല താലൂക്ക് ജനറൽ വിഭാഗവും ഓഡിറ്റ് വിഭാഗവും പ്രവർത്തിക്കുന്നത് പഴയ സ്റ്റാഫ് ശേഷി ഉപയോഗിച്ചാണ്. ജനറൽ വിഭാഗത്തിലും ഓഡിറ്റ് വിഭാഗത്തിലും ജീവനക്കാരുടെ കുറവ് അനുഭവപ്പെടുകയാണ്. സംഘങ്ങളുടെ പ്രവർത്തനം കാര്യക്ഷമമാവണമെങ്കിൽ സഹകരണവകുപ്പ് എത്രയും വേഗം പുനഃസംഘടിപ്പിക്കേണ്ടതാണ്.
സഹകരണസംഘങ്ങളുടെ ഭരണസമിതി തെരഞ്ഞെടുപ്പ് രീതിയിലും ഇനിയും പ്രൊഫഷണൽ പരിവർത്തനം ആവശ്യമാണ്. ഐഡന്റിറ്റി കാർഡ് ഏർപ്പെടുത്തിയശേഷം ഏറെക്കുറെ കൃത്രിമങ്ങൾ ഒഴിവായെങ്കിലും കുറ്റമറ്റതായിട്ടില്ല.അംഗങ്ങളുടെ ഫോട്ടോ പതിച്ച രജിസ്റ്റർ (ഫാറം-6) മിക്ക സംഘങ്ങളും നിയമാനുസൃതമായി സൂക്ഷിക്കുന്നില്ല. പല ഭരണസമിതി അംഗങ്ങളും അവർക്ക് താല്പര്യമുള്ളവർക്ക് ഐഡന്റിറ്റി കാർഡ് രഹസ്യമായി നൽകുന്നുണ്ട്. വോട്ടർമാർക്ക് കൈവിരലിൽ മഷി അടയാളം പതിക്കാത്തത് കള്ള വോട്ടിന് ഇടംനൽകുന്നു.
സംഘങ്ങളുടെ പ്രവർത്തനപരിധിയെ സംബന്ധിച്ച് ഇന്നുള്ള നിയമങ്ങൾ പുനഃപരിശോധിക്കാവുന്നതാണ്. വകുപ്പ് 7(1)(സി) പ്രകാരം ചില സംഘങ്ങൾക്ക് പ്രവർത്തനപരിധി ബാധകമാക്കിയിട്ടില്ല. ഇത്തരം സംഘങ്ങളാണ് ഇന്ന് വ്യാപകമായി രജിസ്റ്റർ ചെയ്യപ്പെടുന്നത്. എന്നാൽ ചില പ്രാഥമിക വായ്‌പാസംഘങ്ങൾ പ്രവർത്തന പരിധി ലംഘിച്ച് മറ്റൊരു ബാങ്കിന്റെ പരിധിയിൽ പ്രവർത്തിച്ചുവരുന്നത് വിമർശന വിധേയമായിട്ടുണ്ട്. പരിധി നിയന്ത്രണം ഒഴിവാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യേണ്ടതാണ്.
സംഘത്തിന്റെ പ്രവർത്തനലാഭം സ്റ്റാറ്റിയൂട്ടറി വിഭജനം കഴിഞ്ഞാൽ ബാക്കി വരുന്നത് പ്രദേശത്തിന്റെ വികസന കാര്യത്തിൽ ഉപയോഗിക്കാൻ നിയമ ഭേദഗതി വേണം. അംഗങ്ങൾക്ക് സമാശ്വാസഫണ്ടായി ലാഭത്തിന്റെ 10 ശതമാനം, പരമാവധി ഒരു ലക്ഷം രൂപ,നീക്കിവെക്കണമെന്ന വ്യവസ്ഥ കഷ്ടതയനുഭവിക്കുന്ന അംഗങ്ങൾക്കായി ഉപയോഗിച്ചാൽ നല്ലതാണ്. വായ്‌പയെടുക്കുമ്പോൾ അംഗങ്ങളിൽ നിന്നീടാക്കുന്ന റിസ്‌ക്ഫണ്ട് ആനുകൂല്യം അർഹതപ്പെട്ടവർക്ക് ലഭിക്കുന്നുണ്ടോ എന്ന് സംശയമാണ്.
കാലത്തിനൊപ്പമുള്ള പരിവർത്തനം ഈ മേഖലയിൽ ആവശ്യമാണ്. കേന്ദ്രസർക്കാറിന്റെ പുതിയ പദ്ധതികളായ പെയ്‌മെന്റ് ബാങ്ക്, പോസ്റ്റ് ഓഫീസ് കോർബാങ്കിങ് ആക്കുന്നത് എന്നിവ സഹകരണമേഖല മത്സരബുദ്ധിയോടെ കാണേണ്ടതാണ്. രാജ്യത്തെ പിന്നാക്ക ഗ്രാമീണ മേഖലകളിലെ ജനങ്ങളെ സാമ്പത്തിക പ്രക്രിയകളിൽ ഭാഗമാക്കുന്നതിനായി ഉദ്ദേശിച്ചാണ് പോസ്റ്റോഫീസുകൾ കോർ ബാങ്കിങ്ങിലേക്ക് വരുന്നത്. കേരളത്തിൽ 2.41 കോടി ജനങ്ങൾ ഇന്ന് സഹകരണസംഘങ്ങളിൽ അംഗത്വമെടുത്തിട്ടുണ്ട്. ഇനിയും ഈ രംഗത്തെ പ്രഗത്ഭരെ ഉൾപ്പെടുത്തിക്കൊണ്ട് ആശയവിനിമയം നടത്തി കാതലായ മാറ്റങ്ങൾ സഹകരണമേഖലയിൽ വരുത്തേണ്ടതുണ്ട്.
സഹകാർ ഭാരതി സംസ്ഥാന പ്രസിഡന്റായ
ലേഖകൻ എഴുതിയ മികച്ച സഹകരണത്തിന്
മാറ്റങ്ങൾ അനിവാര്യം എന്ന ലേഖനത്തിന്റെ രണ്ടാംഭാഗം
















