അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് ആത്മവിശ്വാസം പകരാനും അവരുടെ അവകാശാധികാരങ്ങള്‍ക്കുവേണ്ടി പ്രയത്നിച്ച പോരാളിയായിരുന്നു മഹാത്മ അയ്യങ്കാളി. അധഃസ്ഥിതര്‍ക്ക് നിഷേധിക്കപ്പെട്ട മാന്യമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ നിരവധിയാണ്. വില്ലുവണ്ടിയാത്രയിലൂടെയായിരുന്നു ഇതിന് തുടക്കം കുറിച്ചത്.
ഒരുകാലത്ത് യാഥാസ്ഥിതികര്ക്കുമാത്രം അവകാശപ്പെട്ട യാത്രാവാഹനമായിരുന്നു ഇത്. എന്നാല്‍ ഇത്തരത്തിലുള്ള അധികാരം ഏതെങ്കിലും ഒരു വിഭാഗത്തിനുമാത്രം മാറ്റിവെയ്ക്കപ്പെട്ടവയല്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. രക്തച്ചൊരിച്ചിലിലൂടെയുള്ള ഒരു പോരാട്ടത്തിന് അയ്യങ്കാളി ഒരിക്കലും തയ്യാറായിരുന്നില്ല. മറിച്ച് ആശയപരമായ പോരാട്ടത്തിനായിരുന്നു ഊന്നല്‍ നല്‍കിയിരുന്നത്. ഈ വിപ്ലവാത്മക സമരം നൂറ്റാണ്ടുകളായി എല്ലാത്തരത്തിലും കീഴ്പ്പെട്ടു കിടന്നിരുന്ന ഒരു സമുദായത്തിന് ഏറെ ആവേശംകൊള്ളിച്ചു എന്നുപറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിപരമല്ല. ഇതിന്റെ പേരില്‍ അദ്ദേഹം ആരെയും വെല്ലുവിളിച്ചില്ല.
സഹനസമരത്തിലൂടെ മാത്രമേ ഇത്തരം കാര്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയൂ എന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. ശരിക്കും പറഞ്ഞാല്‍ മഹാത്മാഗാന്ധി അഹിംസ എന്ന ആയുധം പുറത്തെടുത്ത് ബ്രിട്ടീഷുകാര്‍ക്കെതിരെ അടരാടുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ അയ്യങ്കാളി അത് കേരളത്തില്‍ പ്രാവര്‍ത്തികമാക്കിയിരുന്നു. ഇതിനായി സാധുജനപരിപാലന സംഘം എന്ന സംഘടനയ്ക്കും അദ്ദേഹം രൂപം നല്കി.
അവഗണനയിലും അവജ്ഞയിലും മുങ്ങിക്കിടന്നിരുന്ന ഒരു ജനതയ്ക്ക് നവോന്മേഷം പകരാനും അവരും മനുഷ്യരാണെന്ന് ബോധ്യപ്പെടുത്താനും അയ്യങ്കാളിക്ക് തന്റെ സമരങ്ങളിലൂടെ കഴിഞ്ഞിരുന്നു. വര്‍ഷങ്ങള്‍ ഏറെ പിന്നിട്ടാണെങ്കിലും അയ്യങ്കാളിയുടെ ഛായാചിത്രം പാര്‍ലമെന്റില്‍ അനാച്ഛാദനം ചെയ്യുവാന്‍ കഴിഞ്ഞതില്‍ കേരളീയര്‍ക്ക് അഭിമാനിക്കാം. അദ്ദേഹം നടത്തിയ പോരാട്ടങ്ങള്‍ ശരിയായ രീതിയില്‍ പുതുതലമുറയില്‍ എത്തിക്കുവാന്‍ ഉത്തരവാദപ്പെട്ടവരില്‍നിന്നും ശ്രദ്ധയുണ്ടാകേണ്ടതുണ്ട്. പ്രത്യേകിച്ച് ആധുനിക പാഠ്യപദ്ധതിയില്‍നിന്നും ഇത്തരം മഹാത്മാക്കള്‍ പുറത്തുപോയിക്കൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: