കുന്നത്തൂര്‍: സര്‍ക്കാര്‍ ഖജനാവിലേക്ക് മുതല്‍കൂട്ടാകേണ്ട കോടികളുടെ വാഹനങ്ങളാണ് അധികൃതരുടെ അനാസ്ഥമൂലം താലൂക്കിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ തുരുമ്പെടുത്ത് നശിക്കുന്നത്. വിവിധ കേസുകളില്‍പ്പെട്ട് നൂറുകണക്കിന് വാഹനങ്ങളാണ് ശാസ്താംകോട്ട, ശൂരനാട് പോലീസ് സ്റ്റേഷനുകളിലും എക്സൈസ് ഓഫീസുകളിലുമായി പിടിച്ചിട്ടിരിക്കുന്നത്. ഇവയില്‍ നല്ലൊരു ശതമാനം വാഹനങ്ങളും ഉടമസ്ഥര്‍ തിരിച്ചെടുക്കാത്ത അവസ്ഥയാണ്. അപകടത്തില്‍പ്പെടുന്നവയില്‍ ചുരുക്കം വാഹനങ്ങള്‍ മാത്രമാണ് ഉടമസ്ഥര്‍ തിരികെയെടുക്കുന്നത്.
വിവിധ കള്ളക്കേസിലകപ്പെട്ടവയും മണല്കടത്തുന്നതുമായ വാഹനങ്ങളാണ് പിടിച്ചെടുത്തവയിലേറെയും. ഈ വാഹനങ്ങള്‍ തിരികെ കൊണ്ടുപോകണമെങ്കില്‍ ഉടമസ്ഥര്‍ വന്‍തുക അടയ്ക്കണമെന്നതിനാല്‍ ആരും ഇത് തിരികെ കൊണ്ടുപോകാന്‍ കൂട്ടാക്കാതെ ഉപേക്ഷിക്കുകയാണ്. മറ്റ് ചിലത് വേണ്ടത്ര രേഖകള്‍ ഇല്ലാത്തതിനാല്‍ ഉപേഷിക്കപ്പെടുന്നു.
അനധികൃത മണല്‍ക്കടത്ത് കേസുമായി ബന്ധപ്പെട്ട് 50ല്‍പരം മിനിലോറികളാണ് ശാസ്താംകോട്ട സ്റ്റേഷന് പരിധിയിലുള്ളത്. മൂന്ന് വര്‍ഷം മുമ്പ് നടന്ന വ്യാപക മണല്‍വേട്ടയെ തുടര്‍ന്നാണ് ഈ വാഹനങ്ങള്‍ പിടികൂടിയത്. വന്‍ തുക പിഴയടയ്ക്കാന്‍ ഉടമസ്ഥര്‍ തയ്യാറാകാത്തത് മൂലം ഇവയില്‍ ഭൂരിഭാഗം വാഹനങ്ങളും ലേലം ചെയ്ത് കൊടുക്കാനുള്ള യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ഈ വാഹനങ്ങളുടെ എഞ്ചിനികളും മറ്റ് വിലപിടിപ്പുള്ള യന്ത്രഭാഗങ്ങളും അധികൃതരുടെ ഒത്താശയോതെ തന്നെ ഉടമസ്ഥര്‍ ഇളക്കി കടത്തികൊണ്ടു പോയി. ഉപയോഗ ശൂന്യമായി വാഹനങ്ങള്‍ കാടും പടലവും കയറി ഇഴജന്തുക്കളുടെ വാസസ്ഥലമായി മാറിയിരിക്കുകയാണ്. ശാസ്താംകോട്ട കോടതി മുതല്‍ പ്രധാനപാതയുടെ വശത്ത് ഇവ നിരത്തിയിട്ടിരിക്കുന്നത് ഗതാഗത തടസത്തിനും കാരണമാകുന്നു. ശാസ്താംകോട്ട, ശൂരനാട് പോലീസ് സ്റ്റേഷനുകള്‍ ഇരു ചക്രവാഹനങ്ങളുടെ ശവപറമ്പായി ഇതിനോടകം മാറിയിട്ടുണ്ട്. സ്റ്റേഷനില്‍ പിടിച്ചിടുന്ന വാഹനങ്ങള്‍ പിഴ അടച്ച് തിരികെയെടുക്കുവാന് വരുമ്പോള്‍ വാഹനത്തില്‍ പ്രധാനഭാഗങ്ങള്‍ കാണാനില്ലെന്നുള്ള പരാതിയും വ്യാപകമായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: