711. ദക്ഷിണാ – ദക്ഷിണാദേവി. മുന്‍ നാമത്തിന്റെ വ്യാഖ്യാനത്തില്‍ ദക്ഷിണാദേവിയുടെ ഉത്പത്തി പരാമര്‍ശിച്ചിരുന്നു. സത്കര്‍മ്മങ്ങളെ ഫലത്തില്‍ എത്തിക്കുന്നതിന് ദക്ഷിണാപ്രസാദം ആവശ്യമാണ്. ഭക്ത്യാദരപുരസ്സരം ഗുരുക്കള്‍ക്കും ഗുരുസ്ഥാനീയര്‍ക്കും ധനമോ മറ്റുപഹാരങ്ങളോ അര്‍പ്പിക്കുന്നത് ദക്ഷിണാദേവിക്കു പ്രീതികരമാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് കര്‍മ്മശേഷി വര്‍ദ്ധിക്കും. ദക്ഷിണ ആചാര്യന് സ്വീകരിക്കുമ്പോഴേ കര്‍മ്മങ്ങള്‍ ഫലത്തിലെത്തുകയുള്ളൂ എന്നു വിശ്വസിക്കപ്പെടുന്നു.
712. സര്‍വപൂജിതാ – എല്ലാവരാലും പൂജിക്കപ്പെടുന്നവള്‍. ബഹുമാനത്തിന്റെ പ്രതീകമായി ആചാര്യന്മാര്ക്കും ഗുരുസ്ഥാനം അര്‍ഹിക്കുന്നവര്‍ക്കും ഉപഹാരം അര്‍പ്പിക്കുന്ന ദക്ഷിണ എന്ന ചടങ്ങ് സാര്‍വത്രികമാണ്. ദക്ഷിണ കൊടുക്കുന്നവരെല്ലാം ദക്ഷണാദേവിയെ പൂജിക്കുകയാണ് ചെയ്യുന്നത്. എല്ലാ സത്കര്‍മ്മങ്ങള്‍ക്കും ദക്ഷിണാദേവിയുടെ സാന്നിദ്ധ്യം അനുപേക്ഷണീയമാണ്.
ശ്ലോകം. 149.
ശുദ്ധിദാ ശുദ്ധിരൂപാ ച സര്വകര്മ്മഫലാത്മികാ
മംഗളാ മംഗളാര്ഹാ ച സര്വമംഗളമംഗളാ
713. ശുദ്ധിദാ – ശുദ്ധി നല്കുന്നവള്. ഇവിടെ ശുദ്ധി എന്ന പദം നിര്‍ദ്ദേശിക്കുന്നത് പാപങ്ങളില്ലാത്ത അവസ്ഥയെയാണ്. ശുദ്ധിയും അശുദ്ധിയും നിഴലും വെളിച്ചവുംപോലെ പരസ്പരം ബന്ധ്പെട്ടവയാണ്. എത്ര ശ്രദ്ധിച്ചാലും അശുദ്ധി ജീവിതത്തില്‍ കടന്നുവരും. ഗുരുസ്ഥാനീയരായ മഹത്തുക്കളുടെ അനുഗ്രഹം എല്ലാ അശുദ്ധിയെയും നശിപ്പിക്കും. ഗുരുപ്രസാദത്തിനു ദക്ഷിണ അനിവാര്യമാണ്. ഗുരുവിന് അര്‍പ്പിക്കുന്ന ദക്ഷിണയുടെ സാമ്പത്തികമൂല്യമല്ല, അര്‍പ്പിക്കുന്ന മനോഭാവമാണ് പ്രധാനം. ജലമോ പൂവോ ഇലയോ കായോ ജലമോ ധനമോ എന്തും ദക്ഷിണയാകാം. ദക്ഷിണാ ദേവി പ്രസാദിച്ചാല്‍ പിന്നെ അശുദ്ധിയില്ല.
714. ശുദ്ധിരൂപാ – ശുദ്ധി രൂപമായവള്‍. മുന്‍നാമത്തിന്റെ തുടര്‍ച്ചയായി ഈ നാമത്തെ കണക്കാക്കാം. ദക്ഷിണാദേവിയുടെ രൂപംതന്നെ ശുദ്ധിയാണ്. ദക്ഷിണയുമായി ബന്ധപ്പെട്ടവയെല്ലാം ശുദ്ധമാകുന്നതു സ്വാഭാവികം.
