ന്യൂദല്‍ഹി: ദല്‍ഹിയില്‍ സുന്ദരികള്‍ക്ക് സുരക്ഷയൊരുക്കുമെന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതിയുടെ പരാമര്‍ശം വിവാദത്തില്‍.
പോലീസിന്റെ നിയന്ത്രണം സര്‍ക്കാരിന് കൈമാറുകയാണെങ്കില്‍ അര്‍ദ്ധരാത്രി പോലും സുന്ദരികളായ സ്ത്രീകള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങാമെന്നായിരുന്നു സോംനാഥ് ഭാരതിയുടെ പരാമര്‍ശം.
വനിതകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചു ദല്‍ഹി നിയമസഭയില്‍ നടത്തിയ ചര്‍ച്ചയിലാണ് സോംനാഥ് ഭാരതിയുടെ അഭിപ്രായപ്രകടനം. എന്നാല്‍ സുന്ദരികളായ സ്ത്രീകള്‍ക്ക് മാത്രമാണോ ദല്‍ഹി പൊലീസ് സംരക്ഷണം നല്‍കുകയെന്നും അതിന്റെ മാനദണ്ഡം എന്തെന്നുമായി പിന്നെ ചര്‍ച്ച. വനിതാ സംഘടനകളും പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു.
എന്നാല്‍ അര്‍ധരാത്രിയോടെ സോഷ്യല്‍ മീഡിയ വഴി തന്റെ പരാമര്‍ശത്തെ ന്യായീകരിച്ച് സോംനാഥ് ഭാരതി രംഗത്തെത്തി. ആഭരണങ്ങള്‍ ധരിച്ച് പുറത്തിറങ്ങുന്ന സ്ത്രീകളെയാണ് താന്‍ സുന്ദരികളെന്ന് ഉദ്ദേശിച്ചതെന്നായിരുന്നു ട്വിറ്റര്‍, ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴി സോംനാഥ് നല്കിയ വിശദീകരണം. പരാമര്‍ശം വളച്ചൊടിക്കരുതെന്ന് മാദ്ധ്യമങ്ങളോട് സോംനാഥ് അഭ്യര്‍ഥിക്കുകയും ചെയ്തു.
പരാമര്‍ശത്തിനെതിരേ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തി. സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രയോഗമാണ് സോംനാഥ് നടത്തിയതെന്ന് ദല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി മുഖ്യവക്താവ് ശര്മിഷ്ട മുഖര്‍ജി പറഞ്ഞു. നിയമമന്ത്രിയായിരിക്കെ നിയമത്തെ വെല്ലുവിളിച്ച ആളാണ് സോംനാഥ് അതുകൊണ്ടു തന്നെ പ്രസ്താവന അതിശയകരമല്ലെന്ന് ശര്മിഷ്ട മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.
ഏറെ ആക്ഷേപകരമായ പരാമര്‍ശമാണ് സോംനാഥ് നടത്തിയതെന്ന് ബിജെപി നേതാവും എംഎല്‍എയുമായ വിജേന്ദ്ര ഗുപ്ത പറഞ്ഞു. സ്ത്രീകളെക്കുറിച്ചുള്ള സോംനാഥിന്റെ ധാരണയാണ് പരാമര്‍ശത്തിലൂടെ പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ദക്ഷിണ ദല്‍ഹിയില്‍ ആഫ്രിക്കന്‍ വനിതകളുടെ വാസസ്ഥലം റെയ്ഡ് ചെയ്തത് പാര്‍ട്ടിയുടെ പ്രതിഛായയെത്തന്നെ ബാധിച്ചിരുന്നു. ഗാര്‍ഹികപീഡനത്തിനെതിരെ ഭാരതിയുടെ ഭാര്യ തന്നെ പരാതിനല്‍കിയിരുന്നു. എന്നാല്‍ ഇത് സോംനാഥ് ഭാരതി നിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: