റിയാദ്: സൗദി അറേബ്യയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ (ഐഎസ്) സാന്നിദ്ധ്യം ഹജ്ജ് തീര്‍ത്ഥയാത്രയ്‌ക്ക് ഭീഷണിയാകുന്നു. ബ്രിട്ടീഷ് രാജകുടുംബത്തോടടുപ്പമുള്ള അല്‍സൗദ് രാജകുടുംബത്തെ അട്ടിമറിയ്‌ക്കാന്‍ സൗദി അറേബ്യയില്‍ ഐഎസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഈമാസം ഒടുവില്‍ നടക്കുന്ന ഹജ്ജ് കര്‍മ്മത്തിനു ഭീഷണിയാകുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കുവൈറ്റില്‍ ഒരു ബോംബാക്രമണമുള്‍പ്പെടെ മെയ് മാസം മുതലിങ്ങോട്ടു നടത്തിയ നാല് ആക്രമണങ്ങളുടെ സ്വഭാവം വെച്ചു നോക്കുമ്പോള്‍ കാര്യങ്ങള്‍ അപകടകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അല്‍ സൗദ് രാജ കുടുംബമാണ് മുസ്ലിങ്ങളുടെ വിശുദ്ധ നഗരമായ മെക്കയും മദീനയും സംരക്ഷിക്കുന്നതിനു മേല്‍നോട്ടം വഹിക്കുന്നത്.
”സൗദിയാണ് ആത്യന്തിക ലക്ഷ്യമെന്ന് ഐഎസ് പ്രഖ്യാപിച്ചിട്ടുണ്ട്. അതിനു കാരണം മെക്കയും മദീനയുമാണ്. അതാണവരുടെ പരമലക്ഷ്യം,” സൗദി രാഷ്‌ട്രീയ വിശകലന വിദഗ്‌ദ്ധന്‍ ഫഹദ് നാസര്‍ പറയുന്നു. കിഴക്കന്‍ സൗദിയില്‍ മെയ് മാസം നടന്നത് രണ്ട് ബോംബു സ്‌ഫോടനങ്ങളാണ്. കുവൈത്ത് സിറ്റിയില്‍ ജൂണില്‍ നടന്ന സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപ്പെട്ടു.
മെക്കയില്‍നിന്ന് 250 കിലോ മീറ്റര്‍ അകലെ, ആഭായില്‍ ആഗസ്റ്റ് ആറിനു നടത്തിയ ചാവേര്‍ ആക്രമണം പള്ളിയ്‌ക്കുള്ളിലായിരുന്നു. 15 പേരാണ് കൊല്ലപ്പെട്ടത്. ഇതെല്ലാം നടത്തിയത് ഐഎസ് ആയിരുന്നു. ഈ സാഹചര്യത്തിലാണ് ഹജ്ജ് തീര്‍ത്ഥാടത്തിനു മേല്‍ ഐഎസ് ആക്രമണ സാധ്യത ഭയക്കുന്നത്.
