715. സര്വകര്മ്മഫലാത്മികാ – എല്ലാ കര്‍മ്മങ്ങളുടെയും ഫലമായി വര്‍ത്തിക്കുന്നവള്‍. ദക്ഷിണ അര്‍പ്പിച്ച് ഗുരുവിന്റെ അനുഗ്രഹം നേടിയ കര്‍മ്മങ്ങള്‍ നല്ല ഫലം ഉണ്ടാക്കും. ഗുരുത്വമില്ലാത്ത കര്‍മ്മങ്ങള്‍ ശ്രേഷ്ഠമായാലും ശ്രേഷ്ഠമായ ഫലം ഉണ്ടായില്ലെന്നുവരാം. എല്ലാ കര്‍മ്മങ്ങള്‍ക്കും ഫലം നല്കുന്നവളായി ദക്ഷിണാദേവിയെ നാമം സ്തുതിക്കുന്നു.
(707 മുതല്‍ 715 വരെയുള്ള നാമങ്ങള്‍ മൂകാംബികാദേവിയെ ദക്ഷിണാദേവിയുടെ രൂപത്തില്‍ വാഴ്ത്തുന്നു. ആചാര്യന്മാര്ക്ക് അര്‍പ്പിക്കുന്ന ദക്ഷിണയുടെ മാഹാത്മ്യം ഈ നാമങ്ങള്‍ സൂചിപ്പിക്കുന്നു)
716. മംഗളാ – മംഗളം രൂപമായവള്‍. മംഗളാ എന്ന പദത്തിന് ”ഭാഗ്യവാനെ പ്രാപിക്കുന്നവള്‍” എന്നു നിര്‍വചനം ലക്ഷ്മി, പാര്‍വതി, ദുര്‍ഗ, വിവാഹിത, പതിവ്രത എന്നീ അര്‍ത്ഥങ്ങളും ഈ പദത്തിനുണ്ട്. ആരാധിക്കുന്നവര്‍ക്കു മംഗളം കൊടുക്കുന്നവള്‍ എന്നും വ്യാഖ്യാനിക്കാം.
717. മംഗളാര്ഹാ – മംഗളകരമായ പൂജ, ഹോമം, യാഗം, ഉത്സവം തുടങ്ങിയ ആരാധനകള്‍ അര്‍ഹിക്കുന്നവള്‍. മംഗളം ആഗ്രഹിക്കുന്നവര്‍ക്ക് ആരാധിക്കാന്‍ അര്ഹയായവള് എന്നും വ്യാഖ്യാനിക്കാം.
718. സര്‍വമംഗള മംഗളാ – എല്ലാ മംഗളങ്ങള്‍ക്കും മംഗളമായവള്. മംഗളകരമായ എല്ലാത്തിലും ദേവീകാരുണ്യം ഉണ്ടായിരിക്കും. അമംഗളമായതില് ദേവീകടാക്ഷപാതമുണ്ടായാല് അതു മംഗളമായിത്തീരും.
ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തില്‍ ”സര്‍വ മംഗള മംഗല്യേ ശിവേ സര്‍വാര്‍ത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരീ നാരായണീ നമോസ്തുതേ” എന്നൊരു ശ്ലോകമുണ്ട്. ദേവീമാഹാത്മ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട മന്ത്രം ഇതാണെന്നു ആചാര്യന്മാര് അഭിപ്രായപ്പെടുന്നു. ഈ ശ്ലോകം ദേവിയെ സര്‍വ മംഗള മംഗളയായി സ്തുതിക്കുന്നു.
മംഗളാധിഷ്ഠാതൃദേവീ ശുഭാ മംഗളചണ്ഡികാ
സംസാരമംഗളാധാരാ മോക്ഷമംഗളദായിനീ
719. മംഗളാധിഷ്ഠാതൃദേവി – മംഗളങ്ങള്‍ ആധാരമായ ദേവി. മംഗളകരമായി ഉള്ളതെല്ലാം ദേവിയുടെ വിഭൂതികളുടെ അല്പാംശം മാത്രമാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ ദേവീപ്രസാദമുള്ള ഏതു മംഗളമാകും. ഏറ്റവും അമംഗളമെന്നു കരുതുന്ന കാര്യങ്ങള്‍പോലും ദേവീസ്മരണയോടെ ചെയ്താല്‍ മംഗളമാകും.
720. ശുഭാ – മംഗളം തരുന്നവള്‍. മംഗളം രൂപമായവള്‍, സര്വോത്തമയായവള്, മഹത്വമുള്ളവള്‍, പ്രകാശിക്കുന്നവള്‍, ജ്ഞാനമൂര്ത്തിയായവള് എന്നീ അര്‍ത്ഥങ്ങള്‍ ഈ പദത്തിനുണ്ട്.
ദേവീപ്രസാദംകൊണ്ട് ജ്ഞാനവും സുഖവും ഐശ്വര്യവും ജീവിതാന്ത്യത്തില്‍ ദേവീസായൂജ്യവും ഉണ്ടാകുമെന്നു ഫലിതാര്‍ത്ഥം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: