ഇന്ത്യ-പാക് യുദ്ധത്തിന്റെ 50-ാം വാര്‍ഷികത്തില്‍ തങ്ങളാണ് യുദ്ധം ജയിച്ചതെന്നു പറഞ്ഞ് പാക്കിസ്ഥാന് വിജയാഘോഷങ്ങള്‍ കൊണ്ടാടുകയാണ്. ആഘോഷത്തിനു മുന്നോടിയായി നിയന്ത്രണരേഖയില്‍ പ്രകോപനമില്ലാതെ വെടിവെച്ച് ഒരു ഇന്ത്യന്‍ സൈനികനെ കൊലപ്പെടുത്തുകയും ചെയ്തു.
റഷ്യയിലെ ഉഫയില്‍ ഇരുരാജ്യങ്ങളുടേയും പ്രധാനമന്ത്രിമാര്‍ തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ എടുത്ത തീരുമാനങ്ങള്‍ കാറ്റില്‍ പറത്തി: സുരക്ഷാ ഉപദേഷ്ടാക്കള്‍ തമ്മിലുള്ള ചര്‍ച്ച പാക്കിസ്ഥാന് ഉപേക്ഷിക്കുകയാണ് ഉണ്ടായത്. ചര്‍ച്ചയില്‍ നിന്നും പിന്മാറിയ പാക്കിസ്ഥാന് മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ലോകത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്.
ലോകരാഷ്ട്രങ്ങള്‍ മോദി സര്‍ക്കാരിന് പുകഴ്ത്തുകയും പിന്തുണയ്ക്കുന്നതും കാണുമ്പോള്‍ പാക്കിസ്ഥാന് ഒട്ടും സഹിക്കുന്നില്ലെന്നാണ് സത്യാവസ്ഥ. അതുകൊണ്ടാണ് കശ്മീര്‍ പ്രശ്നം ഉന്നയിച്ച് ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ നല്ലകുട്ടി ചമയുന്നത്. കശ്മീര്‍ പ്രശ്നം ചര്‍ച്ച ചെയ്യാമെന്നോ മൂന്നാം കക്ഷിയുടെ ഇടപെടല്‍ നടത്താമെന്നോ ഇന്ത്യ ഒരിക്കലും പറയാത്ത കാര്യങ്ങളാണ്.
അതിര്‍ത്തികടന്നുള്ള ഭീകരവാദി ആക്രമണങ്ങള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ചര്‍ച്ചയ്ക്ക് ഇന്ത്യ തയ്യാറാകുകയുള്ളൂ എന്നുമാത്രമേ പറഞ്ഞിട്ടുള്ളൂ. ഇന്ത്യയുമായി ഏതു അടിയന്തരാവസ്ഥയിലും പാക്കിസ്ഥാന് യുദ്ധസന്നാഹത്തിനു തയ്യാറാണെന്ന് അവരുടെ നേതാക്കള്‍ വീമ്പിളക്കുമ്പോള്‍ കാര്‍ഗില്‍ യുദ്ധത്തില്‍ തോറ്റ് തുന്നംപാടിയ നാളുകള്‍ കൂടി അവര്‍ മറക്കരുത്. ക്രിക്കറ്റ് കളിയല്ല യുദ്ധമെന്ന് ആദ്യമേ അവരുടെ നേതാക്കള്‍ക്ക് തിരിച്ചറിവ് ഉണ്ടാകണം. എന്നാല്‍ മാത്രമേ സമാധാന ചര്‍ച്ച പുരോഗമിക്കുകയുള്ളൂ.
എന്‍.യു.പൈ, കൊച്ചി
പ്രതികരിക്കാൻ ഇവിടെ എഴുതുക: