കാഞ്ഞങ്ങാട്: ഹൊസ്ദൂര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ ആധാരത്തിന്റെ പകര്‍പ്പെടുക്കാനെത്തുന്നവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്നതായി ആക്ഷേപം. ആധാരത്തിന്റെ പകര്‍പ്പെടുക്കുന്നതിന് 310 രൂപയാണ് സര്‍ക്കാര്‍ ഫീസ്. എന്നാല്‍ ഹൊസ്ദൂര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസിലെത്തുന്നവര്‍ക്ക് സര്‍ക്കാര്‍ ഫീസിന് പുറമെ കോപ്പിയുടെ എണ്ണത്തിനനുസരിച്ച് പല സാധനങ്ങളും വാങ്ങിക്കൊടുക്കേണ്ടതായി വരുന്നുവെന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം പകര്‍പ്പെടുക്കാനെത്തിയ യുവാവിനോട് പകര്‍പ്പെടുക്കുന്ന പ്രിന്ററിന്റെ ടോണറില്‍ മഷിയില്ലെന്നും മഷി നിറച്ചാല്‍ പ്രിന്റെടുക്കാമെന്നും അധികൃതര്‍. പകര്‍പ്പ് അത്യാവശ്യമായിരുന്ന ഇയാള്‍ സമ്മതിക്കുകയായിരുന്നു. മഷി നിറയ്‌ക്കേണ്ട സ്വകാര്യ സ്ഥാപനത്തിന്റെ പേരും കുറിച്ചുകൊടുത്തു. ഇവിടെ നിന്ന് മാത്രമെ വാങ്ങാവു എന്ന ഉപദേശവും നല്‍കി. 310 രൂപ യഥാര്‍ത്ഥ ഫീസിന് പുറമെ യുവാവിന് ചിലവായത് ടോണറിന്റെ തുകയായ 450 രൂപ. പകര്‍പ്പിനുള്ള പേപ്പറിന്റെ വില വേറെയും. സബ് രജിസ്ട്രാര്‍ ഓഫീസറുടെ പേരിലാണ് സ്ഥാപനത്തില്‍ നിന്നും ബില്ലെഴുതിയിട്ടുള്ളത്.
സാധാരണക്കാരന് ലോണെടുക്കാനാണ് ആധാരത്തിന്റെ പകര്‍പ്പ് ആവശ്യമായി വരുന്നത്. എന്നാല്‍ ഇത് ലഭിക്കണമെങ്കില്‍ പുകയിലയുടെ പരസ്യത്തില്‍ പറയുന്നതുപോലെ വലിയ വില നല്‍കേണ്ടിവരുന്നു. പകര്‍പ്പെടുക്കാനായി ഉപയോഗിക്കുന്ന ക്യാമറയ്‌ക്ക് ആകെയുള്ളത് ഒരു ബാറ്ററി. ഇതാകട്ടെ രാജപുരം, ഹൊസ്ദൂര്‍ഗ് രജിസ്ട്രാര്‍ ഓഫീസുകളില്‍ മാറി മാറിയാണ് ഉപയോഗിക്കുന്നത്. ഇത് ഉപഭോക്താവിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പറയുന്നു. ആവശ്യക്കാരന്‍ ഇടനിലക്കാരില്ലാതെ നേരിട്ട് ഓഫീസിലെത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ പിഴിയുന്നതെന്നും ആരോപണമുണ്ട്. സര്‍ക്കാര്‍ അനുവദിച്ചതിനെക്കാളും കൂടുതല്‍ പകര്‍പ്പുകള്‍ ഒരു ദിവസം നല്‍കേണ്ടി വരുന്നതിനാലാണ് പേപ്പറുകളും ടോണറുകളും വാങ്ങാന്‍ പറയുന്നതെന്നാണ് അധികൃതര്‍ ഇതിന് കാരണമായി ആവശ്യക്കാരനോട് പറഞ്ഞത്. മഷി തീര്‍ന്നാല്‍ സര്‍ക്കാര്‍ ഫണ്ട് ലഭ്യമല്ലെന്നും ഇവര്‍ പറയുന്നു. ഓഫീസുകളിലെ ഇത്തരം നടപടികള്‍ പകര്‍പ്പെടുക്കാനെത്തുന്നവര്‍ക്ക് അധിക ബാധ്യതയുണ്ടാക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ സെക്ഷനില്‍ നടന്ന കാര്യങ്ങള്‍ താന്‍ അറിഞ്ഞില്ലെന്നും ഇത്തരം നടപടികള്‍ പരിശോധിക്കുമെന്നും രജിസ്ട്രാര്‍ വ്യക്തമാക്കി.
















